ന്യൂദല്‍ഹി: വോട്ടര്‍മാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഭാരതരത്ന അവാര്‍ഡ് ജേതാവും ഇതിഹാസ ക്രിക്കറ്റ് താരവുമായ സച്ചിന് ടെണ്ടുല്‍ക്കറെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ) ദേശീയ ബിംബമായി പ്രഖ്യാപിച്ചു. ഇന്ന് ന്യൂദല്‍ഹിയിലെ അകവാനി ഭവനില്‍ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട്, ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം തനിക്ക് ഇതൊരു പുതിയ ഇന്നിംഗ്സാണെന്ന് സച്ചിന് വെളിപ്പെടുത്തി. രാജ്യത്തിന്റെ വികസനത്തില്‍ ഓരോ വോട്ടും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാരെ പ്രത്യേകിച്ച് യുവജനങ്ങളെ വോട്ട് ചെയ്യാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
ചടങ്ങിനിടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ സാന്നിധ്യത്തില്‍ സച്ചിന് ടെണ്ടുല്‍ക്കറുമായി മൂന്ന് വര്‍ഷത്തേക്ക് ധാരണാപത്രം ഒപ്പുവച്ചു. ഈ പങ്കാളിത്തത്തിലൂടെ, വോട്ടിംഗിനോടുള്ള നഗരങ്ങളിലെ യുവാക്കളുടെ താത്പര്യമില്ലായ്മ മറികടക്കാന്‍ തെരഞ്ഞെടിപ്പ് കമ്മീഷന് ലക്ഷ്യമിടുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍, പ്രത്യേകിച്ച് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് യുവാക്കളില്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ സ്വാധീനം പ്രയോജനപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ സഹകരണം അടയാളപ്പെടുത്തുന്നതെന്ന് നേരത്തെ ഒരു പ്രസ്താവനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.
വിവിധ മേഖലകളില്‍ നിന്നുള്ള പ്രശസ്തരായ ഇന്ത്യക്കാരുമായി തിരഞ്ഞെടുപ്പ് കമ്മീഷന് തുടര്‍ച്ചയായി ബന്ധപ്പെടുകയും വോട്ടര്‍മാരെ പ്രചോദിപ്പിക്കുന്നതിന് അവരെ ദേശീയ ബംബങ്ങളായി നിയോഗിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം കമ്മീഷന് പ്രശസ്ത നടന് പങ്കജ് ത്രിപാഠിയെ ദേശീയ ബംബമായി അംഗീകരിച്ചിരുന്നു. നേരത്തെ, 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍, ക്രിക്കറ്റ് താരം എംഎസ് ധോണി, നടന് ആമിര്‍ ഖാന്, ബോക്സിംഗ് ചാമ്പ്യന്‍ മേരി കോം എന്നിവരായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ബിംബങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: