ന്യൂദല്‍ഹി: ഒമിക്രോണ്‍ ഭീതിയകറ്റുന്നതിനായി എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ലോക രാജ്യങ്ങളോട് നിര്‍ദേശിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഒമിക്രോണിന് വാക്‌സിനുകളെ മറികടക്കാനുള്ള ശേഷിയുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാല്‍ തന്നെ എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. ഒമിക്രോണിനെ മറികടക്കാന്‍ ഒരുപക്ഷെ മൂന്നാമത്തെ ഡോസും ആവശ്യമായി വന്നേക്കാം. എന്നാല്‍ മറ്റ് വകഭേദങ്ങളെ പോലെ ഒമിക്രോണ്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ഒമിക്രോണ്‍ ഇതുവരെ ആഗോള പ്രതിസന്ധിയായി മാറിയിട്ടില്ല. വ്യാപന ശേഷി കൂടുതലെങ്കിലും ആരോഗ്യ നില ഗുരുതരമാകുന്നില്ല. ഒമിക്രോണില്‍ തന്നെ പുതിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അവ ഗുരുതരമായ വകഭേദമായി മാറുന്നതിന് മുമ്പ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചു. ഇതുവരെ 58 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച് കഴിഞ്ഞു. എന്നാല്‍ ഒരിടത്തും മറ്റ് വൈറസുകളെപോലെ ആരോഗ്യ നില ഗുരുതരമാകുന്ന സ്ഥിതിയില്ല. ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു. ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മൂന്നാമത്തെ ഡോസും ആവശ്യമായി വന്നാല്‍ കരുതല്‍ ശേഖരമെന്ന നിലയില്‍ സമ്പന്ന രാജ്യങ്ങള്‍ വാക്‌സിനുകള്‍ സ്വയം സൂക്ഷിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ വാക്‌സിന്‍ ഡയറക്ടര്‍ കെവിന്‍ ഒ ബ്രയ്ന്‍ കുറ്റപ്പെടുത്തി.
ഇതിനിടെ, പാകിസ്ഥാനില്‍ കൊവിഡ് സ്ഥിരീകരിച്ച ഒരാളില്‍ ഒമിക്രോണിന്റെ സംശയമുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനിതക പരിശോധനക്കായി സാമ്പിള്‍ അയച്ചിരിക്കുകയാണ്. റഷ്യയില്‍ ഒമിക്രോണ്‍ പടരുന്നില്ലെങ്കിലും കൊവിഡ് ഭീഷണി ശക്തമായി നിലനില്‍ക്കുകയാണ്. പ്രതിദിന മരണസംഖ്യ ആയിരം കവിഞ്ഞു.
കഴിഞ്ഞ ദിവസം ക്യൂബയില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. മൊസാമ്പിക്കില്‍ നിന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകനാണ് വൈറസ് ബാധ. യുകെയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 500 കവിഞ്ഞു. കഴിഞ്ഞ ദിവസം നൂറില്‍ അധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
















