ന്യൂദൽഹി: കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ദൽഹിയിലെ ആം ആദ്മി എംഎൽഎ അമാനത്തുളള ഖാന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്. ഇന്ന് പുലർച്ചയോടെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്. ഒഖ്ല മണ്ഡലം എം എൽ എയാണ് അമാനത്തുളള ഖാൻ. അമാനത്തുള്ള ഖാൻ ചെയർമാനായ ദൽഹി വഖഫ് ബോർഡിൽ അനധികൃത നിയമനങ്ങളുമായി ബന്ധപെട്ടു കള്ളപ്പണം വെളിപ്പിച്ചിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
ക്രമക്കേടുമായി ബന്ധപ്പെട്ട് ആന്റി കറപ്ഷൻ ബ്യൂറോയും സിബിഐയും സമർപ്പിച്ച എഫ് ഐ ആറും ഇഡി പരിശോധിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് പരിശോധന നടത്തുന്നത് . റെയ്ഡ് നടക്കുന്ന ഖാന്റെ ഓഖ്‌ലയിലെ വസതിക്ക് മുൻപിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ഇ ഡി പുറത്തുവിട്ടിട്ടില്ല.
അടുത്തിടെ, ദൽഹിയിലെ മദ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എം പിയുമായ സഞ്ജയ് സിംഗിന്റെ വസതിയിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. എം പിയുമായി അടുത്ത ബന്ധമുളള പലരുടെയും വീടുകളിൽ നേരത്തേയും ഇ ഡി പരിശോധിച്ചിരുന്നു. മദ്യനയകേസിൽ പ്രതി ചേർക്കപ്പെട്ട വ്യവസായിയായ ദിനേഷ് അറോറ സഞ്ജയ് സിംഗിന്റെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വസതിയിൽ വച്ച് കണ്ടിരുന്നതായി ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നുണ്ട്.
















