മരുഭൂമി, കരകാണാ-
കടലായിത്തിളയ്ക്കുന്ന
മണല്‍ത്തിരകളില്‍
മുനകൂര്‍ത്ത പല്ലുക-
ളൊളിച്ച മുള്ച്ചെടിക;-
ളന്നോളമാരും ചവിട്ടാത്ത
തരിശിലേക്കെത്തിടുന്നൂ
പരീക്ഷണത്തിന്
തിടുക്കത്താല്‍ ശസ്ത്രലോകം;
ഒരുമാത്ര മിഴി പൂട്ടി-
ത്തുറക്കും നേരത്തിനുള്ളില്‍
ജീവവിസ്മയം
ഒരുപിടിച്ചാമ്പലക്കാന്
കരുത്താര്‍ന്ന മൃത്യു മന്ത്ര-
മുരുക്കഴിച്ചുപാസിച്ചു
പരിചയിച്ചോര്
അവര്ക്കിടയിലായ് കാലം
സ്തബ്ധമായി, വസുന്ധര
വിളര്‍ത്തു വിറങ്ങലിച്ചു
വിമൂകയായി
പതിയെപ്പതിയെ വിര-
ലമര്‍ന്നു ബട്ടണില്‍, സര്‍വ്വം
ഭയാനക നിശ്ശബ്ദതാ
ഭരിതമായി
പിന്നെയെല്ലാം മറിയുന്നു
തലകീഴായ്, കണ്‍നിറയെ
മങ്ങല്‍ മാത്രം, ഇരുള്‍മാത്രം
ശൂന്യതമാത്രം…
*ത്രിത്വമൊരു നിമിഷാര്‍ദ്ധ
വിശ്രമത്തിലുരുള്പൊട്ടി
ചുറ്റുപാടും നിറയുന്ന പ്രകാശധാരാ-
സത്വ രജസ്തമോ ഭേദ-
ദൃശ്യമത്രേ വിതിര്‍ക്കുന്നു,
നൃത്ത വേഗമാര്ന്നിടുന്നൂ,
നിറങ്ങളേഴ-
ല്ലെത്ര വിരലെണ്ണിയാലും
തീര്ന്നിടാത്തോളം…
”ദിവി സൂര്യ സഹസ്രസ്യ”
ശോഭയിലാര്ന്നു ദിക്കുതോറും
നിറയുന്ന സംഹാരക-
പരാക്രമത്താല്‍,
മിഴികളെയന്ധമാക്കി,
ഹൃദന്തത്തെ ഞെരിക്കുന്ന
ജ്വലന ഭീഷണഭാവ-
ചലനങ്ങളാല്‍
ചൂഴുമൂഴിയാകമാനം
വിഴുങ്ങുന്നൊരഗ്നിഗോള-
താണ്ഡവത്തില്‍ മഹാഭീമ-
വിരാട രൂപം.
ശബ്ദഘോഷ പ്രകമ്പന-
മിരമ്പുന്നു സിരകളില്‍,
മണ്ണടരില്, മേഘമാലാ-
തരംഗങ്ങളില്‍
കാതടഞ്ഞു നിശ്ശബ്ദതാ-
ഗഹനഗര്ത്തത്തില് നിന്നും
വേരുപൊട്ടിമുളച്ചാര്ത്തു
തഴച്ചു പൊന്തി
വീണ്ടുമുയര്ന്നുലയുന്നു
ജീവലോക ഹൃദന്തത്തെ
നൂറുനൂറായ് പിളര്‍ക്കുമീ-
യുഗ്ര ഗര്‍ജ്ജനം!
അട്ടഹാസം മുഴങ്ങവേ
വനങ്ങള്‍, ഗ്രാമാന്തരങ്ങള്‍
പട്ടണങ്ങള്‍, പര്‍വ്വതങ്ങള്‍
ശില്പകാന്തികള്
ഒക്കെയും പുകഞ്ഞുനീറി
കരിക്കട്ടയായീടുന്നു,
മര്‍ത്ത്യജന്മ മഹത്വങ്ങള്‍
മാഞ്ഞുപോകുന്നു
‘ലോകമിനിയിതുപോലെ
യായിരിക്കില്ലിനി മേലില്‍’
ഏതു മദമത്തമാകു-
മധികാരത്തിന്
ചൂണ്ടുവിരലൊന്നുതൊട്ടാല്
ആ നിമിഷമണുബോംബിന്
തീയിലെല്ലാം ഭസ്മമാക്കും
ഘോരശക്തിയെ
ആവഹിച്ചുകൊണ്ടുവന്ന
*പ്രൊമിത്തിയൂസ് നരകത്തിന്
വാതിലാഞ്ഞു തുറക്കയായ്
ദൃഢചിത്തനായ്
*1945 ജൂലൈ 16 ന് അമേരിക്കയിലെ ന്യൂമെക്സിക്കോ
മരുഭൂമിയില്‍ പരീക്ഷിക്കപ്പെട്ട ആദ്യത്തെ ആറ്റംബോംബ് സ്ഫോടനത്തെ അടിസ്ഥാനമാക്കിയ ഓപ്പണ്‍ഹൈമര്‍ എന്ന സിനിമയുടെ പശ്ചാത്തലം.
*ത്രിത്വം. ട്രിനിറ്റി- എന്നായിരുന്നു ആദ്യത്തെ ആറ്റംബോംബ് സ്ഫോടനത്തിന്റെ രഹസ്യനാമം.
*ആറ്റംബോംബിന്റെ പിതാവായ റോബര്‍ട്ട് ഓപ്പണ്‍ ഹൈമര്‍, അമേരിക്കന്‍ പ്രോമിത്തിയൂസ് എന്നാണ് അറിയപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: