Categories: Alappuzha

ചെറുകിട കയര്‍ വ്യവസായം തകരുന്നു; കാഴ്ചക്കാരായി സര്‍ക്കാര്‍

ഓര്‍ഡറുകള്‍ നിശ്ചലമായതോടെ കഴിഞ്ഞ അഞ്ച് മാസമായി മേഖലയിലുള്ളവര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.ഓര്‍ഡര്‍ ക്ഷാമം തന്നെയാണ് ചെറുകിട കയര്‍ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി.

Published by

ആലപ്പുഴ: സര്‍ക്കാര്‍ കൈവിട്ടതോടെ ചെറുകിട കയര്‍ വ്യവാസായം തകര്‍ച്ചാ ഭീഷണിയില്‍. അഴിക്കുന്തോറും മുറുകുന്ന കുരുക്കായി മാറുകയാണ് കയര്‍ വ്യവസായത്തിലെ പ്രതിസന്ധി. ഓര്‍ഡറില്ല, കൂലിയിലും ഉത്പന്ന വിലയിലും വര്‍ധനവില്ല… ചെറുകിട ഉത്പാദകര്‍ പരാതി പറഞ്ഞ് മടുത്തു.  

 രാജ്യത്ത് നിന്നുതന്നെ മതിയായ ഓര്‍ഡര്‍ ലഭിക്കുമെന്നിരിക്കെ, സര്‍ക്കാരും അനുബന്ധ സ്ഥാപനങ്ങളും തുനിയുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. കയറ്റുമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കേരള കയര്‍ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആരോപിക്കുന്നു.

ബജറ്റില്‍ പോലും കയര്‍ മേഖലയ്‌ക്ക് പരിഗണന ലഭിച്ചിട്ടില്ല. 2018ന് ശേഷം മേഖലയില്‍ തൊഴിലാളികളുടെ കൂലിയും ഉത്പന്നങ്ങളുടെ വിലയും വര്‍ധിപ്പിച്ചിട്ടില്ല. ചെറുകിടക്കാര്‍ എത്ര ആവലാതി പറഞ്ഞാലും ചെവിക്കൊള്ളാന്‍ ആളില്ല.ഓര്‍ഡറുകള്‍ നിശ്ചലമായതോടെ കഴിഞ്ഞ അഞ്ച് മാസമായി മേഖലയിലുള്ളവര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.ഓര്‍ഡര്‍ ക്ഷാമം തന്നെയാണ് ചെറുകിട കയര്‍ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി.

വായ്പയെടുത്തും തൊഴിലാളികളെ പിടിച്ചു നിറുത്താന്‍ ശ്രമിച്ച ചെറുകിടക്കാര്‍, പണി നിശ്ചലമായമായതോടെ ജീവിതം തകര്‍ന്ന അവസ്ഥയിലാണ്. കൃത്യമായ ഇടപെടലുകളിലൂടെ ഓര്‍ഡര്‍ സമാഹരിച്ച് ഉത്പന്ന വിലയും കൂലിയും വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

കയര്‍തൊഴിലാളികളുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ നയിക്കുന്ന സര്‍ക്കാരില്‍ നിന്ന് പോലും മതിയായ സഹായം ലഭിക്കാത്തതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിരാശയിലാണ്. കയര്‍ഫെഡിനും, കയര്‍കോര്‍പ്പറേഷനും  ശതകോടികള്‍ വര്‍ഷാവര്‍ഷം അനുവദിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതൊന്നും ചെറുകിട മേഖലയല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഹായകമാകുന്നില്ല.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by