ന്യൂദല്‍ഹി: യുഎഇ, ഓസ്ട്രേലിയ എന്നിവയ്‌ക്കു പുറമേ യൂറോപ്യന്‍ യൂണിയനുമായും സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പിടാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇതോടെ തീരുവകളില്ലാതെ ഇന്ത്യന്‍ വസ്തുക്കള്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണികളില്‍ എത്തിച്ച് വില്‍ക്കാന്‍ സാധിക്കും. തീരുവയില്ലാത്തതിനാല്‍ വിലയും കുറയും. ഇന്ത്യയുടെ കയറ്റുമതി കുത്തനെ കൂട്ടുന്ന കരാര്‍, കാര്‍ഷിക, വ്യവസായ ഇലക്ട്രോണിക്, ഐടി മേഖലകള്‍ക്ക് ഗുണകരമാകും.
സ്വതന്ത്രവ്യാപാരക്കരാര്‍ കയറ്റുമതി കൂട്ടുമെന്നു മാ്രതമല്ല സാമ്പത്തിക വളര്‍ച്ചയുണ്ടാക്കും, വലിയ തോതില്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കും. അടുത്ത വര്‍ഷത്തോടെ യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞേക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. യുഎഇ, ഓസ്ട്രേലിയ എന്നിവയുമായി കരാറായി. ബ്രിട്ടന്‍, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍ എന്നിവയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയടക്കമുള്ള പ്രതിനിധി സംഘം ഇപ്പോള്‍ ഇന്ത്യയിലുണ്ട്. ബ്രിട്ടനുമായി മൂന്നു വട്ടം ചര്‍ച്ചകള്‍ നടന്നു. 26,27 തീയതികളില്‍ വീണ്ടും ചര്‍ച്ചകളുണ്ട്.
ഏപ്രില്‍ മാസത്തില്‍ 38 ബില്ല്യന്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. കയറ്റുമതിക്കണക്കുകള്‍ പരിശോധിച്ചാല്‍, നിലവാരമുള്ള ഉത്പന്നങ്ങളുടെ ഉത്പാദന കേന്ദ്രമായി ഇന്ത്യ മാറുകയാണെന്ന് കാണാം. പീയൂഷ് ഗോയല്‍ പറഞ്ഞു. കേന്ദ്രം നല്‍കുന്ന ഉത്പാദന ബന്ധിത ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുള്ള മുന്നേറ്റവുമാണ്, ഉത്പാദന മേഖല കുതിക്കുന്നതിന്റെ മറ്റൊരു കാരണം.
മാര്‍ച്ചില്‍ ചരക്ക് സേവന നികുതി വരുമാനം 1.67 ലക്ഷം കോടിയായിരുന്നു. കൊവിഡിനു ശേഷം, പ്രതീക്ഷക്കനുസരിച്ച് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടങ്ങിയെന്നതിന്റെ സൂചനയാണിത്. 2021ല്‍ 82 ബില്ല്യന്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. ഇത് റിക്കാര്‍ഡാണ്. ഭരണസ്ഥിരതയും ജനാധിപത്യവും സുസ്ഥിര നയങ്ങളുമാണ് ഇതിനു കാരണം, കേന്ദ്രമന്ത്രി പറഞ്ഞു.
















