Categories: India

യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാറിന്റെ അരുംകൊലയ്‌ക്ക് പിന്നില്‍ കനയ്യ ലാലിനെ പിന്തുണച്ചുള്ള ഫേസ്ബുക്ക് പോസ്റ്റാണോ എന്ന് സംശയം

കർണാടകയിലെ ബെല്ലാരെയില്‍ യുവമോർച്ചയുടെ ജില്ലാ സെക്രട്ടറി പ്രവീൺ നെട്ടാറിനെ ബൈക്കിലെത്തിയ അഞ്ജാത രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ കനയ്യ ലാലിനെ പിന്തുണച്ച് പോസ്റ്റിട്ടതാണോ എന്ന് സംശയം.

Published by

ബെംഗളൂരു:കർണാടകയിലെ ബെല്ലാരെയില്‍ യുവമോർച്ചയുടെ ജില്ലാ സെക്രട്ടറി പ്രവീൺ നെട്ടാറിനെ ബൈക്കിലെത്തിയ അഞ്ജാത രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ കനയ്യ ലാലിനെ പിന്തുണച്ച് പോസ്റ്റിട്ടതാണോ എന്ന് സംശയം. രാജസ്ഥാനിലെ ഉദയ് പൂരില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിനാണ് കനയ്യലാല്‍ എന്ന തയ്യല്‍ക്കാരനെ ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നത്.  കനയ്യ ലാലിനെ പിന്തുണച്ചുകൊണ്ട് ജൂണ്‍ 29ന് പ്രവീണ്‍ നെട്ടാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതാകാം കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു.  

പ്രവീണ്‍ നെട്ടാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്.  

പ്രവീണ്‍ നെട്ടാര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കനയ്യ ലാലിനെ പിന്തുണയ്‌ക്കുക മാത്രമല്ല, ജിഹാദിസ്റ്റുകളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതാകാം അക്രമികളെ പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു.  

സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ് ഡിപി ഐ ബന്ധം പരിശോധിക്കുകയാണെന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി അര്‍ഗ അര്‍ഗ ജ്ഞാനേന്ദ്ര. ദക്ഷിണ കന്നട പ്രദേശത്ത് ഹിജാബ് പ്രതിഷേധം ഊര്‍ജ്ജിതമാക്കിയ മറ്റ് തീവ്രസ്വഭാവമുള്ള സംഘടനകളുടെ  ബന്ധവും പരിശോധിക്കും.- അര്‍ഗ ‍ജ്ഞാനേന്ദ്ര പറഞ്ഞു.  

യുവമോര്‍ച്ചയുടെ ദക്ഷിണ്‍ കന്നട ജില്ലാ സെക്രട്ടറിയാണ് പ്രവീണ്‍ നെട്ടാരു. കേരള രജിസ്ട്രേഷനായ കെഎല്‍” നമ്പര്‍ പ്ലേറ്റുള്ള വണ്ടിയിലെത്തിയ രണ്ടു പേരാണ് കൊല നടത്തിയതെന്ന് പറയപ്പെടുന്നു. “അതിര്‍ത്തി പ്രദേശമായതിനാല്‍ കൊല നടത്തിയ ശേഷം കൊലപാതകികള്‍ക്ക് കേരളത്തിലേക്ക് രക്ഷപ്പെടാന്‍ എളുപ്പമാണ്. കേരളസര്‍ക്കാരുമായി ചേര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്” – മന്ത്രി പറഞ്ഞു.  കേരള പൊലീസും പ്രതികളെ കണ്ടെത്താന്‍ അന്വേഷിച്ചുവരികയാണ്.  

ചൊവ്വാഴ്ച രാത്രിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.  ബെല്ലാരയ്‌ക്ക് സമീപം കോഴിക്കടയുടെ ഉടമയായ നെട്ടാറിനെ ജോലികൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അ‍ജ്ഞാതരായ രണ്ടംഗ സംഘം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയെത്തിയ അക്രമികള്‍ തലയില്‍ മൂര്‍ച്ചയേറിയ നീളന്‍ കത്തിക്കൊണ്ട് വെട്ടുകയായിരുന്നു.  

തളം കെട്ടിയ രക്തത്തില്‍ കുളിച്ചുകിടന്ന പ്രവീണിനെ പിന്നീട് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു സജീവ രാഷ്‌ട്രീയ പ്രവര്‍ത്തകനാണ്. കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല.  

ബെല്ലാരെയിലും പുട്ടൂരിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇവിടെ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പുട്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് നെട്ടാരുവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക