Categories: Kerala

നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് കൊച്ചിയിലെ ഏജന്‍സി വഴി; പോലീസിന് മുന്നില്‍ കുറ്റം സമ്മതിച്ച് അബിന്‍ സി രാജ്

കായംകുളം പോലീസ് നിലവില്‍ അബിന്‍രാജിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. നിഖില്‍ തോമസിന് കലിംഗ സര്‍വകലാശാലയില്‍ നിന്നുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത് താനാണെന്നും അബിന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

Published by

കായംകുളം : എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയത് കൊച്ചിയില്‍ നിന്നെന്ന് വെളിപ്പെടുത്തല്‍. കേസിലെ രണ്ടാം പ്രതിയും മുന്‍ എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗം കൂടിയായ അബിന്‍ സി. രാജാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം മാലിദ്വീപില്‍ നിന്നും തിരിച്ചെത്തിയ അബിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.  

കായംകുളം പോലീസ് നിലവില്‍ അബിന്‍രാജിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. നിഖില്‍ തോമസിന് കലിംഗ സര്‍വകലാശാലയില്‍ നിന്നുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത് താനാണെന്നും അബിന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. എറണാകുളത്തുള്ള സ്വകാര്യ ഏജന്‍സിവഴിയാണ് ഇത് ശരിയാക്കിയതെന്നാണ് വെളിപ്പെടുത്തല്‍.  

എസ്എഫ്‌ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിന്‍. അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാന്‍ സഹായിച്ചതെന്ന് നിഖില്‍ തോമസ് നേരത്തെ മൊഴി നല്‍കിയിരുന്നു. തിങ്കളാഴ്ച രാത്രി 11.30 ന് നെടുമ്പാശേരിയിലെത്തിയ അബിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.  

അബിന്‍ കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയ്‌ക്ക് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അബിനെ കേസില്‍ രണ്ടാം പ്രതിയാക്കിയത്. നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റും ബികോം ഫ്സ്റ്റ് ക്ലാസില്‍ പാസായതിന്റെ വ്യാജ മാര്‍ക് ലിസ്റ്റും പോലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക