ന്യൂദല്‍ഹി: തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള കേരളത്തിലെ ഉത്സവങ്ങള്‍ക്ക് നാട്ടാനകളെ വിലക്കണമെന്ന ആവശ്യത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമതിച്ചു. ഈ വിഷയം പരിഗണിക്കാന്‍ ഏറ്റവും ഉചിതം ഹൈക്കോടതി ജഡ്ജിമാരാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. പ്രാദേശിക സാഹചര്യങ്ങള്‍ അറിയുന്നത് ഹൈക്കോടതി ജഡ്ജിമാര്‍ക്കാണ്. തങ്ങള്‍ ഉത്തരവ് പുറപ്പടുവിച്ചാല്‍ അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് അറിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു
തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നത് 2012 ലെ കേരള നാട്ടാന പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടാണെന്ന് ആരോപിച്ച് തിരുവമ്പാടി സ്വദേശി വി.കെ വെങ്കിടാചലമാണ് സുപ്രീം കോടതിയെ സമീപിച്ചത്. 13 പേരെയും, മൂന്ന് ആനകളെയും കൊന്ന തെച്ചികോട്ട് കാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിച്ചതായും വെങ്കിട്ടാചലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ വെങ്കിടാചലത്തിന്റെ ആവശ്യം അംഗീകരിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. പ്രാദേശിക തലത്തിലുള്ള ഇത്തരം വിഷയങ്ങള്‍ പരിഗണിക്കുകയല്ല സുപ്രീം കോടതിയുടെ മുഖ്യ കടമയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവില്‍ ഏതെങ്കിലും പിഴവ് ഉണ്ടെങ്കില്‍ അത് തിരുത്തുന്നതിന് കോടതിക്ക് ഇടപെടാം. എന്നാല്‍ നേരിട്ട് ഇത്തരം ആവശ്യങ്ങളുമായി സുപ്രീം കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതെ സമയം നാട്ടാനകള്‍ക്ക് എതിരെ രാജ്യവ്യാപകമായി ഉണ്ടാകുന്ന അക്രമങ്ങളെ സംബന്ധിച്ചുള്ള ഹർജിയിൽ ഡിസംബറിൽ വിശദമായ വാദം കേൾക്കുന്നുണ്ട്. ആ ഹര്‍ജി പരിഗണിക്കുമ്പോള്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ വിഷയങ്ങള്‍ കേള്‍ക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
















