കാഠ്മണ്ഡു: ശ്രീലങ്കക്ക് പിന്നാലെ നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം ഏഴ് മാസംകൊണ്ട് 16 ശതമാനം കുറഞ്ഞതോടെയാണ് സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് രൂക്ഷമായത്. പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ രാജ്യത്ത് രണ്ട് ദിവസം അവധി നല്‍കിയിരിക്കുകയാണ്. കൂടാതെ ഇറക്കുമതി നിയന്ത്രിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് നേപ്പാള്‍ ഭരണകൂടം.
ഏപ്രില്‍ മാസത്തില്‍ പൊതുമേഖലയിലെ ഓഫീസുകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിക്കാനാണ് നീക്കം. ഇന്ധനത്തിന്റെ ഉപയോഗം കുറക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. നേപ്പാള്‍ സെന്‍ട്രല്‍ ബാങ്കിന്റെയും നേപ്പാള്‍ ഓയില്‍ കോര്‍പറേഷന്റെയും നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നീക്കം നടത്തുന്നതെന്ന് കാബിനറ്റ് വൃത്തങ്ങള്‍ പ്രതികരിച്ചു.
വിദേശനാണ്യത്തിന്റെ കടുത്ത ക്ഷാമവും രാജ്യം നേരിടുന്നുണ്ട്. ഇത് കാരണം ശ്രീലങ്കയുടെ വഴിയെ ആണ് ഇപ്പോള്‍ നേപ്പാളും നീങ്ങുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. കോവിഡ് കാലത്ത് രാജ്യത്തെ ടൂറിസം മേഖല വലിയ രീതിയില്‍ പ്രതിസന്ധി നേരിട്ടതാണ് വിദേശ കറന്‍സിയില്‍ ക്ഷാമമുണ്ടാകാന്‍ കാരണമായത്. വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, പുറം രാജ്യങ്ങളിലുള്ള നേപ്പാള്‍ പൗരന്മാരോട് ബാങ്കുകളില്‍ ഡോളര്‍ അക്കൗണ്ടുകള്‍ ആരംഭിക്കാനും നിക്ഷേപങ്ങള്‍ നടത്താനും സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: