കാഠ്മണ്ഡു: ലുംബിനിയിലെ ബുദ്ധമത കേന്ദ്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യുബെയും നരേന്ദ്രമോദിയും ചേര്‍ന്നാണ് തറക്കല്ലിട്ടത്. ഇന്ത്യയാണ് സാംസ്ക്കാരിക കേന്ദ്രം നിര്‍മ്മിച്ചു നല്‍കുന്നത്.

2014ന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ നേപ്പാള്‍ സന്ദര്‍ശനമാണിത്. ബുദ്ധമതത്തിന്റെ തത്വചിന്ത പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ലുംബിനിയില് കേന്ദ്ര സര്‍ക്കാര്‍ നൂറ് കോടി രൂപ ചെലവിട്ട് ബുദ്ധമതകേന്ദ്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ്, ചൈന, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, തായ്ലന്ഡ് എന്നിവയുള്‍പ്പെടെ മിക്ക വിദേശ രാജ്യങ്ങളും ലുംബിനിയില് ഇതിനോടകം തന്നെ തങ്ങളുടെ ബുദ്ധമത കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

യുപിയിലെ കുശിനഗറില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ലുംബിനിയിലെത്തിയ മോദിയെ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ സ്വീകരിച്ചു. അവിടെ എത്തിയതിന് ശേഷം പ്രശസ്തമായ മായാദേവി ക്ഷേത്രത്തിലും അദ്ദേഹം പ്രാര്‍ത്ഥന നടത്തി. ക്ഷേത്രാംഗണത്തിലെ ബോധി മരത്തിന് ഇരുവരും ചേര്‍ന്ന് വെള്ളമൊഴിക്കുകയും ചെയ്തു. നിരവധി ആളുകളാണ് പ്രധാനമന്ത്രിയെ നേരില്‍ കാണാനായി ഇവിടേയ്ക്ക് എത്തിയത്. 2019 ല്‍ രണ്ടാം തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ നേപ്പാള്‍ സന്ദര്‍ശനമാണിത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: