വരയുടെ തമ്പുരാന് ആദരാഞ്ജലികളുമായി കാലാലോകം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയാണ് മരണമടഞ്ഞത്. എടപ്പാള്‍ നടുവട്ടത്തുള്ള കരുവാട്ടു മനയില്‍ എത്തിച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭൗതിക ശരീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി നിരവധിയാളുകളാണ് എത്തിച്ചേരുന്നത്.
ഉച്ചയ്ക്ക് 12 മണി വരെ എടപ്പാള്‍ നടുവട്ടത്തുള്ള കരുവാട്ടു മനയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. അതിനുശേഷം വൈകിട്ട് 3.30 വരെ തൃശൂര്‍ ലളിതകലാ അക്കാദമിയിലും പൊതുദര്‍ശനവും ഔപചാരിക ചടങ്ങുകളും ഉണ്ടാകും. വൈകിട്ട് 5ന് നടുവട്ടത്തുള്ള സ്വവസതിയായി കരുവാട്ടു മനയിലാണ് സംസ്കാരച്ചടങ്ങ്.
രേഖാചിത്രങ്ങള്‍, പെയിന്റിങ് എന്നിവയ്ക്കു പുറമേ ശില്പകലയിലും പ്രശസ്തനായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരി. മണ്ണിലും മരത്തിലും ശിലയിലും ലോഹത്തിലും ഒരുപോലെ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങള്‍ ശോഭിച്ചു. കലാമണ്ഡലത്തിനുവേണ്ടി ഫൈബര്‍ ഗ്ലാസില്‍ ചെയ്ത കഥകളി ശില്പങ്ങളും ചെമ്പുഫലകങ്ങളില്‍ മഹാഭാരതവും രാമായണവും പുനരവതരിപ്പിച്ചുകൊണ്ടുള്ള പരമ്പരകളും രാജ്യാന്തര ശ്രദ്ധനേടിയിട്ടുള്ളവയാണ്.
കൊല്ലത്ത് ടി.കെ.ദിവാകരന് സ്മാരകത്തില്‍ സിമന്റില്‍ ചെയ്ത ‘റിലീഫ്’ ശില്പം, വടകരയിലും കൊല്ലത്തുമുള്ള കോപ്പര്‍ മ്യൂറലുകള്‍, തിരുവനന്തപുരം ലാറ്റക്സ് ഭവനിലെ ‘അമ്മയും കുഞ്ഞുങ്ങളും’ എന്ന കോണ്‍ക്രീറ്റ് ശില്പം, എറണാകുളം ഹൈക്കോടതിയില്‍ തടിയില്‍ ചെയ്ത ‘നീതി’ ശില്പം എന്നിവ പ്രസിദ്ധങ്ങളാണ്. ചലച്ചിത്രകാരന്മാരായ അരവിന്ദന്, പത്മരാജന് എന്നിവരോടൊപ്പം സിനിമയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെന്നൈയിലെ ചോളമണ്ഡല്‍ ആര്‍ട്ടിസ്റ്റ് വില്ലേജിന്റെയും എറണാകുളം കേരള കലാപീഠത്തിന്റെയും സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്.
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ആഖ്യാന ചിത്രരചനാരംഗത്ത് തനതായ ശൈലിയോടെ ആചാര്യസ്ഥാനത്തുനിന്ന പ്രതിഭാശാലിയാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. വിവിധങ്ങളായ സര്‍ഗസാഹിത്യ സൃഷ്ടികളുടെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സില്‍ എല്ലാ കാലത്തേക്കുമായി പതിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനാതന്ത്രം. മലയാള സാഹിത്യത്തിലെ പല കഥാപാത്രങ്ങളെയും നാം മനസ്സിലാക്കുന്നതും ഓര്‍മിക്കുന്നതും ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരകളിലൂടെ നല്കിയ മുഖഛായകളിലൂടെയാണ്.
രേഖാചിത്രകാരനായും പെയിന്ററായും ശില്പിയായും കലാസംവിധായകനായും തലമുറകളുടെ മനസ്സില്‍ ഇടം നേടിയ ബഹുമുഖപ്രതിഭ കൂടിയായിരുന്നു അദ്ദേഹം. പകരംവയ്ക്കാനില്ലാത്ത നഷ്ടമാണ് കലാരംഗത്തിന് വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെന്നൈ ചോളമണ്ഡലത്തില്‍ അദ്ദേഹം താമസിക്കുന്ന സമയത്താണ് താന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ആദ്യമായി കാണുന്നത്. അദ്ദേഹത്തെ തേടിപ്പോയി താന്‍ നേടിയെടുത്ത അടുപ്പമാണ്. വീട്ടിലെ ഒരാളെപ്പോലെ നമ്മളെ കരുതലോടെ ചേര്‍ത്ത് നിര്‍ത്തുന്ന വിശേഷ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഏതോ ജന്മത്തില് പിരിഞ്ഞുപോയ ഒരാളെ വീണ്ടും കണ്ടുമുട്ടുന്ന അനുഭൂതിയോടെയാണ് അദ്ദേഹത്തോട് സംസാരിച്ചിരുന്നത്. രാത്രി ഏറെ നേരം സംസാരിച്ചിരുന്നു. ചോദിക്കാതെ തന്നെ തനിക്ക് ചിത്രങ്ങള്‍ തന്നു. താന്‍ ആദ്യമായി സാറിനോട് ആവശ്യപ്പെട്ട ചിത്രം ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയിലെ ഒരു ശ്ലോകമായിരുന്നു. ആ ശ്ലോകം എഴുതി കയ്യില്‍ വെച്ചിട്ടാണ് പോയത്. അത് വായിച്ചശേഷം അത്ര വര്‍ണിച്ചാലും വരയ്ക്കാന്‍ സാധിക്കാത്തതാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് പലതവണ കണ്ടെങ്കിലും ആ ചിത്രത്തെ കുറിച്ച് സംസാരിച്ചില്ല.
ശേഷം ഒരു ദിവസം കണ്ടപ്പോള്‍ പറഞ്ഞു ഒരു രൂപം തെളിഞ്ഞിട്ടുണ്ട്. വരച്ചു തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞു വന്നാല്‍ കാണാമെന്ന് മാസങ്ങള്‍ക്കു ശേഷം ഞാനാ ചിത്രം കണ്ടു. എന്റെ മനസ്സിലെ ശ്ലോകത്തിലും എത്രയോ മനോഹരമായ ചിത്രം. ഒരിക്കലും കാണാത്ത നിറമായിരുന്നു ചിത്രത്തിന്. ഞാന്‍ വീടുകള്‍ മാറിയപ്പോഴെല്ലാം പ്രധാന മുറിയില്‍ ആ ചിത്രവും വച്ചു. ചിത്രങ്ങളെക്കുറിച്ചറയാവുന്ന പലരും അതു കണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം നമ്പൂതിരി സാര്‍ കൊച്ചിയിലെ എന്റെ വീട്ടില്‍ വന്നു. ‘സൗന്ദര്യലഹരി’ കണ്ടപ്പോള്‍ അദ്ദേഹം കുറെ നേരം നോക്കിനിന്നു. പിന്നീട് കൈകൂപ്പിക്കൊണ്ടു ചോദിച്ചു, ‘ഇതു ഞാന്‍ വരച്ചതുതന്നെയാണോ?’ ചിത്രകാരനെപ്പോലും ആ ചിത്രം അദ്ഭുതപ്പെടുത്തുന്നതായിരുന്നെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: