സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചവരുടെ ഉദ്യേശ ശുദ്ധിയില്‍ സംശയമുണ്ട്. സിപിഎം നയം നടപ്പാക്കി കിട്ടാന്‍ വേണ്ടിയാണോ അവര്‍ കോടതിയില്‍ എത്തിയതെന്ന് സംശയിക്കണം. പദ്ധതി നടപ്പാക്കിയാല്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ ആയിരുന്നില്ല അവര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. മറിച്ച് സാമൂഹ്യ ആഘാത പഠനം നടത്താന്‍ അനുവദിക്കരുത് എന്നായിരുന്നു അവരുടെ ആവശ്യം. ഇതില്‍ ദുരൂഹതയുണ്ട്.
സാമൂഹ്യ പാരിസ്ഥിതിക ആഘാത പഠനം നടക്കുകയാണ് വേണ്ടത്. ഇതിനായി വിശ്വാസ്യതയുള്ള, അനുഭവ പരിചയമുള്ള ഏജന്‍സികളെ ഏല്‍പ്പിക്കണം. എങ്കില്‍ മാത്രമേ ഈ പദ്ധതി എത്ര മാത്രം ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവും ആണെന്ന കാര്യം പുറത്തു വരികയുള്ളൂ. ഇത്തരത്തിലുള്ള പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ട് പോകുന്നു എന്നതാണ് ഇതിനെ എതിര്‍ക്കാനുള്ള പ്രധാന കാരണം. അപ്പോഴാണ് പഠനം നടത്തുന്നത് തടയണം എന്ന അപക്വമായ ആവശ്യവുമായി ഇവര്‍ കോടതിക്ക് മുന്നിലെത്തിയത്. ഒരു കോടതിക്കും ഇത്തരമൊരു ആവശ്യം അംഗീകരിക്കാന്‍ സാധിക്കുകയുമില്ല. ഇതോടെ പദ്ധതി നടപ്പാക്കാന്‍ രാജ്യത്തെ പരമോന്നത കോടതി അനുമതി നല്‍കി എന്ന പ്രചരണവുമായി സില്‍വര്‍ ലൈന്‍ അനുകൂലികള്‍ രംഗത്തെത്തുകയും ചെയ്തു.
ഇതോടെ രണ്ട് കാര്യങ്ങളാണ് സംഭവിച്ചത്. ഇതേ വിഷയത്തില്‍ ഉള്ള നിയമ പോരാട്ടത്തിന് തല്‍ക്കാലത്തേക്കെങ്കിലും തടയിട്ടു. പിന്നെ കോടതി അംഗീകരിച്ച പദ്ധതിയാണ് ഇതെന്ന ധാരണ പരത്താനും കഴിഞ്ഞു. ഈ രണ്ട് കാര്യങ്ങളും സിപിഎമ്മിന്റെ ആവശ്യമായിരുന്നു. അതു കൊണ്ട് തന്നെ ഹര്‍ജിക്കാര്‍ സിപിഎം ബെനാമികള്‍ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രാഥമിക നിയമോപദേശം കിട്ടാതെ, അറിവില്ലായ്മ കൊണ്ട് സുപ്രീംകോടതി വരെ പോകുമെന്ന് കരുതാനാവില്ല. അതിനാല്‍ ഇത്തരം കപട വ്യവഹാരികളെ കരുതിയിരിക്കേണ്ടതും പോരാട്ടത്തിന്റെ ഭാഗം തന്നെയാണ്.
















