Categories: Social Trend

പിണറായിയുടെ മകള്‍ വീണയുമായി മുഹമ്മദ് റിയാസ് നടത്തിയത് വിവാഹമല്ല, വ്യഭിചാരം; അധിക്ഷേപവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി

സ്വവര്‍ഗരതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും അബ്ദുറഹിമാന്‍ കല്ലായി ആരോപിച്ചു.

Published by

തിരുവനന്തപുരം:  പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുമായുള്ള റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും അത് പറയാന്‍ തന്റേടം വേണമെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിലാണ് നേതാവിന്റെ വിവാദ പരാമര്‍ശം.

 ‘മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ, ഇത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം’ എന്നാണ് അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞത്.

സ്വവര്‍ഗരതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും അബ്ദുറഹിമാന്‍ കല്ലായി ആരോപിച്ചു. സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യം സുപ്രീം കോടതി അംഗീകരിച്ചപ്പോള്‍ അതിനെ ആദ്യം പിന്തുണച്ചത് ഡിവൈഎഫ്‌ഐയാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് നിന്നാലും ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ല. ലീഗ് എന്നും സമുദായത്തിനൊപ്പമാണെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts