ആര്‍ഷദര്‍ശന പുരസ്‌കാരം സാഹിത്യകാരന്‍ സി. രാധാകൃഷ്ണന് കെഎച്ച്എന്‍എ സാഹിത്യവേദി കണ്‍വീനര്‍ കെ. രാധാകൃഷ്ണന്‍ നായര്‍(ചിക്കാഗോ) സമര്‍പ്പിക്കുന്നു. പി ശ്രീകുമാര്‍, ആഷാ മേനോന്‍, വല്‍സലാ രാധാകൃഷ്ണന് സമീപം
കുളപ്പുള്ളി: സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്‌കാരം സാഹിത്യകാരന്‍ സി. രാധാകൃഷ്ണന് സമര്‍പ്പിച്ചു. വള്ളുവനാട് കുളപ്പുള്ളിയില്‍ നടന്ന ചടങ്ങില്‍ കെഎച്ച്എന്‍എ സാഹിത്യവേദി കണ്‍വീനര്‍ കെ. രാധാകൃഷ്ണന്‍ നായര്‍(ചിക്കാഗോ) പുരസ്‌കാരം കൈമാറി. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍ പ്രശംസാ പത്രം വായിച്ചു. സര്‍ഗ്ഗവൈഭവവും ശാസ്ത്രബോധവും ഭാരതീയ സാംസ്‌കാരികാവബോധവും സഞ്ചയിച്ചെടുത്ത സി. രാധാകൃഷ്ണന്‍ മലയാളത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനെ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും നല്‍കി ആദരിക്കുന്നതാണ് പുരസ്‌ക്കാരം.
ആറ് പതിറ്റാണ്ടുകള്‍ നീളുന്ന നിഷ്ണാതമായ സാഹിത്യ സംഭാവനകളിലൂടെ മലയാളനോവല്‍ ചരിത്രത്തില്‍ ഈടാര്‍ന്ന സ്വന്തം അദ്ധ്യായം എഴുതിച്ചേര്‍ത്ത ധിഷണാശാലിയായ ഏകാന്ത സഞ്ചാരിയാണ് സി. രാധാകൃഷ്ണന്‍ എന്ന് ചടങ്ങില്‍ സംസാരിച്ച ആഷാ മേനോന്‍ പറഞ്ഞു. നോവല്‍ നവകത്തിലൂടെയും മറ്റനേകം നോവലുകളിലൂടെയും ഇംഗഌഷ് രചനകളിലൂടെയും അദ്ദേഹം വിരചിച്ചെടുത്ത ആശയലോകം അത്യന്തം വിപുലമാണ്. ചരിത്രബോധവും ശാസ്ത്രബോധവും ആത്മീയതയും സഹവര്‍ത്തിക്കുന്ന അസാധാരണമായൊരു മനസ്സിന്റെ ഉടമയാണ് അദ്ദേഹം ആഷാ മോനോന്‍ കൂട്ടിച്ചേര്‍ത്തു.
നിരവധി അവാര്‍ഡുകള്‍, വലിയ സദസ്സിനെ സാക്ഷിയാക്കി വാങ്ങാന്‍ അവസരം കിട്ടിയിട്ടുണ്ടെങ്കിലും വലിയൊരു തറവാടിന്റെ പത്തായപ്പുര മുറ്റത്തുകൂടിയ സൗഹൃദ കൂട്ടായ്മയില്‍ ലഭിച്ച് ആര്‍ഷദര്‍ശന പുരസ്‌കാരം ഏറെ പ്രത്യേകതയുള്ളതാണെന്ന് സി രാധാകൃഷ്ണന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പ്രവാസജീവിതത്തിനിടയിലും മാതൃഭാഷയേയും സാഹിത്യത്തേയും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നവരെ ബഹുമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കലാമണ്ഡലം മോഹനകൃഷ്ണന്‍, നാരായണന്‍ അക്കിത്തം, ലക്ഷ്മി നായര്‍, വല്‍സലാ രാധാകൃഷ്ണന്‍, ഇന്ദുബാല, കെ രാമചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
ഡോ എം. വി പിള്ള, കെ ജയകുമാര്‍ ഐഎഎസ്, ആഷാ മോനോന്‍, പി ശ്രീകുമാര്‍, കെ രാധാകൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്.
മലയാളത്തിലും ഇംഗഌഷിലുമായി അറുപതിലേറെ കൃതികള്‍; ശാസ്ത്രം, തത്വചിന്ത, സര്‍ഗ്ഗാത്മക സാഹിത്യം എന്നീ വൈവിധ്യപൂര്‍ണ്ണമായ മേഖലകളിലാകെ വ്യാപിച്ചുകിടക്കുന്ന രചനാലോകം. ഭാരതീയതയുടെയും മാനവികതയുടെയും ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും സാമഞ്ജസ്യം കൊണ്ട് അന്യാദൃശവും വിപുലവും വിസ്മയാവഹവുമായ ഒരു രചനാലോകത്തിന്റെ പ്രജാപതിയാണ് സി. രാധാകൃഷ്ണനെന്ന് സമിതി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക