Categories: World

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം; ചെനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പങ്കുള്ളതായി റിപ്പോര്‍ട്ട്; കൃത്യത്തിന് പിന്നാലെ ഏജന്റുമാര്‍ നാടു കടന്നു

Published by

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് (സിസിപി) പങ്കുള്ളതായി റിപ്പോര്‍ട്ട്. സ്വതന്ത്ര ബ്ലോഗറായ ജെന്നിഫര്‍ സെങ് ആണ് സിസിപിയുടെ ഏജന്റുമാരുടെ പങ്ക് ആരോപിച്ച് രംഗത്തെത്തിയത്. ഇന്ത്യയും പാശ്ചാത്യരാജ്യങ്ങളുമായി ഭിന്നിപ്പുണ്ടാക്കുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്നും ബ്ലോഗര്‍ പറയുന്നു. തായ്‌വാനുമായി ബന്ധപ്പെട്ട് ഷി ജിന്‍പിങ്ങിന്റെ സൈനിക തന്ത്രത്തിന് അനുസൃതമായി ലോകത്തെ തകര്‍ക്കാനുള്ള സിസിപിയുടെ പദ്ധതിയുടെ ഭാഗമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യാവകാശ പ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമാണ് ജെന്നിഫര്‍ സെങ്.

ചൈനീസ് എഴുത്തുകാരിയും യൂട്യൂബറുമായ ലാവോ ഡെങിന്റെ ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ് താന്‍് ബ്ലോഗ് ചെയ്തതെന്ന് ജെന്നിഫര്‍ പറഞ്ഞു. ലോകത്തെ തകര്‍ക്കാനുള്ള ചൈനയുടെ ഇഗ്‌നിഷന്‍ പ്ലാന്‍ പ്രകാരം ജൂണില്‍ സിസിപി സുരക്ഷാ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥനെ യുഎസിലെ സിയാറ്റിലേക്ക് അയച്ചതായി ചൈനീസ് എഴുത്തുകാരി ആരോപിക്കുന്നു. രഹസ്യയോഗത്തിന് പിന്നാലെ സിസിപി ഏജന്റുമാര്‍ കൊലപാതക പദ്ധതി നടപ്പാക്കിയതായി ലാവോ പറയുന്നു. പാശ്ചത്യ രാജ്യങ്ങളുമായി ഇന്ത്യ പുലര്‍ത്തുന്ന ബന്ധത്തെയും ഐക്യത്തെയും തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

ജൂണ്‍ 18ന് സയലന്‍സര്‍ ഘടിപ്പിച്ച തോക്കുകളുമായി ഏജന്റുമാരെത്തി. നിജ്ജാറിന്റെ ഓരോ നീക്കവും നിരീക്ഷിച്ചതിന് പിന്നാലെയായിരുന്നു ഏജന്റുമാര്‍ വകവരുത്തിയതെന്നാണ് വിവരം. തെളിവ് നശിപ്പിക്കാനായി നിജ്ജാറിന്റെ കാറിലെ ഡാഷ് ക്യാമറ നശിപ്പിച്ചു. കൃത്യസമയത്ത് ധരിച്ചിരുന്ന വസ്ത്രവും ഉപയോഗിച്ച ആയുധങ്ങളും കത്തിച്ചു. തൊട്ടടുത്ത ദിവസം അവര്‍ വിമാനമാര്‍ഗം കാനഡ വിട്ടതായി ലാവോ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ജെന്നിഫറിന്റെ ആരോപണങ്ങളില്‍ ചൈനീസ് ഭരണകൂടം മൗനം പാലിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by