Categories: Kerala

വിഐപി സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനം; അടിയന്തര പ്രമേയ നോട്ടീസുമായി കെ സുധാകരൻ

Published by

ന്യൂദൽഹി: പാർലമെന്‍റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. ഈ മാസം 22 വരെയാണ് സമ്മേളനം. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന സമ്മേളനത്തിൽ 19 ബില്ലുകളാവും അവതരിപ്പിക്കുക.

കേരളത്തിലെ പ്രശ്നങ്ങൾ ഉയ‍ര്‍ത്തി കെപിസിസി പ്രസിഡന്‍റും കണ്ണൂർ എംപിയുമായ കെ. സുധാകരൻ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിഐപി സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് കാട്ടിയാണ് സുധാകരന്റെ നോട്ടീസ്. സര്‍ക്കാരിനെതിരേ പ്രതിഷേധിച്ചവരെ ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ. ബൈജു നേരിട്ട രീതി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

ഇസ്രായേൽ-പലസ്തീൻ സംഘർഷവും ഇന്ത്യയുടെ നിലപാടും സഭാനടപടികൾ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നാശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രനും ബെന്നി ബഹന്നാനും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഖത്തറിൽ മുൻ നാവിക സേന ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്ക് വധശിക്ഷ വിധിച്ചതിൽ ചർച്ച ആവശ്യപ്പെട്ടാണ് കോൺഗ്രസ് എംപി മനീഷ്‌ തിവാരി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. അഴിമതി ആരോപണത്തിൽ തമിഴ്നാട്ടിലും രാജസ്ഥാനിലും ഇഡി ഉദ്യോഗസ്ഥർ അറസ്റ്റിലായതിൽ ചർച്ച ആവശ്യപ്പെട്ട് മാണിക്യം ടാഗോർ എംപി യും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്രക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് സഭയിൽ വച്ചേക്കും. മഹുവ മൊയ്ത്രയെ സഭയിൽ നിന്ന് പുറത്താക്കണമെന്നുള്ള റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഏജൻസിയുടെ വാദം തള്ളുകയും ചെയ്യും. വിവിധ വിഷയങ്ങളിൽ ഇന്ന് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക