തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രിയുടെ നിയമന കോഴ ഇടപാടില്‍ ആരോപണം ഉന്നയിച്ച പരാതിക്കാരന്‍ ഹരിദാസിന് ഒന്നും ഓര്‍മയില്ലെന്ന് ഹരിദാസ്. ഇന്നലെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഹാജരായ ഹരിദാസന്‍ ഒന്നും ഓര്‍മയില്ലെന്ന മറുപടിയാണ് പോലീസിന് നല്‍കിയത്. പോലീസിന്റെ വീണ്ടുമുള്ള ചോദ്യം ചെയ്യലില്‍ ഉരുണ്ടുകളിച്ചെന്നും ഹരിദാസന്‍ കോഴ നല്‍കിയെന്ന തന്റെ ആരോപണത്തെ ബലപ്പെടുത്തും വിധമുള്ള ഒരു മറുപടിയും നല്‍കിയില്ലെന്നും പോലീസ് പറയുന്നു. പണം നല്‍കിയെന്നത് സംബന്ധിച്ചും ഒന്നും ഓര്‍മിയില്ലെന്ന മറുപടിയാണ് ഹരിദാസന്‍ നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലില്‍ വൈകുന്നേരമായതോടെ താന്‍ അഖില്‍ മാത്യുവിന് പണം നല്‍കിയില്ലെന്നായി ഹരിദാസന്റെ മറുപടി. താന്‍ പറഞ്ഞത് നുണയാണെന്നും അഖിലിന്റെ പേര് പറഞ്ഞത് ബാസിത് പറഞ്ഞിട്ടെന്നും ഹരിദാസന്‍ സമ്മതിച്ചു. ഏപ്രില്‍ 10ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ വെച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫായ അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നല്‍കിയെന്നായിരുന്നു ഹരിദാസന്റെ ആദ്യമൊഴി. പിന്നീട് ആളെ ഓര്‍മയില്ലെന്നായി.
വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി തിരുവനന്തപുരത്തെത്തണമെന്ന് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹരിദാസന്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ഫോണിലും ഇയാളെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ഇയാള്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിന് പണം നല്‍കിയെന്ന് ആരോപിച്ച ദിവസം നടന്ന സംഭവങ്ങളും അന്ന് കണ്ട വ്യക്തികളേയും ഓര്‍മയില്ലെന്നാണ് ഹരിദാസന്‍ ആദ്യം പറഞ്ഞത്. ഹരിദാസന്‍ ആരോപണത്തില്‍ ഉറച്ച് നില്‍ക്കാത്ത സാഹചര്യത്തില്‍ ഗൂഢാലോചനയുടെ ഭാഗമായി വ്യാജ ആരോപണം ഉന്നയിച്ചതാണോ എന്ന സംശയത്തിലാണ് പോലീസ്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റയീസ്, അഖില്‍ സജീവ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും ഇത്തരത്തിലൊരു ഗൂഢാലോചനയുടെ സാധ്യത കണ്ടെത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിനു മുന്നിലെ സിസി ടിവി പരിശോധിച്ചപ്പോഴും ആരോപണം വ്യാജമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളായിരുന്നു പോലീസിന് ലഭിച്ചത്. ഹരിദാസന്റെ സുഹൃത്തും മുന്‍ എഐഎസ്എഫ് നേതാവുമായ ബാസിതിനോടും ചോദ്യം ചെയ്യലിനെത്തണമെന്ന് പോലിസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ബാസിത് ഇതുവരെ ഹാജരായില്ല. ബാസിതിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ അഖില്‍ സജീവ് പോലീസിന് നല്‍കിയ മൊഴി.
ഹരിദാസന്റെ മരുമകളുടെ ഹോമിയോ ഡോക്ടര്‍ നിയമനത്തിനായി അഖില്‍ സജീവിനും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനും പണം നല്‍കിയെന്നായിരുന്നു ആരോപണം. അഖില്‍ സജീവിന് 75,000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് ഹരിദാസ് ആരോപിച്ചത്.
നിയമനക്കോഴ വിവാദത്തില്‍ ഉള്‍പ്പെട്ടതെല്ലാം സിപിഎം നേതാക്കളും അനുഭാവികളും ആയതിനാല്‍ കേസ് എങ്ങനെയെങ്കിലും ഒതുക്കി തീര്‍ക്കുന്നതിന്റെ ഭാഗമാണ് ഹരിദാസിന് ഒന്നും ഓര്‍മയില്ലെന്ന് പറയുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.













