തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ വകവെയ്‌ക്കാതെ തിരുവനന്തപുരം വിമാനത്താവളം വേഗത്തില്‍ ഏറ്റെടുക്കാനുള്ള നീക്കവുമായി അദാനി ഗ്രൂപ്പ്. ഈ വരുന്ന ഒക്ടോബർ 18 ന് വിമാനത്താവളം നടത്തിപ്പ് ഏറ്റെടുക്കാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.
വിമാനത്താവള നടത്തിപ്പിനുള്ള ധാരണാപത്രം വ്യോമയാനമന്ത്രാലയവുമായി ഒപ്പുവച്ചു. 50 വർഷത്തേക്കാണ് അദാനി ഗ്രൂപ്പ് വിമാനത്താവള നടത്തിപ്പിനായുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ കസ്റ്റംസ്, ഇമിഗ്രേഷൻ, സെക്യൂരിറ്റി, എയർ ട്രാഫിക് മാനേജ്‌മെന്റ്, കമ്യൂണിക്കിഷേൻ നാവിഗേഷൻ സർവ്വൈലൻസ് തുടങ്ങിയ സേവനങ്ങളുടെ ചുമതല എയർപോർട്ട് അതോറിറ്റിയ്‌ക്കും വ്യോമയാന മന്ത്രാലയത്തിനും സംയുക്തമായാണ്. ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിലാണ് അദാനി ഗ്രൂപ്പ് ഒപ്പുവെച്ചത്. അതേസമയം നടത്തിപ്പ്, പരിപാലനം, വികസനം, ഭൂമി എന്നിവയുടെ ചുമതല അദാനിക്കാണ്.
വിമാനത്താവളം നടത്തിപ്പ് അദാനിയ്‌ക്ക് കൈമാറിയതിൽ പിണറായി സർക്കാരിന്റെ ഭാഗത്തു നിന്നും സിപിഎമ്മില്‍ നിന്നും ശക്തമായ എതിർപ്പുണ്ടായിരുന്നു. ഈ എതിര്‍പ്പുകള്‍ തുടരുന്നതിനിടയിലാണ് വിമാനത്താവള ഏറ്റെടുക്കൽ വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ അദാനി ഗ്രൂപ്പ് നടത്തുന്നത്. ഇത് പിണറായി സർക്കാരിന് തിരിച്ചടിയാണ്.
















