ചാലക്കുടി: കുറ്റിച്ചിറ മേഖലയില്‍ അനധികൃതമായി താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഭീഷണിയാവുന്നു. വലിയ തോതില്‍ ലഹരിക്കടിമകളായ തൊഴിലാളികളുടെ ശല്യം പരിസരവാസികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നു. കുറ്റിച്ചിറ എല്‍.പി. സ്കൂളിനോട് ചേര്‍ന്ന് 35 ഓളം തൊഴിലാളികളാണ് താമസിക്കുന്നത്. ഇവരുടെ ശല്യം സഹിക്കാന്‍ കഴിയാതെ സ്കൂള്‍ പിടിഎ പ്രസിഡന്റ് അനീഷിന്റെ നേതൃത്വത്തില്‍ വെള്ളിക്കുളങ്ങര പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ താമസ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ എല്ലാവരും ലഹരിക്കടിമകളായി സ്വബോധം നഷ്ടമായ നിലയിലായിരുന്നു. ഇവരിലാര്‍ക്കും തൊഴില്‍ കാര്‍ഡോ താമസിക്കാനുള്ള രേഖകളോ ഇല്ല. 15 പേര്‍ക്ക് മാത്രം താമസിക്കാന്‍ സാധിക്കുന്ന മുറിയില്‍ 35 പേരാണ് തങ്ങുന്നത്.
കോടശ്ശേരി, പരിയാരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളെ പല ഏജന്റുമാരുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന് താമസിപ്പിക്കുന്നതായി അറിയുന്നു. ഇവര്‍ക്കായി വിവിധ ലഹരിവസ്തുക്കളുടെ വിതരണവും ഈ മേഖലയില്‍ വര്‍ധിച്ചുവരുന്നതായി പറയുന്നു. എക്സൈസ്, പോലിസ് സംഘം കര്‍ശന പരിശോധന നടത്തി ലഹരിവില്പനക്കാരെയും, ഇതുപയോഗിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് സ്കൂള്‍ പിടിഎ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ജോലിക്ക് പോകാതെ താമസ സ്ഥലത്ത് തമ്പടിക്കുന്നവര്‍ ചെറിയ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ മധുര പലഹാരങ്ങളും മറ്റും നല്കാന് ശ്രമിക്കുന്നതായും പറയപ്പെടുന്നു. സ്കൂള്‍ പരിസരത്ത് നിന്ന് അടിയന്തരമായി ഇവരെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ലഹരി ഉപയോഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: