പാലക്കാട്: ഒറ്റപ്പാലം അര്‍ബന്‍ ബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം. ഹംസ, സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയും ലക്കിടി – പേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ. സുരേഷ് എന്നിവരെ താക്കീതു ചെയ്യുവാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ബാങ്കിന്റെ മുന്‍ ചെയര്‍മാനായ ഹംസ ഇപ്പോള്‍ സിഐടിയുവിന്റെ ജില്ലാ സെക്രട്ടറിയാണ്. കൂടാതെ പുതുശ്ശേരി ഏരിയകമ്മിറ്റി വിഭജനം, കുഴല്‍മന്ദം പാര്‍ട്ടി കെട്ടിട നിര്‍മാണ ഫണ്ട് ദുര്‍വിനിയോഗം എന്നീ സംഭവങ്ങളിലും നടപടിയുണ്ട്. ജില്ലാ കമ്മിറ്റിയില്‍ ഇത്രയേറെ നടപടിയുണ്ടാകുന്നത് ഇതാദ്യമായാണ്.
ബാങ്കിലെ കമ്പ്യൂട്ടര്‍ വത്കരണം, സോഫ്റ്റ്‌വെയർ വികസനം, എടിഎം സേവനം എന്നിവയില്‍ നടപ്പിലുള്ളതിലും ഉയര്‍ന്ന നിരക്കില്‍ സ്വകാര്യ ഏജന്‍സിക്ക് കരാര്‍ ക്രമംതെറ്റിച്ചു നല്‍കിയെന്നാണ് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുന്‍ എംഎല്‍എയുമായ വി.ചെന്താമരാക്ഷന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയത്.
പാര്‍ട്ടി അനുകൂല സംഘടനയിലെ അംഗങ്ങളായ ജീവനക്കാര്‍ തന്നെയാണ് വിഷയം ഉന്നയിച്ചത്. ഇപ്പോഴത്തെ ചെയര്‍മാനും രേഖാമൂലം പാര്‍ട്ടിക്ക് പരാതി നല്‍കി. ബാങ്കിന്റെ പല തീരുമാനങ്ങളും എടുക്കുന്നത് ഹംസയാണെന്നും ആരോപണം ഉണ്ടായിരുന്നു. സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഇതേറെ ചര്‍ച്ചയായിരുന്നു.
പാര്‍ട്ടിപ്രവര്‍ത്തകരുടെ വികാരം പരിഗണിച്ചാണ് സിപിഎം നടപടി. കഴിഞ്ഞ കുറച്ചുകാലമായി ജില്ലാ നേതൃത്വത്തിന് അനഭിമതനാണ് ഹംസ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാംവട്ടവും സ്ഥാനാര്‍ഥിത്വത്തിനായി ശ്രമിച്ചിരുന്നു. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കാലഘട്ടത്തിലും സക്രിയമായിരുന്നില്ലെന്ന ആരോപണവുമുണ്ടായിരുന്നു.
സമ്മേളന ഘട്ടത്തില്‍ ഇരുവര്‍ക്കുമെതിരെ കടുത്ത നടപടിയെടുക്കുന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന വിലയിരുത്തലിലാണ് നടപടി താക്കീതിലൊതുക്കിയത്. ഇരുവരെയും ബാങ്കിന്റെ ചുമതലകളില്‍ നിന്നും ഒഴിവാക്കി. ഇനിമുതല്‍ ബാങ്കിന്റെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്ന കാര്യങ്ങള്‍ ജില്ലാ കമ്മിറ്റിയുടെ നിരീക്ഷണത്തിലായിരിക്കും. മാത്രമല്ല, താക്കീതിനേക്കാള്‍ ഉയര്‍ന്ന നടപടിയെടുക്കണമെന്നാണ് നിര്‍ദേശമുണ്ടായിരുന്നതെങ്കിലും, സഹകരണ ബാങ്കുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നത് കേന്ദ്ര ഇടപെടലിന് ഇടയാക്കിയേക്കുമെന്ന സാഹചര്യവും മുന്നില്‍ക്കണ്ടാണ് കടുത്ത നടപടിയിലേക്ക് മുതിരാതിരുന്നത്.
പുതുശ്ശേരി ഏരിയാ കമ്മിറ്റി വിഭജനത്തെച്ചൊല്ലി സമ്മേളനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയും നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ബ്രാഞ്ചുകളെ രണ്ട് ഏരിയ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തുന്നിതിനെ ചൊല്ലിയായിരുന്നു സംഘര്‍ഷം നടന്നത്. സംഘട്ടനവും കസേരയേറുംവരെയുണ്ടായി. സംഘര്‍ഷം രൂക്ഷമായതോടെ മുതിര്‍ന്ന നേതാവും കേരള കര്‍ഷകസംഘം സംസ്ഥാന ജന.സെക്രട്ടറിയുമായ കെ.വി. രാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം ഇ.എന്‍. സുരേഷ്ബാബു എന്നിവരെ ജില്ലാ കമ്മിറ്റി അന്വേഷണകമ്മീഷണനായി നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളെടുക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
മുന്‍ ജില്ലാ പഞ്ചായത്തംഗവും കുഴല്‍മന്ദം ഏരിയ സെക്രട്ടറിയുമായ എസ്. അബ്ദുള്‍ റഹ്മാനോട് അവധിയില്‍ പ്രവേശിക്കുവാനും നിര്‍ദേശിച്ചു. കെട്ടിട നിര്‍മാണ ഫണ്ടിലെ അഴിമതിയാണ് ഒരാരോപണം. എസ്എഫ്ഐയുടെ പ്രദേശിക നേതാവും അബ്ദുള്‍ റഹ്മാനെതിരെ പരാതി നല്‍കിയതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: