രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് സാമ്പത്തിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ അശാസ്ത്രീയവും ജനകീയപക്ഷത്തുനിന്ന് നോക്കുമ്പോള്‍ നിരാശാജനകവുമാണ്. കടം കേറി മുടിഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല. ഇത് തന്റെ പരിഗണനയില്‍ വരുന്ന കാര്യമല്ലെന്ന സമീപനമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റേത്. കിട്ടുന്ന വരുമാനം നിത്യനിദാനച്ചെലവിനും ശമ്പളത്തിനും പെന്‍ഷന്‍ നല്‍കുവാനും തികയാതെ വരുന്ന ഒരു സാഹചര്യത്തില്‍ വിഭവസമാഹരണം എങ്ങനെ സാധ്യമാകുമെന്നു ബജറ്റില്‍നിന്ന് വ്യക്തമാവുന്നില്ല. ബജറ്റിന് പുറത്ത് കിഫ്ബി വഴിയുള്ള കടമെടുപ്പ് മാത്രമാണ് ധനമന്ത്രി കാണുന്ന ഒരേയൊരു പോംവഴി. ഈ കടത്തിന്റെ ബാധ്യത തീര്‍ക്കേണ്ടതിന്റെ ഉത്തരവാദിത്വം ബജറ്റിനാണുതാനും. ധനസ്ഥിതി ഏറെ പരുങ്ങലിലായിരിക്കെ വലിയ ആത്മവിശ്വാസം നടിച്ച് പ്രത്യക്ഷത്തില്‍ ആകര്‍ഷകമെന്നു തോന്നുന്നതും, എന്നാല്‍ വിശ്വാസ്യത തീരെയില്ലാത്തതുമായ കുറെയധികം പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രമാണ് ബജറ്റില്‍ ചെയ്തിരിക്കുന്നത്. ഇവയൊക്കെ പ്രാവര്‍ത്തികമാക്കണമെന്ന യാതൊരു നിര്‍ബന്ധബുദ്ധിയും കാണുന്നില്ല. പണം എവിടെനിന്നു കണ്ടെത്തുമെന്നതില്‍ ഉറപ്പില്ലാതെ അശാസ്ത്രീയമായ വീതംവയ്‌പ്പാണ് ധനമന്ത്രി നടത്തിയിട്ടുള്ളത്. വിലക്കയറ്റം തടയാന്‍ ആയിരം കോടി, നിയമസഭാ മണ്ഡലങ്ങള്‍ തോറും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ എന്നൊക്കെയുള്ള പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമുള്ളതാണ്.
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വായിച്ച നയരേഖയുടെ ചുവടുപിടിച്ചുള്ള ഒരു ബജറ്റ് പ്രസംഗമാണ് ധനമന്ത്രി ബാലഗോപാല്‍ നടത്തിയിട്ടുള്ളത്. അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ കേരളത്തിലെ ജനജീവിതം ലോകനിലവാരത്തിലെത്തിക്കുമെന്നും മറ്റുമുള്ള എടുത്താല്‍ പൊങ്ങാത്ത പ്രഖ്യാപനം രാഷ്‌ട്രീയ കാപട്യമാണ്. കേരള മോഡല്‍ വികസനത്തെക്കുറിച്ച് യാഥാര്‍ത്ഥ്യത്തിനു വിരുദ്ധമായി നടത്തിക്കൊണ്ടിരിക്കുന്ന അവകാശവാദങ്ങളുടെ തുടര്‍ച്ചയാണിത്. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ എത്ര ദുര്‍ബ്ബലമാണ് എന്നതിന് ഒരു തെളിവാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി 2000 കോടി വകയിരുത്തിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വെ ബോര്‍ഡിന്റെയും അനുമതി ഇനിയും ലഭിച്ചിട്ടില്ലാത്ത, അങ്ങനെയൊന്ന് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ഒരു പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനാണത്രേ ഈ തുക! കിഫ്ബി വഴിയുള്ള കടമെടുപ്പാണ് ഇതിനും കണ്ടുവച്ചിരിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കേരളത്തിലങ്ങോളമിങ്ങോളം കടുത്ത പ്രതിഷേധം ഉയര്‍ത്തുന്ന ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ വകയിരുത്തല്‍. ഒരുകാലത്ത് സര്‍വശക്തിയുമെടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ച സ്വകാര്യ മേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിന് അനുകൂലമായ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ നയംമാറ്റത്തിന് അനുസൃതമാണ്. മലയാളികളായ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങള്‍ വലിയ നേട്ടമുണ്ടാക്കിക്കഴിഞ്ഞപ്പോഴാണ് റിപ്വാന്‍ വിംഗിളിനെ അനുസ്മരിപ്പിക്കുന്ന ഈ ബോധോദയം. തോട്ടഭൂമിയുടെ നിര്‍വചനം മാറ്റി മറ്റു വിളകള്‍ കൃഷി ചെയ്യാന്‍ അനുവദിക്കുമെന്ന പ്രഖ്യാപനം വലിയ പൊളിച്ചെഴുത്തെന്ന മട്ടില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ നിലയ്‌ക്ക് ഇതിന്റെ പ്രയോജനം പരിമിതമായിരിക്കും.
പല ബജറ്റ് നിര്‍ദ്ദേശങ്ങളിലും മുഴച്ചുനില്‍ക്കുന്നത് സിപിഎമ്മിന്റെ രാഷ്‌ട്രീയ താത്പര്യമാണ്. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകസമാധാനം സ്ഥാപിക്കുന്നതിന് 100 കോടി ചെലവാക്കുമെന്ന പ്രഖ്യാപനം പരിഹാസ്യമാണ്. ഇടതുപാര്‍ട്ടികളുടെ പാര്‍ശ്വവര്‍ത്തികളായ ബുദ്ധിജീവികളുടെ പോക്കറ്റിലേക്കാണ് ഈ തുക പോവുകയെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. സാധാരണക്കാരുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന ഫലപ്രദമായ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ തുക വിപണിയില്‍ എത്തുമായിരുന്നു. ബജറ്റില്‍ വളരെ ആവേശത്തോടെ പ്രഖ്യാപിച്ചിട്ടുള്ള ചില പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന്റെ ചെലവിലുള്ളതാണ്. എന്നിട്ടും കേന്ദ്രസര്‍ക്കാരിനെ പഴിപറഞ്ഞുകൊണ്ട് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചതുതന്നെ ഒരുതരം നന്ദികേടാണ്. ധനധൂര്‍ത്ത് രാഷ്‌ട്രീയം മുഖമുദ്രയാക്കിയിട്ടുള്ള ഈ സര്‍ക്കാരിന് കേന്ദ്രത്തിന്റെ സഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല. കൊവിഡ് മഹാമാരി വിതച്ച കഷ്ടപ്പാടുകളില്‍നിന്ന് കരകയറാന്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് യാതൊന്നുംതന്നെ ബജറ്റില്‍ പ്രഖ്യാപിക്കാത്തത് സര്‍ക്കാരിന്റെ തനിനിറം വ്യക്തമാക്കുന്നുണ്ട്. ധനികവിഭാഗങ്ങളില്‍നിന്നുള്ള വിഭവസമാഹരണത്തിനുള്ള ശ്രമങ്ങളൊന്നും ബജറ്റില്‍ സ്ഥാനംപിടിക്കാത്തത് ആരുടെ താത്പര്യമാണ് ഈ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്നതിന് തെളിവാണ്. ചുരുക്കത്തില്‍ വിപണിയെ ചലിപ്പിക്കാന്‍ കഴിയാത്ത, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കുന്ന നിര്‍ദ്ദേശങ്ങളൊന്നുമില്ലാത്ത ഈ ബജറ്റ് ലക്ഷ്യങ്ങളൊന്നും നേടാന്‍ പോകുന്നില്ല.
















