Categories: Kerala

ഔദ്യോഗിക ക്ഷണം ‘തള്ളാ’ യിരുന്നു എന്ന് ‘ജന്മഭൂമി’ അന്നേ പറഞ്ഞു: മുഖ്യമന്ത്രിയുടെ യുഎഇ യാത്ര റദ്ദാക്കി

'യുഎഇയുടെ ഔദ്യോഗിക ക്ഷണം എന്നത് വെറും തള്ള്; മുഖ്യമന്ത്രിയുടെ യാത്ര മകനെ കാണാന്‍' എന്ന തലക്കെട്ടില്‍ ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു

Published by

തിരുവനന്തപുരം: യു.എ.ഇ. സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണപ്രകാരം മുഖ്യമന്ത്രി പിണറായി അബുദാബിയിലേക്ക്  പോകുന്നു എന്നത് വെറു തള്ളായിരുന്നുവെന്ന് ‘ജന്മഭൂമി’ പറഞ്ഞത് ശരിയെന്ന്  തെളിഞ്ഞു. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തില്‍ ക്ഷണം ലഭിച്ചതിനാലാണ് നാലുദിവസത്തെ യാത്രയ്‌ക്കായി പോകുന്നു എന്നായിരുന്നു ഔദ്യോഗികമായി അറിയിച്ചിരുന്നത്. മെയ് ഏഴിന് മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസും പി രാജീവും പോകുമെന്നും പറഞ്ഞിരുന്നു. രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി, സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍  മുഖ്യമന്ത്രി സംവദിക്കുമെന്നും പറഞ്ഞു .വിവിധ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഇതിന് മുമ്പും മുഖ്യമന്ത്രി അബുദബിയിലെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പൊതുജനങ്ങളുമായി സംവദിക്കുന്നത് എന്നായിരുന്നു അവകാശവാദം

 മുഖ്യമന്ത്രിയുടെ യുഎഇ പരിപാടി റദ്ദാക്കിയിരിക്കുന്നു എന്നാണ് ഇപ്പോള്‍ പറയുന്നത്. കേന്ദ്രത്തില്‍ നി്ന്ന് അനുമതി ലഭിക്കാത്തതാണ് കാരണമായി  പറയുന്നത്.

വാര്‍ത്ത പുറത്തുവന്ന ഏപ്രില്‍ 10 നുതന്നെ ‘യുഎഇയുടെ ഔദ്യോഗിക ക്ഷണം എന്നത് വെറും തള്ള്;  മുഖ്യമന്ത്രിയുടെ യാത്ര മകനെ കാണാന്‍‘ എന്ന തലക്കെട്ടില്‍ ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. യാത്ര റദ്ദാക്കിയതോടെ അത് ശരിവെച്ചിരിക്കുകയാണ്

മുഖ്യമന്ത്രിക്ക് ഔദ്യോഗിക ക്ഷണമൊന്നും  യു എ ഇ നല്‍കിയിട്ടില്ല.   ഇന്ത്യന്‍ എംബസിയോ യുഎഇ കോണ്‍സിലേറ്റോ അറിഞ്ഞുമാത്രമേ  ഔദ്യോഗിക ക്ഷണം ഉണ്ടാകൂ.  കേരള മുഖ്യമന്ത്രിയെ ക്ഷണിച്ച വിവരം  എംബസി അറിഞ്ഞിട്ടില്ല. ഔദ്യോഗികമായി യുഎഇ സര്‍ക്കാറിന്റെ പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയും ആവശ്യമാണ്. മറ്റൊരു രാജ്യത്തെ മുഖ്യമന്ത്രിമാരെ ക്ഷണിക്കുന്ന രീതിയും പതിവില്ല.

ഇന്‍വെസ്റ്റിമെന്റ് മീറ്റില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണമൊന്നും ആവശ്യമില്ല. എന്നിട്ടും  ഓദ്യോഗിക ക്ഷണം എന്നൊക്കെ പറഞ്ഞ് പൊങ്ങച്ചം അടിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പിണറായി വിജയന്‍ അബുദാബിയില്‍ സ്വകാര്യസന്ദര്‍ശനം നടത്തിയിരുന്നു. അവിടെ ജോലി ചെയ്യുന്ന മകന്‍ വിവേക് കിരണിനെ സന്ദര്‍ശിക്കുക മാത്രമായിരുന്നു പരിപാടി. യൂറോപ്യന്‍ സന്ദര്‍ശനത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തിയത്. യുഎഇയില്‍ മുഖ്യമന്ത്രിയ്‌ക്ക് ഔദ്യോഗിക പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. സ്വീകരിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നു പ്രതിനിധി എത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിയെ ഹോട്ടലില്‍ എത്തിക്കാന്‍ മലയാളി സ്ഥാപനത്തിന്റെ വാഹനമാണ് എത്തിയത്.

തിരുവനന്തപുരത്ത് ലുലുഗ്രൂപ്പിന്റെ  മാള്‍ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ മന്ത്രി ഡോ. താനി അഹമ്മദ്, ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും 2022 ഫെബ്രുവരിയില്‍ എക്‌സ്‌പോയില്‍ പങ്കെുക്കുകയും ചെയ്തിരുന്നു. സൗഹൃദത്തിന്റെ പേരിലുള്ള ക്ഷണം എന്നല്ലാതെ ഔദ്യോഗിക പരിവേഷമൊന്നും അന്നു പറഞ്ഞിരുന്നില്ല. അവിടെ കേരള പവലിയന്‍ ഉദ്ഘാടനവും ചെയ്തു.  

ലൈഫ് പദ്ധതിയില്‍ ദുബായ് റെഡ് ക്രസന്റുമായി ചേര്‍ന്നുള്ള ഭവന സമുച്ചയ നിര്‍മാണത്തിന്റെ കാര്യവും ചര്‍ച്ച ചെയ്തുവെന്നും പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡോ. താനി അഹമ്മദ് വ്യക്തമാക്കിയതായും അന്ന്  മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. കേരളത്തില്‍ ബൃഹത്തായ ഫുഡ് പാര്‍ക്ക് തുടങ്ങാമെന്ന് യുഎഇ വിദേശ വാണിജ്യകാര്യ മന്ത്രി അറിയിച്ചതും വലിയ വാര്‍ത്തയായി. റെഡ് ക്രസന്റ് ഇടപാട് തട്ടിപ്പാണെന്ന് തെളിഞ്ഞു. ഫുഡ് പാര്‍ക്കിനെക്കുറിച്ച് പിന്നീട് കേട്ടില്ല.

കോവിഡ് കാലത്ത് യുഎഇ കേരളത്തിന് 700 കോടി നല്‍കുമെന്ന് പിണറായി വിജയന്‍  പ്രഖ്യാപിച്ചതും വെറും തള്ളായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.   കേന്ദ്ര സര്‍ക്കാര്‍മുഖേനയല്ലാതെ മറ്റൊരു രാജ്യത്തുനിന്ന് പണം സ്വീകരിക്കാന്‍ പാടില്ല. വിദേശ ദുരിതാശ്വാസ സംഭാവനകള്‍  സ്വീകരിക്കേണ്ട എന്ന കേന്ദ്ര നിലപാട്.

യുഎഇയുടെ ഔദ്യോഗിക ക്ഷണം എന്നത് വെറും തള്ള്; മുഖ്യമന്ത്രിയുടെ  യാത്ര മകനെ കാണാന്‍ https://www.janmabhumi.in/news/kerala/the-uaes-official-invitation-is-just-a-lie-chief-ministers-trip-to-meet-his-son

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക