ഷിംല: ഹിമാചലിലെ സോളന്‍ ജില്ലയില്‍ മേഘ വിസ്‌ഫോടനത്തില്‍ 7 പേര്‍ മരിച്ചു. 5 പേരെ രക്ഷപെടുത്തിയതായും മൂന്നു പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. കനത്ത മഴയെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ നിരവധി വീടുകളും ഒരു ഗോ ശാലയും ഒലിച്ചു പോയി. സോളന്‍ ജില്ലയിലെ ജാടോണിലാണ് മിന്നല്‍ പ്രളയമുണ്ടായത്.

മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു ഒരു ട്വീറ്റില്‍ അനുശോചനം രേഖപ്പെടുത്തി, ദുരിതബാധിതരായ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. സുരക്ഷ കണക്കിലെടുത്ത് മലയോര മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, എല്ലാ ഡിസിമാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇന്ന് ഹിമാചലിലെ വിവിധയിടങ്ങളില്‍ കനത്തമഴയ്‌ക്ക് സാധ്യയുണ്ടെന്നാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: