Categories: India

ഹൈദര്‍പുരയിലെ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍: മനുഷ്യാവകാശപ്രശ്‌നമുയര്‍ത്തി സുരക്ഷാസേനയെ നിര്‍വ്വീര്യമാക്കാന്‍ ശ്രമമെന്ന് ആരോപണം

ജമ്മുകശ്മീരിലെ ഹൈദര്‍പുരയില്‍ ബുധനാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടു പേരുടെ മരണത്തെച്ചൊല്ലി ആരോപണങ്ങളുയര്‍ത്തി സുരക്ഷാസേനയുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമം. തീവ്രവാദി മുദസിര്‍ അഹമ്മദ്, കെട്ടിടയുടമ അല്‍ത്താഫ് അഹമ്മദ് ദര്‍ എന്നിവരുടെ മരണത്തെച്ചൊല്ലിയാണ് സൈന്യത്തിനെതിരെ ആസൂത്രിതമായി ആരോപണങ്ങളുയര്‍ത്താന്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സഹായത്തോടെ ചിലര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.

Published by

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹൈദര്‍പുരയില്‍ ബുധനാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടു പേരുടെ മരണത്തെച്ചൊല്ലി ആരോപണങ്ങളുയര്‍ത്തി സുരക്ഷാസേനയുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമം. തീവ്രവാദി മുദസിര്‍ അഹമ്മദ്, കെട്ടിടയുടമ അല്‍ത്താഫ് അഹമ്മദ് ദര്‍ എന്നിവരുടെ മരണത്തെച്ചൊല്ലിയാണ് സൈന്യത്തിനെതിരെ ആസൂത്രിതമായി ആരോപണങ്ങളുയര്‍ത്താന്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സഹായത്തോടെ ചിലര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.

മുദസിര്‍ അഹമ്മദ് തീവ്രവാദികളുടെ പങ്കാളിയാണെന്ന് ജമ്മുകശ്മീര്‍ പൊലീസ് ഐജി വിജയകുമാര്‍ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. മുദസിര്‍ അഹമ്മദാണ് പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദിയായ ഹൈദറിനെ ഞായറാഴ്ച വടിവെയ്‌പ്പ് സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത്. ‘ ശ്രീനഗറിലെ ജമലത്തയില്‍ നടന്ന വെടിവെയ്പില്‍ വിദേശ തീവ്രവാദിയായ ഹൈദര്‍ ഉള്‍പ്പെട്ടിരുന്നതായും ഒരു ആള്‍ട്ടോ 800 കാറില്‍ ഹൈദറിനെ അവിടെ നിന്നും കടത്തിക്കൊണ്ടുപോയി ഹൈദര്‍പുരയിലെ ഒളികേന്ദ്രത്തില്‍ താമസിപ്പിച്ചത് മുദസിറാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു,’ ഐജി വിജയകുമാര്‍ പറഞ്ഞു.

എന്നാല്‍ കുടുംബാംഗങ്ങളെക്കൊണ്ട് മുദസിര്‍ അഹമ്മദ് നിരപരാധിയാണെന്ന് വീഡിയോ വഴി പറയിക്കുകയും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമാണ് ചിലര്‍ ചെയ്യുന്നത്. ബുധനാഴ്ച സൈന്യത്തെ കുറ്റപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മുദസിര്‍ അഹമ്മദ് പ്രത്യക്ഷമായോ പരോക്ഷമായോ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നുമാണ് കുടുംബാംഗങ്ങളെക്കൊണ്ട് വീഡിയോയില്‍ പറയിക്കുന്നത്.

അതുപോലെ വെടിവെയ്പിനിടയില്‍ കൊല്ലപ്പെട്ട ഹൈദര്‍പുരയിലെ കെട്ടിടയുടമ അല്‍ത്താഫ് അഹമ്മദ് ദറിനെക്കുറിച്ചും അദ്ദേഹത്തിന്റെ സഹോദരിയെക്കൊണ്ട് സൈന്യത്തോട് വെറുപ്പുതോന്നിക്കുന്ന രീതിയിലുള്ള വീഡിയോയാണ് പുറത്തിറക്കിയിട്ടുള്ളത്. സഹോദരനെക്കുറിച്ച് ചോദിച്ചപ്പോള്‍ സൈനികര്‍ പരിസാഹപൂര്‍വ്വം പൊട്ടിച്ചിരിച്ചു എന്ന് വരെ സഹോദരിയെക്കൊണ്ട് വീഡിയോയില്‍ പറയിച്ചിരിക്കുകയാണ്. അല്‍ത്താഫിന് രണ്ട് ചെറിയ മക്കളാണുള്ളതെന്നും അവര്‍ക്ക് അച്ഛനെ കാണണമെന്നും പറഞ്ഞാണ് വീഡിയോ. അല്‍ത്താഫ് ദല്‍ഹിയില്‍ ബിസിനസ് ആവശ്യത്തിനാണ് താമസിക്കുന്നതെന്നും സഹോദരി പറയുന്നു. ഇതും സമൂഹമാധ്യമങ്ങളില്‍ അങ്ങേയറ്റം വൈറലായി പ്രചരിക്കുകയാണ്. ഹൈദര്‍പുരയിലെ സ്വന്തം കെട്ടിടത്തിലെ മൂന്ന് മുറികള്‍ മുദസിര്‍ അഹമ്മദിന് വാടകയ്‌ക്ക് നല്‍കിയത് അല്‍താഫ് അഹമ്മദ് ദറാണ്. ഈ മുറികളിലെ രണ്ടെണ്ണത്തിലാണ് വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍ (വോയ്പ്) വഴി പ്രവര്‍ത്തിക്കുന്ന രഹസ്യവാര്‍ത്താവിനിമയ സംവിധാനം തീവ്രവാദികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഒരെണ്ണത്തില്‍ തീവ്രവാദികളുടെ ഒളികേന്ദ്രവും പ്രവര്‍ത്തിപ്പിച്ചു. എന്നാല്‍ ഈ മുറികള്‍ ആര്‍ക്കാണ് വാടകയ്‌ക്ക് കൊടുത്തിരുന്നതെന്ന വിശദാംശങ്ങള്‍ അല്‍ത്താഫ് അഹമ്മദ് പൊലീസിനെ അറിയിച്ചിരുന്നില്ല.

ശ്രീനഗറില്‍ ഈ രണ്ടുപേരുടെയും കുടുംബങ്ങള്‍ പ്രകടനം നടത്തി. ഇവരുടെ മൃതദേഹം വിട്ടുനല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ സൈന്യം തന്നെ സംസ്‌കരിച്ചു.

എന്തായാലും തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സൈന്യം കൈക്കൊള്ളുന്നതോടെ വര്‍ഗ്ഗീയതയും മനുഷ്യാവകാശവും ഉയര്‍ത്തി സൈന്യത്തിന്റെ മനോവീര്യം കെടുത്താനുള്ള ശ്രമത്തിലാണ് ജമ്മുകശ്മീരില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒത്തുചേര്‍ന്ന് ശ്രമിക്കുന്നത്.

കുറ്റപ്പെടുത്താവുന്ന എല്ലാ രേഖകളും ആയുധങ്ങളും വെടിമരുന്നുകളും രണ്ട് തോക്കുകളും വെടിയുണ്ടകളും ആറ് മൊബൈല്‍ ഫോണുകളും ഒരു കാള്‍ സെന്‍ററും, ആറ് കമ്പ്യൂട്ടര്‍ സിപിയുകളും, ആല്‍ഫ-ബീറ്റ-ഗാമ കോഡുകളുള്ള ഡയറികളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ചൂടുവസ്ത്രങ്ങളും, മഞ്ഞില്‍ ധരിക്കാവുന്ന ബൂട്ടുകളും, ടിവിയും മരുന്ന് കുപ്പികളും സിഗരറ്റ് പാക്കറ്റുകളും നാല് മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.

കെട്ടിടത്തില്‍ സംശയകരമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്‍ററിനെക്കുറിച്ച് തിരയാന്‍ ബില്‍ഡിംഗ് ഉടമ അല്‍ത്താഫ് അഹമ്മദും വാടകക്കാരന്‍ മുദാസിര്‍ അഹമ്മദിനെയും പൊലീസ് ഒപ്പം കൂട്ടിയിരുന്നു. സുരക്ഷസേന മുകള്‍ത്തട്ടിലെ ഒരു മുറിയെ സമീപിച്ചപ്പോള്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ തുരുതുരാ നിറയൊഴിക്കുകയായിരുന്നുവെന്നും ഇതിനെ സുരക്ഷേസേന പ്രതിരോധിച്ചെന്നും പൊലീസ് പറയുന്നു.

‘വെടിവെയ്പിന്റെ തുടക്കത്തില്‍ തന്നെ കൂടെ തിരച്ചിലിനുവന്ന അല്‍ത്താഫ് അഹമ്മദിനും മുദാസിര്‍ അഹമ്മദിനും വെടിയേറ്റു. തുടര്‍ന്ന് നടന്ന വെടിവെയ്പില്‍ മുറിയില്‍ ഉണ്ടായിരുന്ന രണ്ട് തീവ്രവാദികളെയും കൊലപ്പെടുത്തി.

പിഡിപി മേധാവി മെഹ്ബൂബ മുഫ്തി, മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സജാദ് ഗാനി ലോണ്‍, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമി, ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ജുനൈദ് മട്ടു എന്നിവര്‍ നിഷ്പക്ഷ അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക