Categories: Kerala

മധുവധക്കേസ്; കൂറുമാറിയ വനംവകുപ്പ് വാച്ചറെ പിരിച്ചുവിട്ടു, സാക്ഷികള്‍ കൂറുമാറുന്നത് പ്രോസിക്യൂഷന്റെ പോരായ്മയെന്ന് മധുവിന്റെ ബന്ധുക്കൾ

10, 11, 12, 14 സാക്ഷികളാണ് നേരത്തെ കൂറുമാറിയത്. പതിമൂന്നാം സാക്ഷി സുരേഷ് വിചാരണക്ക് ഹാജരായിട്ടില്ല. അസുഖത്തെ തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു.

Published by

പാലക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ വനംവകുപ്പ് വാച്ചറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൂറുമാറിയ പതിനാറാം സാക്ഷി അബ്ദുള്‍ റസാഖിനെയാണ് പിരിച്ചുവിട്ടത്. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടിക വര്‍ഗ കോടതിയിലെ വിചാരണയ്‌ക്കിടെയാണ് ഇയാള്‍ കൂറുമാറിയത്.  

ചെമ്മണ്ണൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചറായിരുന്നു അബ്ദുള്‍ റസാഖ്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മണ്ണാര്‍ക്കാട് ഡിഎഫ്ഒയുടെ നടപടി. കേസിൽ ഇതുവരെ ആറ് സാക്ഷികളാണ് കൂറുമാറിയത്. ഇന്നലെ വിചാരണ നടത്തിയ 15-ാം സാക്ഷി മെഹറുന്നീസയും കൂറു മാറിയിരുന്നു.  

മധുവിനെ കുറച്ചു പേര്‍ ചേര്‍ന്ന് കാട്ടില്‍ നിന്ന് നടത്തി കൊണ്ടു പോകുന്നത് കണ്ടോ, ജോലി ചെയ്യുന്ന ചായക്കടയില്‍ വന്ന് വെള്ളം ചോദിച്ചപ്പോള്‍ വെള്ളം നല്‍കിയോ, പ്രതികളെ ആരെയെങ്കിലും അറിയുമോ തുടങ്ങിയ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മെഹറുന്നീസയുടെ മറുപടി.  

10, 11, 12, 14 സാക്ഷികളാണ് നേരത്തെ കൂറുമാറിയത്. പതിമൂന്നാം സാക്ഷി സുരേഷ് വിചാരണക്ക് ഹാജരായിട്ടില്ല. അസുഖത്തെ തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. 12-ാം സാക്ഷി വനംവകുപ്പ് വാച്ചര്‍ അനില്‍ കുമാര്‍ കഴിഞ്ഞദിവസം വിചാരണക്കിടെ കൂറുമാറിയിരുന്നു. പ്രോസിക്യൂട്ടര്‍ രജേഷ് എം. മേനോന്റെ ചോദ്യങ്ങള്‍ക്ക് അലസമായി മറുപടി പറഞ്ഞ അനില്‍കുമാര്‍ മധുവിനെ അറിയില്ലെന്നാണ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ 164 പ്രകാരം കൊടുത്ത രഹസ്യ മൊഴി ഇങ്ങനെ അല്ല എന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, പോലീസ് നിര്‍ബന്ധിച്ചാണ് നേരത്തെ മൊഴി നല്‍കിയതെന്നായിരുന്നു മറുപടി.  

വിചാരണക്കിടെ മൊഴി മാറ്റിപ്പറഞ്ഞ ശേഷം പുറത്തുവന്ന അനില്‍കുമാര്‍ പോലീസ് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വീണ്ടും വിചാരണാ മുറിയിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രതിഭാഗം വക്കീലിന്റെ ആവശ്യപ്രകാരം ഇക്കാര്യം രേഖയാക്കുകയും ചെയ്തു. പോലീസിന്റെ ഭാഗത്തുനിന്ന് തുടര്‍ന്ന് ഭീഷണിയുണ്ടായാല്‍ കോടതിയെ അറിയിക്കണമെന്ന് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ.എം. രതീഷ്‌കുമാര്‍ അനില്‍കുമാറിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാറിനെതിരായി മൊഴി നല്‍കിയ അനില്‍ കുമാറിനെ വനം വകുപ്പ് താത്കാലിക വാച്ചര്‍ തസ്തികയില്‍ നിന്ന് പിരിച്ചുവിട്ടു.

സാക്ഷികള്‍ കൂറുമാറുന്നത് പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണെന്ന് മധുവിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by