Categories: Samskriti

സാധകനും ദേവനുമിടയിലെ ചൈതന്യപ്രവാഹം

പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യ സ്ഥാപിച്ച 'ഗായത്രി പരിവാറിന്റെ', യുഗനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ഏഴു പ്രസ്ഥാനങ്ങളില്‍ ഒന്നാമതാണ് സാധനാ പ്രസ്ഥാനം. വ്യക്തികളിലെ ഭാവ, വൈചാരിക, കര്‍മ സാധനകള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായകമായ സാധനാ പ്രസ്ഥാനത്തെക്കുറിച്ചുള്ള പരമ്പര.

Published by

പാസനയുടെ അര്‍ത്ഥം സമീപത്തിരിക്കുക എന്നാണ്. ശരീരം മാത്രമല്ല, മനസ്സിനെയും ഹൃദയത്തെയും കൂടി ഈശ്വരന്റെ അടുത്തു ഇരുത്തണം. ഉപാസന സാധകനെയും ഇഷ്ടദേവനെയും തമ്മില്‍ ബന്ധിക്കുന്നു. ഉപാസന ഇരുവര്‍ക്കുമിടയില്‍ നടക്കുന്ന ചൈതന്യ പ്രവാഹമാണ്.

ഉപാസന എങ്ങനെ ചെയ്യണം?

(1) ഇഷ്ടമന്ത്രമോ ഇഷ്ടദേവന്റെ നാമമോ ജപിക്കുക.  

(2) മനസ്സില്‍ ഇഷ്ടദേവന്റെ തേജസ്സിനെയോ, അഥവാ പ്രകാശത്തെയോ, അല്ലെങ്കില്‍ സൂര്യദേവനെയോ ധ്യാനിക്കുക.

(3) മന്ത്രത്തിലെ വാക്കുകളില്‍ കൊടുത്തിരിക്കുന്ന ഇഷ്ടദേവന്റെ ഗുണങ്ങളെയും വിഭൂതികളെയും ഓരോന്നായി സ്മരിക്കുക.

(4) ഹൃദയത്തില്‍ ഇഷ്ടദേവനെപ്പറ്റി ഭക്തിഭാവവും ആത്മീയഭാവവും ഉണര്‍ത്തുക. ഉദാഹരണമായി ഞാന്‍ അങ്ങയുടെ അംശമാണ്, അല്ലെങ്കില്‍ ഞാന്‍ അങ്ങയുടെ ശരണാഗതനാണ്, അല്ലെങ്കില്‍ എനിക്കു സന്മാര്‍ഗത്തിലൂടെ ചലിക്കാനുള്ള പ്രേരണ നല്‍കിയാലും, അല്ലെങ്കില്‍ ഞങ്ങള്‍ക്കെല്ലാം സദ്ബുദ്ധി നല്‍കിയാലും, സകലര്‍ക്കും ഉജ്വലമായ ഭാവി നല്‍കിയാലും എന്നിങ്ങനെ.  

(5) എപ്പോഴെങ്കിലും മനസ്സു മടുക്കുന്ന പക്ഷം, ഉടന്‍ തന്നെ മന്ത്രത്തിലെ ഏതെങ്കിലും വാക്കിന്റെ അര്‍ത്ഥത്തെപ്പറ്റി ചിന്തനം ചെയ്യുക. ആ അര്‍ത്ഥമനുസരിച്ചു ധ്യാനിക്കുക.

ഇങ്ങനെ വാണി, വിചാരം, ഭാവം അതായതു ശരീരം, മനസ്സ്, ഹൃദയം ഇവ മൂന്നും ചേര്‍ത്തു ചെയ്യുന്ന ശ്രേഷ്ഠമായ ഉപാസനയാണിത്. ഉപാസനയുടെ മേല്പറഞ്ഞ തത്വങ്ങള്‍ ക്രമേണ ഓരോന്നോരോന്നായി അഭ്യസിച്ചു മുമ്പോട്ടു പോകുക. ഈ ഉപാസന ശരിക്കു ശീലമായി കഴിയുമ്പോള്‍ സാധകന്റെ സംസ്‌ക്കാരം ശ്രേഷ്ഠമായിത്തുടങ്ങുന്നു. വാണിയിലും, ചിന്തയിലും, വ്യക്തിത്വത്തിലും ശ്രേഷ്ഠതയും തേജസ്സും വളര്‍ന്നു തുടങ്ങുന്നു.

അതിനാല്‍ നിത്യവും പതിവായി  കുറഞ്ഞ പക്ഷം 10 മിനിറ്റു സമയം ധ്യാനത്തോടും ഭാവത്തോടും ഉപാസന ചെയ്യുക.

ഏതു മന്ത്രമാണു ജപിക്കേണ്ടത്?

ഈശ്വരന്റെ എല്ലാ നാമങ്ങളും മന്ത്രങ്ങളും ഉത്തമമാണ്, ഗായത്രിമഹാമന്ത്രം ഏറ്റവും ഉത്തമമാണ്. ഈ മന്ത്രം സദ്ബുദ്ധിയുടെ പ്രദാതാവാണ്. മോക്ഷത്തിന്റെ മാര്‍ഗമാണ്. സകല ദേവീദേവന്മാര്‍ക്കും വേണ്ടി ജപിക്കാവുന്നതാണ്. അതിനാല്‍ സാധകന്റെ ഇഷ്ടദേവന്‍ ആരായിരുന്നാലും അവര്‍ക്കെല്ലാം വേണ്ടി ഗായത്രി മഹാമന്ത്രം നിസ്സങ്കോചം ജപിക്കുക. അല്ലാത്ത പക്ഷം സ്വന്തം വിശ്വാസപ്രകാരമുള്ള ഇഷ്ടമന്ത്രമോ, നാമമോ ജപിക്കുക.

പ്രാര്‍ഥന  

സ്വന്തം മനസ്സിനെ ബോധിപ്പിക്കുകയാണ്  പ്രാര്‍ഥന. തന്റെ ഉള്ള് അടിച്ചുവാരുകയാണു  പ്രാര്‍ഥന. തന്നോടു തന്നെയുള്ള അപേക്ഷയാണു പ്രാര്‍ഥന. ആത്മാവിന്റെ കരുണയാര്‍ന്ന വിലാപമാണു പ്രാര്‍ഥന. മാര്‍ഗദര്‍ശനാത്മകമായ ഈ നാലു വാക്യങ്ങളില്‍ നിന്നും പ്രാര്‍ഥനയുടെ നാലു ലക്ഷണങ്ങള്‍ അറിവാകുന്നു. ഈശ്വരനെ സംബോധന ചെയ്താണു പ്രാര്‍ഥിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അതു സ്വന്തം മനസ്സിനെ ബോദ്ധ്യപ്പെടുത്താനും സമാധാനിപ്പിക്കാനും വേണ്ടി ഉള്ളതാണു. പ്രാര്‍ഥനയില്‍ പാപദോഷങ്ങളില്‍ നിന്നു ഒഴിഞ്ഞു  നില്‍ക്കുവാനും ലോകത്തിനു ഉപകരിക്കുവാനും വേണ്ടിയുള്ള ആകാംക്ഷയാണു മൊട്ടിട്ടു നില്‍ക്കുന്നത്. ഈശ്വരനോടുള്ള ഭക്തിയുടെയും, വിശ്വാസത്തിന്റെയും, ശരണാഗതിയുടെയും ഭാവമാണു പ്രാര്‍ഥനയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക