Categories: India

മൂന്നാം തരംഗത്തെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധര്‍; എളുപ്പം പകരുന്ന ഒമിക്രോണ്‍ വൈറസ് മ്യൂട്ടേഷന്‍ വഴി ഏത് നിമിഷവും മാരകമായേക്കാം

ഒമിക്രോണ്‍ വൈറസ് മാരകമല്ലെന്നും ശ്വാസകോശത്തെ ബാധിക്കില്ലെന്നും വിദഗ്ധര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഈ മൂന്നാം തരംഗത്തെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

Published by

ന്യൂദല്‍ഹി: ഒമിക്രോണ്‍ വൈറസ് മാരകമല്ലെന്നും ശ്വാസകോശത്തെ ബാധിക്കില്ലെന്നും വിദഗ്ധര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഈ മൂന്നാം തരംഗത്തെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

‘ഒമിക്രോണ്‍ ആര്‍എന്‍എ(റൈബോന്യൂക്ലിക് ആസിഡ്) വൈറസാണ്. അത് നിരന്തരം മാറ്റത്തിന് വിധേയമാകുന്നു. ഏത് നിമിഷമാണ് മ്യൂട്ടേഷന്‍ വഴി അത് ഒമിക്രോണില്‍ നിന്നും മറ്റൊന്നായി രൂപാന്തരപ്പെടുന്നതെന്ന്   പറയാന്‍ വയ്യ. അതുകൊണ്ട് ഈ മൂന്നാംതരംഗത്തെക്കുറിച്ച് ബോധ്യമുള്ളവരായിരിക്കണം, ഒരിക്കലും ലഘുവായി എടുക്കരുത്,’- ബത്ര ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എസ്.സി.എല്‍ ഗുപ്ത പറഞ്ഞു.

റിപ്പോര്‍ട്ടനുസരിച്ച് ഒമിക്രോണ്‍ വകഭേദം മുന്‍പത്തെ വകഭേദങ്ങളെ അപേക്ഷിച്ച് 70 മടങ്ങ് അതിവേഗത്തിലാണ് പടര്‍ന്നുപിടിക്കുന്നത്. ഇത് ആര്‍എന്‍എ(റൈബോന്യൂക്ലിക് ആസിഡ്) വൈറസായതിനാല്‍ വീണ്ടും മാറ്റങ്ങള്‍ക്ക് വിധേയമായേക്കാം.

‘രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ വൈറസ് ശ്വാസകോശത്തിലാണ് നാശമുണ്ടാക്കിയത്. എന്നാല്‍ ഒമിക്രോണ്‍ ശ്വാസകോശത്തിലേക്കുള്ള വായുഅറയെയാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഒമിക്രോണ്‍ ബാധിതര്‍ക്ക് ഓക്‌സിജന്‍ അത്യാവശ്യമായി വന്നേക്കില്ല,’ ഡോ.എസ്.സി.എല്‍. ഗുപ്ത പറഞ്ഞു.

അതിവേഗത്തിലാണ് വൈറസ് പകരുന്നത്. ഇപ്പോള്‍ അത് ഒരു ലക്ഷത്തിനടുത്തെത്തി. ഇങ്ങിനെ അതിവേഗത്തില്‍ പകരുമ്പോള്‍ അത് ജനങ്ങള്‍ക്കിടയില്‍ ഭീതി പരിത്തിയേക്കാം. പ്രൊട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണം.

‘ഉയര്‍ന്ന തോതിലുള്ള രോഗബാധ പിന്നീട് മരണത്തിലേക്ക് നയിച്ചേക്കാം. അതിനാല്‍ ജാഗ്രത കൈവിടരുത്,’- സര്‍ ഗംഗാറാം ആശുപത്രിയിലെ മെഡിസിന്‍ വകുപ്പിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. അതുല്‍ ഗോഗിയ പറയുന്നു. ‘ജാഗ്രതേ വേണം. പരിഭ്രാന്തി അരുത്. വാക്‌സിനേഷന്‍ എടുക്കുന്നതോടൊപ്പം വേണ്ട മുന്‍കരുതല്‍ എടുക്കുകയും വേണം,’- അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക