Categories: Article

കഴുത്തില്‍ ചുറ്റിയ വാലും, നെഞ്ചത്ത് വളര്‍ന്ന കളയും

പാര്‍ട്ടിയുടെ നെഞ്ചത്ത് ആകെ കളകൊണ്ട് മൂടിയിരിക്കുകയാണ്. കളപറിച്ചുകൊണ്ടേയിരിക്കുകയാണ്. തില്ലങ്കേരിയിലെ രണ്ടുകളകളെ അകത്താക്കി. ഇനി എപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലാതെ ഇന്നലെവരെ അവര്‍ പാര്‍ട്ടിയുടെ ചങ്കായിരുന്നു. എല്ലാം മോശമായത് പെട്ടെന്ന്. കൊല്ലാന്‍ പറഞ്ഞത് അനുസരിച്ചു. അതാണ് തങ്ങളുടെ തെറ്റെന്നവര്‍ തുറന്നുപറഞ്ഞു. ഞങ്ങളെക്കൊണ്ട് പറയിക്കരുത്. പറഞ്ഞാല്‍ പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുമെന്ന ഭീഷണിയും. എന്നാല്‍ നിങ്ങള്‍ പുറത്തിറങ്ങേണ്ടതില്ല എന്ന് പാര്‍ട്ടി തീരുമാനം. കളകളിങ്ങനെ തീരുമ്പോള്‍ പാര്‍ട്ടിയുടെ അവസ്ഥ ബംഗാളും ത്രിപുരയുമാവുകയേയുള്ളൂ.

Published by

ഡ്രില്ല് മാഷ് നല്ല ഫോമിലാണ്. ഡ്രില്ലിന്റെ കമാന്റ് പോലെയാണ് എല്ലാം. ഇതൊന്നും എന്റേടത്ത് വേണ്ട എന്ന മട്ടില്‍, ക്യാപ്റ്റന്റെ അതേശൈലി. പക്ഷേ, ചിരിച്ചുകൊണ്ടേ പറയൂ എന്നതാണ് സമാധാനം. പണ്ടത്തെ വിജയനാണെങ്കില്‍ ഇതിനൊക്കെ മറുപടി ഉണ്ടെന്ന് പറയാറില്ലെ അതുപോലെ. ഇപ്പോള്‍ വിജയന്‍ ആളാകെ മാറി എന്ന മട്ടിലെ ന്യായം. ഇന്നലെ മാഷ് തലയിലാരുടെയും വാലില്ല എന്നാണ് പറഞ്ഞത്. ആരുടെയെങ്കിലും വാല് തലയില്‍ കയറ്റിവയ്‌ക്കുന്ന സ്വഭാവമില്ലത്രെ. അങ്ങിനെ ഉണ്ടെങ്കിലല്ലെ ഭയപ്പെടാനുള്ളൂ എന്നതാണ് ന്യായം.

തലയില്‍ വാലില്ല എന്നത് നേര്. പക്ഷേ വാല് ചുറ്റിയിരിക്കുന്നത് കഴുത്തിലാണ്. അതങ്ങനെ വലിച്ചൂരി എറിയാനൊന്നും പറ്റുന്ന പരുവത്തിലല്ല. വാലുകള്‍ ഒന്നും രണ്ടുമല്ല. ആയിരക്കണക്കിന് തന്നെ വരുമത്. പാവപ്പെട്ടവരുടെ പണം നിക്ഷേപിച്ച സഹകരണ ബാങ്കുകളുടെ വാലാണ് പാര്‍ട്ടിയുടെ കഴുത്തില്‍ വരിഞ്ഞുമുറുകി കിടക്കുന്നത്. വലിച്ചൂരാനും മുറിച്ചുകളായാനും പറ്റാത്ത പരുവത്തിലാണവയുടെ കിടപ്പ്. തൃശൂരിലെ കരുവന്നൂര്‍ ബാങ്ക് തന്നെ അതില്‍ പ്രധാനം. നൂറുകണക്കിന് പാവപ്പെട്ടവരുടെ നിക്ഷേപം എടുക്കാന്‍ കഴിയുന്നില്ല. ഊരിപ്പോരാനും പറ്റുന്നില്ല. പാര്‍ട്ടിയുടെ ചുമതലപ്പെട്ടവര്‍ തന്നെയാണ് ബാങ്കിന്റെ തലപ്പത്ത്. അതുകൊണ്ട് തന്നെ കടുപ്പിച്ച് പറയാനോ കരയാനോ കഴിയാത്ത പരുവത്തിലായി നിക്ഷേപകര്‍.

മൂന്നാര്‍ സഹകരണബാങ്ക് അധികൃതര്‍ക്ക് റവന്യൂ ഡിപ്പാര്‍ട്ടുമെന്റിനെ പുല്ലുവിലയാണ്. അത് ഭരിക്കുന്നത് സിപിഐ ആണല്ലൊ. മൂന്നാറില്‍ ഹൈഡന്‍ പാര്‍ക്ക് പണിയുന്നത് സഹകരണബാങ്കാണ്. അത് തടയാന്‍ റവന്യൂ വകുപ്പ് ശ്രമിച്ചില്ലെങ്കിലും നടന്നില്ല. അതിന്റെ വാലും പാര്‍ട്ടിയുടെ കഴുത്തില്‍ ചുറ്റിക്കിടക്കുന്നു. ചെറുതും വലുതുമായ പിന്നേയും വാലുകളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ് കഴുത്ത്. തലയില്‍ വാലില്ലെങ്കിലും ഇന്നല്ലെങ്കില്‍ നാളെ എങ്ങിനെ കഴുത്ത് മോചിപ്പിക്കുമെന്ന ഉറച്ച ചിന്ത കൂടിയേതീരൂ. വലിയ തട്ടിപ്പുകാര്‍ക്ക് വലിയ സ്ഥാനങ്ങള്‍ എന്നതല്ലെ ഇപ്പോഴത്തെ പാര്‍ട്ടിരീതി. പാര്‍ട്ടി മുന്‍ എംഎല്‍എ പി.കെ.ശശി പെണ്ണുകേസില്‍ പരാതി പേറിയ ആളാണ്. ആ പരാതി തീര്‍പ്പാകുംമുന്‍പ് കെറ്റിഡിസി ചെയര്‍മാന്‍ പദവിയിലെത്തി. ആ സഖാവിനെതിരെ ഇപ്പോള്‍ പരാതിയുടെ അയ്യര് കളിയാണ്. പരാതിയെക്കുറിച്ച് പുത്തലത്ത് ദിനേശന്‍ അന്വേഷിച്ചു. ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞദിവസം നടന്ന മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്തിരുന്നു. പ്രധാനമായും ഏഴു രേഖകളാണ് ശശിക്കെതിരെ വിവിധ അംഗങ്ങള്‍ നല്‍കിയത്. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിന്നുള്ള അഞ്ചുകോടി അറുപത് ലക്ഷം രൂപ യൂണിവേഴ്‌സല്‍ കോളജിന് ഓഹരി വാങ്ങിയതിന്റെ രേഖകള്‍, മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ വകുപ്പിന്റെ വിവിധ സൊസൈറ്റികളില്‍ പാര്‍ട്ടി അറിയാതെ നടത്തിയ 35 നിയമനങ്ങളുടെ രേഖകള്‍, യൂണിവേഴ്‌സല്‍ കോളജില്‍ ചെയര്‍മാനാകാന്‍ സഹോദരിയുടെ മേല്‍വിലാസത്തില്‍ അഡ്രസ് പ്രൂഫ് ഉണ്ടാക്കിയതിന്റെ തെളിവുകള്‍, ഡ്രൈവര്‍ പി.കെ.ജയന്റെ മുകളില്‍ വിലവരുന്ന സ്ഥലത്തിന്റെ ആധാരവും അതിന്റെ പോക്കുവരവ് നടത്തിയ രേഖകളും, മണ്ണാര്‍ക്കാട് നഗരസഭയില്‍ പാവാടിക്കുളത്തിന് സമീപത്തുള്ള സ്ഥലക്കച്ചവടത്തിന്റെ രേഖകള്‍, യൂണിവേഴ്‌സല്‍ കോളജിന് സമീപം മകന്റെ പേരില്‍ വാങ്ങിയ ഒരേക്കര്‍ സ്ഥലത്തിന്റെ രേഖ, പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസായ നായനാര്‍ സമാരകത്തിന്റെ രേഖ, നായനായര്‍ സ്മാരകത്തിന്റെ നിര്‍മ്മാണത്തില്‍ പി.കെ.ശശിയുടെ റൂറല്‍ ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റിയ പത്ത്‌ലക്ഷത്തിന്റെയും ജില്ലാ സമ്മേളനം നടത്തിയ വകയില്‍ ശശിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ പത്തുലക്ഷത്തിന്റെയും കണക്കുകള്‍ എന്നിവയാണ് പുത്തലത്ത് ദിനേശന് ഏരിയാ കമ്മിറ്റി യോഗത്തില്‍ വിവിധ അംഗങ്ങള്‍ നല്‍കിയത്. അംഗങ്ങളുടെ മൊഴിയെടുക്കുകയും പി.കെ.ശശിയുടെ വിശദീകരണം കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ തനിക്കെതിരെയുള്ള വിഭാഗീയതയുടെ ഭാഗമായുള്ള ആരോപണങ്ങള്‍ മാത്രമാണിതെന്നായിരുന്നു പി.കെ.ശശിയുടെ വിശദീകരണം. വിഷയത്തില്‍ സംസ്ഥാന കമ്മിറ്റിയാകും അന്തിമ തീരുമാനമെടുക്കുക. പാര്‍ട്ടിയിലെ അനാശാസ്യ പ്രവണതകളെക്കുറിച്ച് നേരത്തെ പറഞ്ഞത് കളകള്‍ പറിച്ചുകൊണ്ടിരിക്കുകയാണെന്നാണ്. വിതച്ചതേ കൊയ്യൂ എന്ന് പറയാറുണ്ടല്ലൊ. പാര്‍ട്ടിയുടെ നെഞ്ചത്ത് ആകെ കളകൊണ്ട് മൂടിയിരിക്കുകയാണ്. കളപറിച്ചുകൊണ്ടേയിരിക്കുകയാണ്. തില്ലങ്കേരിയിലെ രണ്ടുകളകളെ അകത്താക്കി. ഇനി എപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലാതെ ഇന്നലെവരെ അവര്‍ പാര്‍ട്ടിയുടെ ചങ്കായിരുന്നു. എല്ലാം മോശമായത് പെട്ടെന്ന്. കൊല്ലാന്‍ പറഞ്ഞത് അനുസരിച്ചു. അതാണ് തങ്ങളുടെ തെറ്റെന്നവര്‍ തുറന്നുപറഞ്ഞു. ഞങ്ങളെക്കൊണ്ട് പറയിക്കരുത്. പറഞ്ഞാല്‍ പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുമെന്ന ഭീഷണിയും. എന്നാല്‍ നിങ്ങള്‍ പുറത്തിറങ്ങേണ്ടതില്ല എന്ന് പാര്‍ട്ടി തീരുമാനം. കളകളിങ്ങനെ തീരുമ്പോള്‍ പാര്‍ട്ടിയുടെ അവസ്ഥ ബംഗാളും ത്രിപുരയുമാവുകയേയുള്ളൂ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക