Categories: Kerala

കേരളീയത്തിന് കൊടിയേറി;  ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍ക്കാര്‍; നാടിനെ മോശമാക്കുന്നുവെന്ന് ഹൈക്കോടതി

Published by

കൊച്ചി: ധൂര്‍ത്തിന്റെ പര്യായമായി സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന കേരളീയത്തിന് ഇന്ന് കൊടിയേറി. ഇതേ ദിവസം തന്നെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.

കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (കെ.ടി.ഡി.എഫ്.സി.) കേസിലാണ് ധനസ്ഥിതി മോശമാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. നാടിനെ മോശമാക്കുന്നതാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലമെന്ന് കോടതി കടുത്തഭാഷയില്‍ വിമര്‍ശിച്ചു. ഈസത്യവാങ്മൂലം വെച്ചായിരിക്കും സര്‍ക്കാരിന്റെ നിലവിലെ സ്ഥിതി വിശേഷങ്ങള്‍ കേരളത്തിനു പുറത്ത് വിലയിരുത്തപ്പെടുകയെന്ന് കോടതി പറഞ്ഞു.

ധനസ്ഥിതി മോശമാണെങ്കില്‍ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇത്തരമൊരു അവസ്ഥ സംസ്ഥാനത്ത് സംജാതമായാല്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം കോടതിയ്‌ക്കുണ്ടെന്നും താക്കീത് നല്‍കി.

സര്‍ക്കാരിന്റെ ഗ്യാരന്റിയിലാണ് കെ.ടി.ഡി.എഫ്.സി.യില്‍ ആളുകള്‍ പണം നിക്ഷേപിച്ചത്. ഇങ്ങനെയെങ്കില്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ ആര് തയ്യാറാകുമെന്നും കോടതി ചോദിച്ചു. അതിനാല്‍ സത്യവാങ്മൂലം മാറ്റിസമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കിയ 360 കോടി തിരിച്ചുനല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെ.ടി.ഡി.എഫ്.സി. സര്‍ക്കാരിനെ അറിയിച്ചത്. അതിപ്പോള്‍ പലിശയടക്കം 900 കോടിയായി. എന്നാല്‍, പണം നല്‍കാനില്ലെന്ന നിലപാടിലാണ് കെ.എസ്.ആര്‍.ടി.സി. ഈ പണം സര്‍ക്കാര്‍തന്നെ മടക്കിനല്‍കണമെന്ന് കെ.ടി.ഡി.എഫ്.സി. ആവശ്യപ്പെടുകയായിരുന്നു.

ഇതൊക്കെ നിലനില്‍ക്കുമ്പോഴാണ് കേരളീയം ധൂര്‍ത്ത് എന്നതാണ് കേരളീയ ജനതയെ ആശങ്കപ്പെടുത്തുന്നത്. മാസങ്ങളായി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മുടങ്ങി. എല്ലാവിധ പെന്‍ഷനുകളും മുടങ്ങി. സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിന് പോലും സര്‍ക്കാരിന്റെ കൈയില്‍ പണമില്ല, കെ.എസ്.ആര്‍.ടിസില്‍ ശമ്പളും പെന്‍ഷനുമില്ല. സപ്ലൈക്കോയിലെ ഇടെന്‍ഡറില്‍ കഴിഞ്ഞ രണ്ട് മാസമായി വിതരണക്കാര്‍ ആരും പങ്കെടുക്കുന്നില്ല. 1,500 കോടി വിതരണക്കാര്‍ക്ക് കൊടുക്കാനുണ്ട്. ആറ് മാസത്തെ കുടിശികയാണ് നല്‍കാനുള്ളത്.

അതേസമയം കേരളീയം പരിപാടിക്ക് കോടികളാണ് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനെന്ന പേരില്‍ നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ തിരുവനന്തപുരത്തു നടത്തുന്ന കേരളീയത്തിനു ചെലവാക്കുന്നത് 27.12 കോടി രൂപ. ബജറ്റിന് ധനവകുപ്പ് അംഗീകാരം നല്കി. സെമിനാര്‍ രണ്ടു ലക്ഷം, സാംസ്‌കാരിക പരിപാടികള്‍ 3.14 കോടി, ഭക്ഷ്യമേള 85 ലക്ഷം, സ്വീകരണം, താമസം 1.81 കോടി, വിപണനമേള 69.86 ലക്ഷം, പ്രദര്‍ശനം 9.39 കോടി, ദീപാലങ്കാരം 2.97 കോടി, പുഷ്പമേള 81.5 ലക്ഷം, ചലച്ചിത്ര മേള 60 ലക്ഷം, സ്‌പോണ്‍സര്‍ഷിപ്പ് ഒരു ലക്ഷം, സുരക്ഷ 31.17 ലക്ഷം, വോളന്റിയര്‍ 35.91 ലക്ഷം, ഗതാഗതം 1.98 കോടി, മാധ്യമങ്ങളും പ്രചാരണവും 3.98 കോടി, പരിപാടികള്‍ 16.09 ലക്ഷം, പരിപാടിയുടെ ഭാഗമായ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ 9.39 കോടി, വൈദ്യുതാലങ്കാരം 2.97 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. ഇതിനു പുറമേ സ്‌പോണ്‍സര്‍ഷിപ്പിനും നീക്കവുമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക