ശ്രേഷ്ഠരേ,
ആദരണീയരേ,
നമസ്കാരം!
ഔപചാരികമായ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ്, മൊറോക്കോയിൽ അൽപ്പം മുമ്പ് ഉണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനതയോട്, നമ്മുടെ എല്ലാവരുടെയും പേരിൽ, എന്റെ മനസിൽ തൊട്ടുള്ള അനുശോചനം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. ഈ ദുഷ്‌കര വേളയിൽ ലോകസമൂഹമാകെ മൊറോക്കോയ്‌ക്കൊപ്പമുണ്ട്. അവർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഞങ്ങൾ തയ്യാറാണ്.
ശ്രേഷ്ഠരേ, ആദരണീയരേ,
ജി-20യുടെ അധ്യക്ഷപദവിയിലുള്ള രാജ്യം എന്ന നിലയിൽ, ഇന്ത്യ നിങ്ങളെയേവരെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഇന്ന് നാം ഒത്തുകൂടിയ ഈ സ്ഥലത്തു നിന്ന് ഏതാനും കിലോമീറ്റർ അകലെ, ഏകദേശം 2500 വർഷം പഴക്കമുള്ള ഒരു സ്തംഭം നിലകൊള്ളുന്നുണ്ട്. ഈ സ്തംഭത്തിൽ പ്രാകൃത ഭാഷയിൽ ആലേഖനം ചെയ്തിട്ടുള്ള വാക്കുകൾ ഇതാണ്:
‘ഹേവം ലോകസാ ഹിതമുഖേ തി,
അഥ ഇയം നാതിസു ഹേവം’
അതായത്,
‘മനുഷ്യരാശിയുടെ ക്ഷേമവും സന്തോഷവും എല്ലായ്‌പോഴും ഉറപ്പാക്കണം’.
2500 വർഷംമുമ്പ്, ലോകത്തിനാകെ ഭാരതഭൂമി നൽകിയ സന്ദേശമാണിത്. ഈ സന്ദേശം അനുസ്മരിച്ച് നമുക്ക് ഈ ജി-20 ഉച്ചകോടിക്കു തുടക്കമിടാം. 21-ാം നൂറ്റാണ്ട് ലോകത്തിനാകെ പുതിയ ദിശാബോധം നൽകാൻ കഴിവുള്ള കാലഘട്ടമാണ്. വർഷങ്ങൾ പഴക്കമുള്ള വെല്ലുവിളികൾ നമ്മിൽ നിന്ന് പുതിയ പരിഹാരങ്ങൾ ആവശ്യപ്പെടുന്ന സമയമാണിത്. അതിനാൽ, മാനവകേന്ദ്രീകൃത സമീപനത്തോടെ നമ്മുടെ എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റി നാം മുന്നോട്ട് പോകണം.
സുഹൃത്തുക്കളേ,
കോവിഡ് -19നുശേഷം, വിശ്വാസത്തിന്റെ അഭാവം എന്ന വലിയ പ്രതിസന്ധിയാണ് ലോകത്ത് വന്നിട്ടുള്ളത്. സംഘർഷം വിശ്വാസരഹിതമായ ഈ അവസ്ഥയുടെ ആഴം വർധിപ്പിച്ചു. കോവിഡിനെ മറികടക്കാൻ നമുക്കു കഴിയുന്നതുപോലെ, പരസ്പരവിശ്വാസത്തിന്റെ ഈ പ്രതിസന്ധിയെയും നമുക്ക് മറികടക്കാനാകും. ഇന്ന്, ജി-20 അധ്യക്ഷപദം എന്ന നിലയിൽ, ആഗോളതലത്തിലെ ഈ വിശ്വാസക്കുറവിനെ ആഗോള വിശ്വാസവും ആത്മവിശ്വാസവുമാക്കി മാറ്റാൻ ഇന്ത്യ ലോകത്തെയാകെ ക്ഷണിക്കുകയാണ്.
നാമെല്ലാവരും കൂട്ടായി മുന്നോട്ടു പോകേണ്ട സമയമാണിത്. ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം’ എന്ന തത്വം നമുക്കേവർക്കും വഴികാട്ടിയാകും.
പ്രക്ഷുബ്ധമായ ആഗോള സമ്പദ്‌വ്യവസ്ഥയാകട്ടെ, അതല്ലെങ്കിൽ വടക്ക്-തെക്ക് വിഭജനമാകട്ടെ, അല്ലെങ്കിൽ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരമാകട്ടെ, ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ പരിപാലനമാകട്ടെ, അല്ലെങ്കിൽ ഭീകരവാദവും സൈബർ സുരക്ഷയും കൈകാര്യം ചെയ്യലാകട്ടെ, അതല്ലെങ്കിൽ ആരോഗ്യം, ഊർജം, ജലസുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതാകട്ടെ, വർത്തമാനകാലത്തിനായി മാത്രമല്ല, ഭാവി തലമുറയ്‌ക്കും വേണ്ടി, ഈ വെല്ലുവിളികൾക്കുള്ള മൂർത്തമായ പരിഹാരങ്ങളിലേക്ക് നാം നീങ്ങണം.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ ജി-20 അധ്യക്ഷത രാജ്യത്തിനകത്തും പുറത്തും ഉൾപ്പെടുത്തലിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ഇത് ‘ഏവർക്കുമൊപ്പം’ എന്ന മനോഭാവത്തെ പ്രതിനിധാനം ചെയ്യുന്നു.ഇത് ‘ജനങ്ങളുടെ ജി-20’ ആയി മാറി. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇതിന്റെ ഭാഗമായിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള 60 ലധികം നഗരങ്ങളിലായി 200-ലധികം യോഗങ്ങൾ നടന്നിട്ടുണ്ട്.
ജി-20യിൽ ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം നൽകാൻ ഇന്ത്യ നിർദേശിച്ചത് ‘ഏവർക്കുമൊപ്പം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ നിർദേശത്തോട് നാമെല്ലാവരും യോജിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.
നിങ്ങളുടെ സമ്മതത്തോടെ, തുടർ നടപടികളുമായി നാം മുന്നോട്ടു പോകുന്നതിന് മുമ്പ്, ആഫ്രിക്കൻ യൂണിയൻ അധ്യക്ഷനെ ജി-20 സ്ഥിരാംഗമായി അവരുടെ സ്ഥാനം ഏറ്റെടുക്കാൻ ഞാൻ ക്ഷണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: