Categories: Kerala

ഇ ഡി കൊടുത്ത സമയ പരിധി ഇന്നവസാനിക്കും; കണ്ണന്‍ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കും

തൃശ്ശൂര്‍: സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണന് സ്വത്തു വെളിപ്പെടുത്താന്‍ ഇ ഡി കൊടുത്ത സമയ പരിധി ഇന്നവസാനിക്കും. പത്തു വര്‍ഷത്തെ വിവരങ്ങള്‍ ഹാജരാക്കുമെന്ന് എം.കെ. കണ്ണന്‍ അറിയിച്ചു. നേരിട്ടു ഹാജരാകില്ല. അഭിഭാഷകന്‍ മുഖാന്തരമാകും രേഖകളെത്തിക്കുക. കേസിലെ മുഖ്യപ്രതി പി. സതീഷ് കുമാറിനെതിരായ അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുകയാണ്.

തൃശ്ശൂര്‍, അയ്യന്തോള്‍ സഹകരണ ബാങ്കുകളിലും വന്‍തോതില്‍ കള്ളപ്പണമെത്തിയതിനു പിന്നില്‍ ആരൊക്കെയെന്ന കാര്യങ്ങളാണ് ഇ ഡി കഴിഞ്ഞ ദിവസങ്ങളില്‍ ശേഖരിച്ചത്.
കേസില്‍ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ കൂട്ടാളിയും മറ്റൊരു കൗണ്‍സിലറുമായ മധു അമ്പലപുരത്തെ ഇന്നലെ ചോദ്യം ചെയ്തു. സതീഷ് കുമാറുമായി ചേര്‍ന്ന് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് പണം ചാക്കില്‍ക്കെട്ടി കൊണ്ടുപോയതില്‍ മധുവും പങ്കാളിയായിരുന്നെന്നാണ് കണ്ടെത്തല്‍. രണ്ടു ടേമായി വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലറാണ് മധു അമ്പലപുരം. എ.സി. മൊയ്തീനുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ്.

സതീഷ്‌കുമാറിന്റെ ഇടപാടുകളില്‍ പങ്കാളിയായ തൃശ്ശൂരിലെ എസ്ടി ജൂവലറി ഉടമ സുനില്‍കുമാറിനെ ഇന്നലെ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. സുനില്‍കുമാര്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ യിലാണ്. ഇത് രണ്ടാം തവണയാണ് സുനില്‍കുമാറിനെ വിളിപ്പിക്കുന്നത്.

വായ്പത്തട്ടിപ്പു സംബന്ധിച്ച് സതീഷ്‌കുമാറിനെതിരേ ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ വരുന്നുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ നല്കിയതിന്റെ പേരില്‍ വന്‍തുകകള്‍ തട്ടിയെടുത്തതായാണ് പരാതികള്‍. അയ്യന്തോള്‍ സഹകരണ ബാങ്കില്‍ നിന്ന് ആധാരം പണിയപ്പെടുത്തി വായ്പയെടുത്തതിന്റെ പേരില്‍ ഒന്‍പതു ലക്ഷം രൂപ തട്ടിയെടുത്തെന്ന് പെരിങ്ങണ്ടൂര്‍ സ്വദേശിയായ അശോകന്‍ ഇന്നലെ ഇ ഡിക്ക് പരാതി നല്കി.

അശോകന് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കില്‍ 10 ലക്ഷത്തിന്റെ വായ്പയുണ്ടായിരുന്നു. ഇത് അടച്ചുതീര്‍ത്ത ശേഷം ആധാരമെടുത്ത് അയ്യന്തോള്‍ സഹകരണ ബാങ്കില്‍ പണയപ്പെടുത്തി രൂപയെടുത്തു. അയ്യന്തോള്‍ ബാങ്കിന്റെ പ്രസിഡന്റും സിപിഎം നേതാവുമായ സുധാകരനാണ് ഇതിനു കൂട്ടുനിന്നത്.

തനിക്ക് മൂന്നു ലക്ഷം മാത്രമാണ് കിട്ടിയത്. ഒന്‍പതു ലക്ഷം രൂപ പലിശ പേരില്‍ സതീഷ്‌കുമാറും സുധാകരനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് അശോകന്‍ പരാതിപ്പെട്ടത്. സുധാകരന്‍ പ്രാദേശിക സിപിഎം നേതാവാണ്. എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹകരണ ബാങ്കിലും സമാന രീതിയില്‍ ഒട്ടേറെ പേരെ തട്ടിച്ചെന്ന് പരാതിയുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക