ജെ.പി. മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട്: സുമേഷിന് പുറത്തിറങ്ങണം, കണ്‍നിറയെ കാഴ്ചകളും, കാഴ്ചക്കാരേയും കാണണം. ജനിച്ചതു മുതല്‍ വര്‍ഷങ്ങളായി ഈയൊരു കിടപ്പു തന്നെ. അന്നും ഇന്നും കൈക്കുഞ്ഞായി, എല്ലാം ഈ നാലു ചുമരുകള്‍ക്കകത്ത് തന്നെയാണ്. അമ്മ എടുത്ത് വല്ലപ്പോഴും പുറത്ത് കൊണ്ടുപോയാലായി.
പക്ഷെ കഴിഞ്ഞ മൂന്നു വര്‍ഷമായി ആ ഭാഗ്യം പോലും അനുഭവിക്കാന്‍ സുമേഷിന് ആവുന്നില്ല. കാഞ്ഞിരപ്പുഴ വെറ്റിലപ്പാറ സുമേഷിന്റെ അച്ഛന് കുട്ടിപ്പാലന്‍ അകത്തെ മുറിയില്‍ എഴുന്നേറ്റു നടക്കാനാവാത്ത വിധം കിടപ്പിലാണ്. മൂന്നു വര്‍ഷം മുമ്പ് കൂലിപ്പണിയെടുക്കവെ ആഘാതം വന്ന് തളര്‍ന്നുപോയി. അമ്മ വേശു തൊഴിലുറപ്പടക്കുള്ള പണികള്‍ക്ക് പോയാണ് കുടുംബം പോറ്റുന്നത്. പകല്‍ സമയം അയല്‍ക്കാരാണ് സുമേഷിന്റേയും കുട്ടിപ്പാലന്റെയും കാര്യങ്ങള്‍ നോക്കുന്നത് എന്നു പറഞ്ഞാല്‍ കാര്യങ്ങള്‍ വ്യക്തമാകും.
രണ്ടരയടിയോളമാണ് സുമേഷിന്റെ ശരീരം. കാലുകള്‍ ചലിപ്പിക്കാനാവില്ല. ഇച്ഛയ്ക്കൊത്ത് ഒരുവിധം നീങ്ങുന്ന കൈകളും, തലയുമാണവന് ആശ്രയം. പത്താം ക്ലാസില്‍ പഠിക്കുന്നു എന്നതിനാല്‍ വിദ്യാലയത്തില്‍ നിന്നും കിട്ടിയ ലാപ്ടോപ്പും, കൈവശമുള്ള മൊബൈല്‍ ഫോണുമാണ് ഇന്ന് സുമേഷിന്റെ നേരമ്പോക്കുകളും, വൈജ്ഞാനിക ഉറവിടവും.
സക്ഷമ സംസ്ഥാന സംഘടനാ സെക്രട്ടറി വി വി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കഴിഞ്ഞ ദിവസം സുമേഷിന്റെ വീട് സന്ദര്‍ശിച്ചു. സുമേഷിനും, കുട്ടിപ്പാലനും ആവശ്യമായ മരുന്നെത്തിച്ചു കൊടുക്കാന്‍ വേണ്ട സഹായം അടിയന്തരമായി ഏര്‍പ്പെടുത്തുമെന്ന് സക്ഷമ ജില്ലാ സെക്രട്ടറി പ്രകാശ് കുറുമാപ്പള്ളി അറിയിച്ചു. ജില്ലാ ഭാരവാഹികളായ എ. രാധാകൃഷ്ണന് നമ്പ്യാര്‍, സി.എസ് മൂര്‍ത്തി, കൃഷണജ്യോതി സ്വാശ്രയ കേന്ദ്രം സമിതി അംഗം ജയശ്രീ ടീച്ചര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: