ദുബായ്: ഇന്നു നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ രണ്ടു പുതിയ ടീമുകള്‍ കൂടിയെത്തുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. 7,000 മുതല്‍ 10,000 കോടി രൂപ വരെ മുടക്കിയായിരിക്കും ഫ്രാഞ്ചൈസികള്‍ ടീമുകളെ സ്വന്തമാക്കുകയെന്നാണ് ബിസിസിഐ കരുതുന്നത്. ലേല നടപടികളുടെ സാങ്കേതിക വിലയിരുത്തലുകള്‍ക്ക് ശേഷം ബിസിസിഐ ഇന്നു തന്നെ വിജയികളെ പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ലേല നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
22 കമ്പനികളാണ് 10 ലക്ഷം രൂപ വിലയുള്ള ടെണ്ടര്‍ രേഖകള്‍ സ്വീകരിച്ചത്. എന്നാല്‍ പുതിയ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപയായി നിശ്ചയിച്ചിരിക്കുന്നതിനാല്‍ അഞ്ചു മുതല്‍ ആറ് വരെ കമ്പനികള്‍ മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളു. ഒരു ടീമിനായി ലേലം വിളിക്കാന്‍ മൂന്ന് കമ്പനികളോ അല്ലെങ്കില്‍ വ്യക്തികളോ ചേര്‍ന്നുള്ള ഒരു കണ്‍സോര്‍ഷ്യത്തിന് ബിസിസിഐ അനുമതി നല്കി. ഒരു വ്യക്തിയുടെയോ കമ്പനിയുടെയോ കാര്യത്തില്‍, ആ സ്ഥാപനത്തിന്റെ വാര്‍ഷിക വിറ്റുവരവ് കുറഞ്ഞത് 3000 കോടി രൂപയാണെങ്കില്‍ ടീമിനെ സ്വന്തമാക്കാം. കണ്സോര്ഷ്യമാണെങ്കില് ഓരോ മൂന്ന് സ്ഥാപനങ്ങള്‍ക്കും 2500 കോടി രൂപ വാര്‍ഷിക വിറ്റു വരവ് ഉണ്ടായിരിക്കണം.
അഹമ്മദാബാദ് ആസ്ഥാനമായുള്ള ടീമിനായി പ്രശസ്ത വ്യവസായി ഗൗതം അദാനിയും അദേഹത്തിന്റെ അദാനി ഗ്രൂപ്പും ലേലം വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ തന്നെ ശതകോടീശ്വരനായ സഞ്ജീവ് ഗോയങ്കയടെ കീഴിലുള്ള ആര്‍പിഎസ്ജി ഗ്രൂപ്പും പുതിയ ടീമിനായി ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. നിലവില്‍ ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ആര്‍പിഎസ് ഗ്രൂപ്പ് രണ്ടു വര്‍ഷത്തേക്ക് ഐഎസ്എല്‍ ഫ്രാഞ്ചൈസി എടികെ മോഹന്‍ ബഗാന്റെ ഉടമ കൂടിയാണ്.
ഇന്ത്യന്‍ വ്യവസായത്തിലെ ഏറ്റവും വലിയ പേരുകളാണ് ഗൗതം അദാനിയും സഞ്ചീവ് ഗോയങ്കയും. അവര്‍ പ്രധാന ലേലക്കാരായിരിക്കും. സാധ്യതയുള്ള ലേലക്കാരില്‍ നിന്ന് കുറഞ്ഞത് 3500 കോടി രൂപയാണ് ലേലം പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം ഏകദേശം 5 ബില്യണ്‍ ഡോളറാണ് (36,000 കോടി രൂപ) പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഫ്രാഞ്ചൈസികള്‍ക്ക് ടിവി വരുമാന വിഹിതം തുല്യമായി തന്നെ ലഭിക്കുമെന്നും ബിസിസിഐ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമ അവ്രാം ഗ്ലേസറിന്റെ ഉടമസ്ഥതയിലുള്ള ലാന്‍സര്‍ കാപ്പിറ്റല്‍ ഗ്രൂപ്പും ലേലത്തില്‍ പങ്കെടുക്കുമെന്ന് വാര്‍ത്തകളില്‍ പ്രചരിക്കുന്നുണ്ട്. കൊട്ടാക് ഗ്രൂപ്പ്, നവീന്‍ ജിന്‍ഡാല്‍ ഗ്രൂപ്പ്, ഫാര്‍മ്മസ്യൂട്ടിക്കല്‍ രംഗത്തെ പ്രമുഖരായ അരബിന്ദോ ഫാര്‍മ, ടൊറന്റ് ഫാര്‍മ എന്നിവയാണ് മത്സരരംഗത്തുള്ള മറ്റ് പ്രമുഖ കമ്പനികള്‍.
ഒരു ലക്ഷം കാണികളെ ഉള്‍ക്കൊള്ളാനാവുന്ന മൊട്ടേരിയിലെ നരേന്ദ്ര മോദി സ്റ്റേഡിയവും 70,000 പേരെ ഉള്‍ക്കൊള്ളാനാവുന്ന ലക്നൗവിലെ ഏകാന സ്റ്റേഡിയവും സീറ്റിങ് കപ്പാസിറ്റിയില്‍ മുന്നില്‍ നില്ക്കുന്ന രണ്ട് സ്റ്റേഡിയങ്ങളാണ്. അതിനാല്‍ അഹമ്മദാബാദും ലക്നൗവും ആസ്ഥാനമായിട്ടായിരിക്കും പുതിയ ടീമുകളെത്തുകയെന്നാണ് കരുതുന്നത്. നിലവില്‍ എട്ടു ടീമുകളാണ് ഐപിഎല്ലില്‍ മത്സരിക്കുന്നത്. എന്നാല്‍ 2022 മുതല്‍ ഇത് 10 ടീമുകളായിരിക്കും. ഇതിനു മുന്നോടിയായിട്ടാണ് രണ്ടു പുതിയ ടീമുകള്‍ കൂടിയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: