ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിസിനെത്തിയ ഒന്‍പത് ശ്രീലങ്കന്‍ താരങ്ങളെയും ഒരു പരിശീലകനെയും കാണാതായി. ഇവര്‍ യുകെയില്‍ ഒളിച്ച് താമസിക്കുന്നതായും ചില രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കാരണം രാജ്യത്തേക്ക് തിരിച്ച് മടങ്ങിപോകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇവര്‍ ഒളിച്ചോടിയതെന്നും സംശയിക്കുന്നു.
ജൂഡോ താരം ചമില ദിലാനി, മാനേജര്‍ അസേല ഡിസില്‍വ, ഗുസ്തി താരം ഷാനിത് ചതുരംഗ എന്നിവരെയാണ് ആദ്യം കാണാതാകുന്നത്, ഇതിനുപിന്നാലെയാണ് മറ്റ് ഏഴു ശ്രീലങ്കന്‍ താരങ്ങളെകൂടി കാണാതാകുന്നത്. ഒരു തൊഴില്‍ കണ്ടെത്തി യു കെയില്‍ തന്നെ തുടരാനാണ് ഇവരുടെ ശ്രമമെന്ന് ഒരു ശ്രീലങ്കന്‍ ഉദ്യോഗസ്ഥന് പറഞ്ഞു. കാണാതായവരില്‍ ചമില ദിലാനി, അസേല ഡിസില്‍വ, ഷാനിത് ചതുരംഗ എന്നിവരെ പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരുടെ പേരില്‍ നടപടി എടുക്കാന്‍ സാധിക്കില്ലെന്ന് യു കെ പോലീസ് വ്യക്തമാക്കി. ആറു മാസത്തെ വിസാ കാലാവധിയിലാണ് ഇവര്‍ ഗെയിംസിന് എത്തിയത്. അതിനാല്‍ തന്നെ ഇവര്‍ നിയമലംഘനം ഒന്നും നിലവില്‍ നടത്തിയിട്ടില്ലെന്നാണ് പോലീസിന്റെ നിലപാട്.
കോമണ്‍വെല്‍ത്ത് ഗെയിംസ് കഴിഞ്ഞ് ശ്രീലങ്കയിലേക്ക് തന്നെ മടങ്ങിയെത്തുമെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി കായികതാരങ്ങളുടെയെല്ലാം പാസ്പോര്‍ട്ട് ശ്രീലങ്കന്‍ അധികൃതര്‍ നേരത്തെ വാങ്ങിവച്ചിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് ഇവര്‍ ഗെയിംസ് വിലേജില്‍ നിന്ന് പുറത്തുചാടിയത്.
എന്നാല്‍ ശ്രീലങ്കയില്‍നിന്നു പോകുന്ന കായിക താരങ്ങളെ കാണാതാകുന്നത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നോര്‍വെയിലെ ഓസ്ലോയിലേക്ക് ഗുസ്തി ചാംപ്യന്‍ഷിപ്പിനായി പോയ ലങ്കന്‍ പരിശീലകനെ കാണാതായിരുന്നു. 2014ലെ ദക്ഷിണ കൊറിയയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിനെത്തിയ രണ്ട് ശ്രീലങ്കന്‍ അത്ലീറ്റുകളെയും കാണാതായി. 2004ല്‍ ജര്‍മനിയില്‍ ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്റിനെത്തിയ 23 അംഗ ലങ്കന്‍ ടീമും പിന്നീടു തിരിച്ചുപോയില്ല. ശ്രീലങ്കയ്ക്ക് ദേശീയ ഹാന്‍ഡ് ബോള്‍ ടീം ഇല്ലായിരുന്നുവെന്നതാണു മറ്റൊരു സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: