മലപ്പുറം: ഇസ്ലാമിക് കോളേജുകളുടെ കോ ഓർഡിനേഷൻ (സിഐസി) സമിതികളില്‍ നിന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രാജിവെച്ചു. സംഘടന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും രാജി നല്‍കിയിട്ടുണ്ട്. സിഐസി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി.
സമസ്തയുമായി അഭിപ്രായ വ്യത്യാസം രൂപപ്പെട്ടതിനെ തുടര്‍ന്ന് സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നേരത്തെ ഹക്കീം ഫൈസി ആദൃശേരി രാജിവെച്ചിരുന്നു. ആദൃശേരിക്ക് പകരം ഹബീബുള്ള ഫൈസിയെ സാദിഖലി തങ്ങള്‍ ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ നിയമനം സമസ്തയോട് കൂടിയാലചിച്ചല്ല നടപ്പിലാക്കിയതെന്ന് സമസ്ത ആരോപിക്കുന്നു. അതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ തര്‍ക്കം.
സിഐസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാദിഖലി തങ്ങള്‍ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്ന് സമസ്ത നേതൃത്വത്തിന് പരാതിയുണ്ട്. സിഐസിയുടെ ഉപദേശ സമിതിയില്‍ നിന്നടക്കമാണ് സമസ്ത നേതാക്കള്‍ രാജിവെച്ചിരിക്കുന്നത്.
















