കൊച്ചി: ജൂലൈയില്‍ മാത്രം കേരളത്തിന് അറുപത് ശതമാനം അധിക വാക്സിന് നല്കി കഴിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് വാക്സിന്റെ എണ്ണം കുറവാണെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഡോ.കെ പി. അരവിന്ദന് നല്കിയ ഹര്‍ജിയില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി എതിര് സത്യവാങ്മൂലം നല്‍കുകയായിരുന്നു.
ജനസംഖ്യ അടിസ്ഥാനത്തില്‍ ജൂലൈ മാസത്തില്‍ കേരളത്തിന് നല്‍കേണ്ടിയിരുന്നത് 39,02,580 ഡോസ് വാക്സിന് ആണ്. എന്നാല്‍ 61,36,720 ഡോസ് വാക്സിന് നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,21,94,304 പേര്‍ക്കാണ് വാക്സിന് നല്‍കിയതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
കേരളത്തില്‍ ഇതുവരെ 55 ശതമാനം പേര് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഇത് 42 ശതമാനമാണ്. കേരളത്തില്‍ 22 ശതമാനം പേര് രണ്ടു ഡോസും സ്വീകരിച്ചു. ദേശീയ തലത്തില്‍ ഇത് 12 ശതമാനം ആണെന്നും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: