Categories: India

ആയുര്‍വേദം സഹസ്രാബ്ദങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗം, ആയുര്‍വേദ ദിനത്തില്‍ ആശംസയുമായി നരേന്ദ്രമോദി

ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് യുവാക്കള്‍ക്കും സാധാരണക്കാര്‍ക്കും വിജയകരമായ സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് സര്‍ബാനന്ദ സോനോവാള്‍

Published by

ചണ്ഡിഗഡ് : ആയുര്‍വേദം ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പൗരാണിക കാലം മുതല്‍ തന്നെ ഇന്ത്യയുടെ സമൂഹത്തിലും വിദ്യാഭ്യാസത്തിലും സേവനത്തിലും ജീവിതരീതിയിലും അതിന്റെ സാന്നിധ്യമുണ്ടെന്നും കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ . ഹരിയാനയിലെ പഞ്ച്കുളയിലുള്ള ഇന്ദ്രധനുഷ് ഓഡിറ്റോറിയത്തില്‍ എട്ടാമത് ആയുര്‍വേദ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനത്തിന് ശേഷം നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം, ഗവേഷണം, ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയിലൂടെ ആഗോള തലത്തില്‍ കേന്ദ്ര ആയുഷ് മന്ത്രാലയം ഒരു സംഘടിത ആയുര്‍വേദ പരിസ്ഥിതി സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, വെറ്ററിനറി ഔഷധം എന്നിവയുമായി ബന്ധപ്പെട്ട ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് യുവാക്കള്‍ക്കും സാധാരണക്കാര്‍ക്കും വിജയകരമായ സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. അത്തരം സ്റ്റാര്‍ട്ടപ്പുകളുടെ രൂപീകരണവും വളര്‍ച്ചയും കൊണ്ട് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഒരു സ്വാശ്രയ സമ്പദ്വ്യവസ്ഥയായി മാറുകയും ശക്തമാകുകയും ചെയ്യും.

കേന്ദ്ര ആയുഷ് സഹമന്ത്രി മുഞ്ജ്പാറ മഹേന്ദ്രഭായ് കലുഭായ്, ഹരിയാന ആരോഗ്യ-ആയുഷ് മന്ത്രി എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുത്തു. ആയുര്‍വേദത്തെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് മുഞ്ജ്പാറ മഹേന്ദ്രഭായ് പറഞ്ഞു.ആരോഗ്യം നിലനിര്‍ത്താന്‍ പൊതുജന പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കുന്നതാണ് ആയുര്‍വേദത്തിന്റെ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തേ ,പുരാതന വിജ്ഞാനത്തെ ആധുനികതയുമായി കൂട്ടിയിണക്കി ആഗോളതലത്തില്‍ ആയുര്‍വേദത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകന്ന ഭിഷഗ്വരരെയും ഗവേഷകരെയും അഭിവാദ്യം ചെയ്യാനുള്ള അവസരമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. ആയുര്‍വേദത്തെ പിന്തുണയ്‌ക്കുന്നത് പ്രാദേശിക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക