2019 ആഗസ്റ്റ് 5 ഭാരത ചരിത്രത്തിലെ അവിസ്മരണീയ നിമിഷമായിരുന്നു. ഇന്ത്യന്‍ ജനതയെ പ്രാദേശികമായി വിഭജിച്ച് രാഷ്‌ട്രീയ മേലാളന്മാരുടെ മഹാപാതകത്തിന് ഒരു പ്രായശ്ചിത്തം നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തു. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35 (എ), 370 എന്നിവ എടുത്തുകളഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം രാഷ്‌ട്രപതി റാംനാഥ് കേവിന്ദ് ഒപ്പുവെച്ചു. രണ്ടു വര്‍ഷം മുമ്പ് നടന്ന ആ നടപടിയിലൂടെ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവിയാണ് എടുത്തുമാറ്റപ്പെട്ടത്.
ജമ്മു കാശ്മീരിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അതിര്‍ത്തി പങ്കിടുന്ന മേഖലകളെയും മറ്റും വേര്‍തിരിച്ച് ജമ്മു – കാശ്മീരും ലഡാക്കും പരസ്പരം വേര്‍പിരിച്ച് ഭരണസംവിധാനം ശക്തമാക്കി. ജമ്മുകാശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണപ്രദേശമായും അംഗീകരിക്കപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കാശ്മീരികളുടെയും ന്യൂനപക്ഷങ്ങളുടെയും ഒരു വൈകാരിക വിഷയമായി ആളിക്കത്തിക്കാന്‍ തീവ്രവാദികളുമായും ഭീകരവാദികളുമായും ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകളും ശ്രമിച്ചു. ശത്രുരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ‘ആസാദി’ മുദ്രാവാക്യങ്ങള്‍ രാജ്യത്തെ സര്‍വ്വകലാശാലകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുകയും ചെയ്തു. രാജ്യത്തുടനീളം ഒട്ടനവധി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അതിന്റെ പേരില്‍ ഉയര്‍ത്തികൊണ്ടുവരാന്‍ പ്രതിപക്ഷ പാര്‍ട്ടികളും അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും തീവ്രമായി ശ്രമിച്ചു.

എന്നാല്‍ ഇന്ത്യന്‍ ദേശീയതയുടെ ആധാരശിലകളെ തള്ളിപ്പറയുകയും രാജ്യവിരുദ്ധതക്ക് ഒരു കാരണമാക്കി യുവാക്കളെയും ന്യൂനപക്ഷവാദികളെയും മയക്കിയെടുക്കാനുള്ള ശ്രമം ആശങ്കാജനകമായിരുന്നു. കാശ്മീര്‍ പ്രശ്‌നത്തില്‍ സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളും വ്യാഖ്യാനങ്ങളും അനാവശ്യവും വസ്തുതാവിരുദ്ധവും ചരിത്ര സത്യങ്ങളെ തമസ്‌കരിക്കുന്നതുമാണെന്ന് ജനം തിരിച്ചറിയാന്‍ തുടങ്ങി. കേവലം രാഷ്‌ട്രീയ ലാഭം മാത്രമല്ല, രാജ്യ സുരക്ഷയെ തകര്‍ക്കുക എന്നതുകൂടിയാണ് ഈ വിഷയത്തില്‍ ഇന്ത്യയിലെ വ്യത്യസ്ഥ രാഷ്‌ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും പുലര്‍ത്തിയിരുന്നത്. അതിന് അവര്‍ക്ക് സകലവിധ സഹായങ്ങളും പാക്കിസ്ഥാനും ചൈനയും നല്‍കിവന്നു.
ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളും isis മുതലായ ഭീകരവാദികളും കാശ്മീരി മുസ്ലീങ്ങളുടെ മനസ്സിലേക്ക് വിഷം കുത്തിവെച്ച് തെരുവുയുദ്ധത്തിന് ആഹ്വാനം ചെയ്തു. പക്ഷെ ഏറെ ആശ്വാസകരമായത് അത്തരം പരീക്ഷണങ്ങള്‍ക്ക് തങ്ങള്‍ വഴങ്ങില്ലെന്ന ഒരു വകതിരിവ് കുറച്ചെങ്കിലും കാശ്മീരികള്‍ക്കിടയില്‍ ഉടലെടുത്തു എന്നതാണ്. ജമ്മു കാശ്മീര്‍ ഒരൊറ്റ സംസ്ഥാനമായി നിലനിര്‍ത്തുകയും കാശ്മീര്‍ മുഴുവന്‍ ഇന്ത്യാവിരുദ്ധതയുടെയും ഭീകരവാദത്തിന്റെ ഈറ്റില്ലമാക്കി എല്ലാ കാലത്തും ഭരണം നിലനിര്‍ത്താനുള്ള അബ്ദുള്ളയുടെയും മെഹ്ബൂബ മുഫ്തിയുടെയും ഗുലാം നബി ആസാദിന്റെ ഗൂഢ തന്ത്രമാണ് ഇവിടെ വെളിവാക്കപ്പെടുന്നത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഈ രാഷ്‌ട്രത്തിന്റെ അഖണ്ഡതയെ തകര്‍ത്തുകൊണ്ട് നടത്തിയ ഏറ്റവും കൊടിയ വഞ്ചനയുടെയും ചതിയുടെ രാഷ്‌ട്രീയ ചരിത്രം ജനം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഇന്ത്യയിലെ മുഴുവന്‍ നാട്ടുരാജ്യങ്ങളും ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ ലയിച്ചപ്പോഴും ഭാരതത്തിന്റെ ശത്രുരാജ്യത്തിന്റെ ഇംഗിതാനുസരണം കാശ്മീ രികളെ കൊലക്ക് കൊടുത്ത് അതിന്റെ സൗന്ദര്യവും സമ്പത്തും എല്ലാം കൊള്ള ചെയ്തവരാണ് നെഹ്‌റു അടക്കമുള്ളവരെന്ന് കാശ്മീരി ജനത തിരിച്ചറിഞ്ഞു തുടങ്ങി്.
ജമ്മു കാശ്മീരിലെ ഭരണക്രമം വളരെ മോശവും നശിച്ച അവസ്ഥയിലുമായിരുന്നുവെന്ന് ജമ്മു കാശ്മീര്‍ ചീഫ് സെക്രട്ടറിയായ ബി വി ആര്‍ സുബ്രഹ്മണ്യം വ്യക്തമാക്കുന്നുണ്ട്. കാശ്മീരിലെ മുഴുവന്‍ രാഷ്‌ട്രീയ വ്യവസ്ഥിതിയും ജന്മിത്വത്തില്‍ അധിഷ്ടിതമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. രാജ്യത്തെ മറ്റു പ്രദേശങ്ങള്‍ പുരോഗതി കൈവരിക്കുമ്പോഴും ഈയൊരു പ്രദേശം മാത്രം പിന്നാക്കം നില്‍ക്കുന്നുവെന്നും 2018 വരെ ജമ്മുകാശ്മീരിലെ ഭരണകൂട വ്യവസ്ഥകള്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും അവിടുത്തെ എന്‍ജിനീയറിങ്ങ് വിഭാഗം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ 40 വര്‍ഷം പിന്നിലാണെന്നും 10 വര്‍ഷം മുമ്പുവരെ അവിടേക്ക് ഒരു ലോക ബാങ്ക് പദ്ധതികള്‍ പോലും എത്തിയിരുന്നില്ല എന്നതും ഏറെ കൗതുകകരമാണ്. 2011 – 2012 വര്‍ഷത്തെ എ.ഡി.ബി. വായ്പയുടെ പദ്ധതികള്‍ മാത്രമാണ് കാശ്മീരിന് ആകെ ലഭ്യമായിരുന്നത്.
രാജ്യത്തെ മറ്റ് സ്ഥലങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ ഈ പ്രദേശം മാത്രം മഹാരാജാ ഹരിസിങ്ങിന്റെ കാലത്തേതുപോലെ നില്‍ക്കുന്ന ഒരവസ്ഥയാണ് ഉണ്ടായിരുന്നത്. ഇവിടെ എല്ലാം ജന്മിത്വമാണ് ജനങ്ങളെ നിയന്ത്രിക്കുന്നത്. അതില്‍ പ്രധാന പങ്ക് ഷേക്ക് അബ്ദുള്ള കുടുംബവും അവരോട് ബന്ധപ്പെട്ടവരുമാണ്. അതില്‍ നിന്നും ജനങ്ങള്‍ ഒരു മോചനം ആഗ്രഹിച്ചതില്‍ നിന്നാണ് മുഫ്ത്തി മുഹമ്മദ് സൈദു മുതല്‍ മെഹ്ബൂബ മുഫ്തിയും ഗുലാം നബി ആസാദും വരെയുള്ളവരെ കാശ്മീരി ജനത വളര്‍ത്തിയത്. പക്ഷെ അവരെല്ലാം പുത്തന്‍ ജന്മിമാരും ഭൂപ്രമാണിമാരും നാട്ടുരാജാക്കന്മാരുമായി മാറുകയാണ് ഉണ്ടായത്. രാഷ്‌ട്രീയ ഭരണ വ്യവസ്ഥയുടെ നട്ടെല്ല് തന്നെ അവിടെയുള്ള ജന്മിത്വ വ്യവസ്ഥയാണ്. ചട്ടങ്ങളൊ നിയന്ത്രണങ്ങളൊ നിയമങ്ങളൊ അവര്‍ പാലിക്കപ്പെട്ടില്ല എന്ന് കാശ്മീര്‍ ചീഫ് സെക്രട്ടറി ഈയിടക്ക് വ്യക്തമാക്കിയിട്ടുള്ളതാണ്.

ജമ്മുകാശ്മീരിനെ സംബന്ധിച്ച് 80 ശതമാനവും പ്രവര്‍ത്തിക്കുന്നത് കേന്ദ്രഫണ്ട് ഉപയോഗിച്ചാണ്. പ്രതിമാസം 2000 കോടി രൂപയാണ് സംസ്ഥാന വരുമാനം. അതില്‍ ആയിരം കോടി രൂപ സംസ്ഥാന റവന്യൂവും ആയിരം കോടി രൂപ കേന്ദ്രം നല്‍കുന്ന നികുതി വിഹിതവുമാണ്. എന്നാല്‍ ഈ സമയത്തുതന്നെ സംസ്ഥാനത്തിന്റെ വാര്‍ഷിക ബജറ്റ് ഒരു ലക്ഷം കോടിക്ക് മുകളിലുമായിരുന്നു. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ വരുമാനം 10000 മുതല്‍ 12000 കോടി വരെ മാത്രമായിരിക്കുമ്പോഴാണ് ഇത്തരം ബജറ്റുകള്‍ കൊണ്ട് രാജ്യത്തെ പണം കൊള്ളയടിക്കാന്‍ കാശ്മീരിലെ സര്‍ക്കാരുകള്‍ തയ്യാറായിരുന്നത് ഒരു നഗ്‌ന സത്യമാണ്.
പദ്ധതികളുടെ നിര്‍വ്വഹണത്തിലും ജമ്മുകാശ്മീര്‍ വളരെ പിന്നിലായിരുന്നു. അഞ്ചു മുതല്‍ പന്ത്രണ്ട് വരെ വര്‍ഷങ്ങളെടുത്താണ് പല പദ്ധതികളും പൂര്‍ത്തീകരിച്ചിരുന്നത്. കഴിഞ്ഞ 26 വര്‍ഷമായി ഝലം നദിക്ക് കുറുകെ ഒരു പാലം നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ബാറാമുള്ളയുടെ മുഖച്ഛായ മാറ്റാനും സൈനിക നീക്കം വേഗത്തിലാക്കാനും ഈ പാലം പ്രയോജനപ്രദമാകുമെന്നതിനാലാണൊ എന്നറിയില്ല. പാലത്തിന്റെ നിര്‍മ്മാണം പാതിവഴിയിലാവുകയും എല്ലാ പദ്ധതികളും അഴിമതി ചെയ്യാനും സര്‍ക്കാര്‍ പണം കട്ടുമുടിക്കാനുള്ള അവസരങ്ങളാക്കി മാറ്റാനും തീവ്രവാദികള്‍ക്ക് തഴച്ചുവളരാനും ഒളിഞ്ഞിരിക്കാനും ഉള്ള ഒരു സുരക്ഷിത താവളമാക്കി മാറ്റാനും മാത്രമാണ് ഭരണകൂടങ്ങള്‍ കാശ്മീരിനെ ഉപയോഗിച്ചുവന്നിരുന്നത്.
ദേശീയ തൊഴിലുറപ്പ് പദ്ധതി രാജ്യത്തുടനീളം കാര്യക്ഷമമായി നടപ്പാക്കുകയും സാധാരണ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരവുമായി പ്രവര്‍ത്തിച്ചുവരുന്ന ഈ പദ്ധതി നടപ്പാക്കാനായി രാജ്യത്തൊരിടത്തും ഈ പദ്ധതിക്കുവേണ്ടി ആരെയും നിരീക്ഷണങ്ങള്‍ക്കുവേണ്ടി നിയമിച്ചിട്ടില്ലെന്നിരിക്കെ കാശ്മീരില്‍ 3500 ആളുകളെയാണ് നിരീക്ഷണത്തിനായി നിയമിച്ചിട്ടുള്ളത് എന്ന് പറഞ്ഞാല്‍ നമ്മുടെ ശിരസ്സ് ലജ്ജ കൊണ്ട് താഴ്‌ത്തേണ്ടിവരും. ഇതേപോലെ തന്നെ 2700 ഡിഗ്രി ബിരുദധാരികളെ മാസം 3000 രൂപക്ക് ജില്ലാ റിവര്‍ കമ്മിറ്റിയിലേക്ക് സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ എടുക്കുകയും ഏഴ് വര്‍ഷത്തിനുശേഷം ഇവരെ കായികാദ്ധ്യാപകരായി നിയമിക്കുന്ന വിചിത്രമായ തെരഞ്ഞെടുപ്പ് രീതികളും ജമ്മു കാശ്മീരില്‍ മാത്രമുള്ളതായിരുന്നു. ഇത്തരം ദുരവസ്ഥയിലാണ് 370 എടുത്തുകളഞ്ഞ് ഭരണസംവിധാനം പുനരുജ്ജീവിക്കാന്‍ തുടങ്ങിയത്. വ്യാജപദ്ധതികള്‍ പേരില്‍ നാടിനെ കട്ടുമുടിക്കലാണ് കാശ്മീരില്‍ ഇന്നുവരെ നടന്നിരുന്നത്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞില്ലായിരുന്നുവെങ്കില്‍ സംസ്ഥാനം നിശ്ചയമായും സാമ്പത്തികമായും ഭരണപരമായും തകര്‍ന്ന് തരിപ്പണമാകുമായിരുന്നുവെന്നതാണ് ചരിത്രവസ്തുത.

ഭാരതത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വികസന പദ്ധതികള്‍ ആരംഭിച്ചതും ആഭ്യന്തരപ്രതിരോധ രംഗത്തും വൈദ്യുതി ഉല്‍പ്പാദന രംഗത്തും തൊഴില്‍ മേഖലകളുടെ വികസനത്തിലും ജമ്മു കാശ്മീര്‍ ഏറെ മുന്നോട്ടുപോവുകയും വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ രംഗത്ത് കാര്യമായ ചുവടുവെപ്പ് നടത്താന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്.
അതിലേറെ ആശ്വാസകരമായിട്ടുള്ളത് കാശ്മീരി യുവാക്കളുടെ മനോഭാവത്തിലുണ്ടായ മാറ്റങ്ങളാണ് അവര്‍ വസ്തുതകളെ തിരിച്ചറിയാന്‍ തുടങ്ങുകയും ശത്രുരാജ്യത്തിന്റെ ചട്ടുകങ്ങളായി ഭീകരവാദികളാവാനും നോട്ട് കെട്ടുകള്‍ക്കും ദിവസക്കൂലിക്കും വേണ്ടി മാതൃരാജ്യത്തെ പട്ടാളത്തെയും പോലീസിനെയും കല്ലെറിയുകയും അക്രമിക്കുകയും ചെയ്യുന്ന മനോനിലയില്‍ നിന്നും ഏറെ മുന്നോട്ടുവരികയും ശാന്തിയോടെയും സമാധാനത്തോടെ ഈ രാജ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടുണ്ട് എന്നത് ഒരു വലിയ നേട്ടമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് ഇന്ത്യന്‍ സൈന്യത്തിലേക്ക് കാശ്മീരില്‍ നിന്നുമുള്ള യുവാക്കളുടെ റിക്രൂട്ട്‌മെന്റ് അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഏറെ സഹായകരമാണ്.
വ്യവസായിക രംഗത്തും ടൂറിസം രംഗത്തും കാശ്മീര്‍ ഒരു നൂതന പന്ഥാവിലാണ്. പല പ്രമുഖ ഇന്ത്യന്‍ കമ്പനികളും വിദേശ കമ്പനികളും ജമ്മു കാശ്മീരിലും ലാഡാക്കിലും വ്യവസായ ശാലകളും കമ്പനികളും ആരംഭിക്കാന്‍ തയ്യാറാവുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും അതുവഴി ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും തൊഴില്‍ ലഭ്യത വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു.

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനുശേഷമുണ്ടായ കാശ്മീരിലെ 100 ദിവസങ്ങള്‍ അതിനിര്‍ണ്ണായകമായിരുന്നു. പൊതുസമൂഹത്തിനിടക്ക് ഊതി വീര്‍പ്പിച്ച ഭയാശങ്കകള്‍ ഒരു വശത്ത് മറുവശത്ത് അന്താരാഷ്‌ട്ര സമൂഹത്തില്‍ നിന്നും രാജ്യത്തിനുമുകളില്‍ പതിഞ്ഞ അമിതമായ നിരീക്ഷണം എന്നിവ കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് ഏറെ സങ്കീര്‍ണ്ണമായിരുന്നു. എന്നാല്‍ വളരെ ശക്തവും ധീരവുമായ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ഒട്ടനവധി പ്രതിസന്ധികളുണ്ടാവുകയും മാധ്യമങ്ങളുടെയും തീവ്രവാദികളുടെയും പ്രാദേശിക വിഭജനവാദി നേതാക്കളുടെയും ഭീഷണികള്‍ക്കു മുമ്പില്‍ മുട്ടു മടക്കാതെ തന്നെ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ തന്നെ അതിന് നേരിട്ട് നേതൃത്വം നല്‍കി കാശ്മീരി ജനതയുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും പ്രദേശവാസികളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും അത് ഒരു പരിധി വരെ വിജയിച്ചുവെന്നുതന്നെ പറയാവുന്നതാണ്. കാശ്മീര്‍ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ വക്താക്കള്‍ വീട്ടുതടങ്കലിലായി. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ദുഷ്പ്രചരണങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. പട്ടാളത്തിനും കാശ്മീര്‍ പോലീസിനും അധികാരങ്ങള്‍ നല്‍കി ധീരോദാത്തമായ ഇത്തരം നീക്കങ്ങളിലൂടെ കാശ്മീരില്‍ പ്രത്യാശയുടെ പൊന്‍കിരണങ്ങള്‍ ആദ്യത്തെ 100 ദിവസം കൊണ്ടുതന്നെ കാണാനായി.

1. ആദ്യമായി The Jammu and Kashmir Reorganisation Act 2019 2019 പാര്‍ലമെന്റ് പാസാക്കുകയും 2019 ആഗസ്റ്റ് മാസം 9 ന് രാഷ്‌ട്രപതി അത് ഒപ്പിട്ട് അംഗീകരിക്കുകയും ചെയ്തു. അതുപ്രകാരം ജമ്മുകാശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് ജമ്മുകാശ്മീര്‍ എന്നും ലേയും കാര്‍ഗ്ഗിലും ഉള്‍പ്പെട്ട അതിര്‍ത്തി പ്രദേശമായ ലഡാക്കിനെയും കേന്ദ്രഭരണപ്രദേശ മാക്കുകയും ചെയ്തു.
2. അതിനെ തുടര്‍ന്ന് 2019 ഒക്‌ടോബര്‍ 31 ന് രാധാകൃഷ്ണ മാത്തൂര്‍ ലഡാക്കിന്റെ ആദ്യ ലഫ്റ്റനന്റ് ഗവര്‍ണ്ണറായി അധികാരമേറ്റു. അദ്ദേഹം മുന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണറായിരുന്നു.
3. അന്നേ ദിവസം തന്നെ 1985 ബാച്ചിലെ ഗുജറാത്ത് കേഡര്‍ IAS ഓഫീസര്‍ ആയിരുന്ന ഗിരീഷ് ചന്ദ്ര മുര്‍മ്മു ജമ്മു – കാശ്മീര്‍ ഗവര്‍ണ്ണര്‍ ആയി അധികാരമേറ്റു. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്നു.
4. മുന്‍ ജമ്മു – കാശ്മീര്‍ സംസ്ഥാനം ഔദ്യോഗികമായി 2019 നവംബര്‍ ഒന്നാം തിയ്യതി കേന്ദ്രഭരണപ്രദേശങ്ങളായി വേര്‍തിരിക്കപ്പെട്ട് ഉത്തരവായി.
5. വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ 2019 ഒക്‌ടോബര്‍ മാസം 12 ന് ഭാഗികമായി നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തി. പ്രീ പെയ്്ഡ് സര്‍വ്വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നു.
6. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു തീരുമാനം കാശ്മീരിലെ ചില പ്രധാനപ്പെട്ട രാഷ്‌ട്രീയ നേതാക്കളെ വീട്ടുതടങ്കലിലും തടവിലുമാക്കി പ്രദേശത്ത് കൂടുതല്‍ പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും അവസരമില്ലാതാക്കി. മുന്‍ മുഖ്യമന്ത്രിമാരായിരുന്ന മെഹ്ബൂബ മുഫ്ത്തി, ഒമര്‍ അബ്ദുള്ള എന്നിവലെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. മുന്‍ മുഖ്യമന്ത്രിയും നിലവിലെ ലോക്‌സഭ എം പിയുമായ ഫാറൂഖ് അബ്ദുള്ളയെയും വീട്ടുതടങ്കലിലാക്കിയതോടെ കാശ്മീര്‍ സ്വന്തം സ്വത്വത്തിലേക്കുള്ള തിരിച്ചുപോക്കിലായിരുന്നു.
7. ഒട്ടനവധി ഹരജികള്‍ ആര്‍ട്ടിക്കിള്‍ 370, 35 എ യും എടുത്തുകളഞ്ഞതിനെതിരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യപ്പെടുകയും ഭരണഘടനാവിരുദ്ധതയും അന്യായവും ആരോപിച്ച അത്തരം ഹര്‍ജികളെല്ലാം ഭരണഘടനാ ബെഞ്ച് 2019 ഒക്‌ടോബര്‍ 24 ന് നിയന്ത്രണങ്ങളെകുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
8. മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അസത്യപ്രചരണങ്ങളെ തടസ്സപ്പെടുത്തുകയും സര്‍ക്കാര്‍ ദൂരദര്‍ശന്‍ ചാനലിലൂടെയും റേഡിയോ പ്രക്ഷേപണികളിലൂടെയും ജനങ്ങളിലേക്ക് സന്ദേശങ്ങളും വാര്‍ത്തകളും എത്തിച്ചുകൊണ്ടിരുന്നു. അനാവശ്യവും തെറ്റിദ്ധാരണാജനകവും വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന വാര്‍ത്താമാധ്യമ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ ശക്തമായി നിയന്ത്രിച്ചു.
10. ഇത്തരം കര്‍ശന നടപടികളിലൂടെ കാശ്മീരിന്റെ വ്യക്തിത്വം വീണ്ടെടുക്കാനുള്ള ശ്രമങ്ങളെ പിറകോട്ട് വലിക്കുന്ന ദുഷ്പ്രചരണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളും ശത്രുരാജ്യങ്ങളും തുടര്‍ന്നുവന്നു. അതിന് കൂടുതല്‍ വിഷം കലര്‍ത്താനായി ഒരു പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധി സംഘം കാശ്മീരിലേക്ക് പോകാനൊരുങ്ങി, പക്ഷെ അത് തടയപ്പെട്ടു. രാഹുല്‍ ഗാന്ധിക്കും അവിടേക്ക് പ്രവേശനം നിഷേധിച്ചു.
11. നവംബര്‍ 12 ന് കാശ്മീരിലേക്കുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കപ്പെടുകയും പ്രൈവറ്റ് വാഹനങ്ങളും ചെറു ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ നീക്കി.

സ്വാതന്ത്ര്യാനന്തര ഭാരതം പതിറ്റാണ്ടുകള്‍ക്കുശേഷം കണ്ട ഏറ്റവും വലിയ വിപ്ലവമാണ് കാശ്മീരില്‍ 2019 ആഗസ്റ്റ് മാസം 5 ന് ശേഷമുള്ള കാലത്ത് നാം കണ്ടത്. മുസ്ലീം തീവ്രവാദത്തിന്റെ വിളനിലമായി കാശ്മീരിനെ ഉപയോഗിച്ചുവന്നിരുന്ന പാക്കിസ്ഥാന്റെ ഗൂഡ തന്ത്രത്തിന് ഏറ്റവും ഭീകരമായ തിരിച്ചടിയായിരുന്നു ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതോടെ കാശ്മീരില്‍ സംഭവിച്ചത്. ഇസ്ലാമിക ഭീകരത സ്ത്രീസമൂഹത്തിന് ഏറെ ഭീഷണിയായിരുന്നു. കാശ്മീരിലെ സ്ത്രീകളും കുട്ടികളുമായിരുന്നു തീവ്രവാദത്തിന്റെയും ഇസ്ലാമിക ഭീകരവാദത്തിന്റെയും ബലിയാടുകള്‍. അവര്‍ക്ക് സ്വന്തം ജീവിതം നഷ്ടപ്പെടുകയായിരുന്നു. സ്ത്രീശാക്തീകരണം കഴിഞ്ഞ ഒരു വര്‍ഷത്തിനകം ജമ്മു കാശ്മീരില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തി. കാശ്മീരി സ്ത്രീകള്‍ നിരക്ഷരരും വ്യക്തിത്വം നഷ്ടപ്പെട്ടവരുമായിരുന്നു. അവരുടെ സാമൂഹിക ജീവിതത്തില്‍ അവര്‍ക്ക് ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അടിമത്വത്തിന്റെ പരിഭവത്തിലായിരുന്നു അവര്‍ എല്ലാ കാലത്തും കഴിഞ്ഞുവന്നത്. അടുക്കള ജോലിക്കുള്ള, പുരുഷമേധാവിത്വത്തിന്റെ കീഴിലുള്ള ചൊല്‍പ്പടിപ്പാവകള്‍ മാത്രമായിരുന്നു കാശ്മീരി സുന്ദരികള്‍. ഭീകരവാദികളുടെയും തീവ്രവാദികളുടെയും പ്രകോപനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും കീഴ്‌പ്പെട്ട് ജീവിച്ചുവന്ന അവര്‍ക്ക് എന്നും ഈ രാജ്യത്തെകുറിച്ച് ഓര്‍ക്കാന്‍ അനുവാദമില്ലാതാക്കി. പേടിച്ച് പേടിച്ച് ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടുകയും വെടിയുണ്ടകളിലൂടെ അരക്ഷിതാവസ്ഥയിലാവുകയും ചെയ്തുവന്ന ഒരു ദുരന്തമായിരുന്നു കാശ്മീരി സ്ത്രീകള്‍.
ഒട്ടനവധി സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളും അടിച്ചമര്‍ത്തലുകളും കാശ്മീരി യുവതികള്‍ നേരിട്ടു. അവരുടെ സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും തല്ലിത്തകര്‍ത്ത അനേകം ദാരുണ സംഭവങ്ങള്‍ നിത്യ സംഭവങ്ങളായിരുന്നു. മലാല യൂസഫലി പാക്കിസ്ഥാനില്‍ ആക്രമിക്കപ്പെട്ടത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. വിദ്യാഭ്യാസം നേടാനും ചരിത്രാവബോധവും ആശയ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ ആക്രമിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും വധിക്കപ്പെടുകയും അനേകം സംഭവങ്ങള്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ ദുരന്തഫലങ്ങളായി അവശേഷിക്കുന്നുണ്ട്. 2011 ല്‍ രണ്ട് സഹോദരിമാരായിരുന്ന ആരിഫയും അക്ത്താറും കാശ്മീരിലെ ഡോപോറില്‍ വെച്ച് ലഷ്‌കര്‍ – ഇ – തോയിബ എന്ന ഭീകരവാദ സംഘടനയുടെ വെടിയേറ്റ് പിടഞ്ഞ് മരിച്ചു. അവര്‍ ചെയ്ത കുറ്റം അവര്‍ ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്നതാണ്. പാവപ്പെട്ട ഈ കുട്ടികളെ കൊല്ലുകവഴി പെണ്‍കുട്ടികള്‍ക്കിടയില്‍ ഭീതി ജനിപ്പിക്കാനും സുരക്ഷാസേനയുമായി അകന്നു നില്‍ക്കാനും തീവ്രവാദ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ‘പ്രകാഷ് ‘ പെണ്‍കുട്ടികളുടെ ഒരു കാശ്മീരി റോക്ക് ബാന്‍ഡ് ഗ്രൂപ്പിന് നേരിട്ടത് അതി ദാരുണമായ ഭീഷണികളാണ്. അവരുടെ ഗ്രൂപ്പിലെ പെണ്‍കുട്ടികളെ ഭീകരവാദികള്‍ അവരെ കൊല്ലുമെന്നും, ബലാല്‍സംഗം ചെയ്യുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. മുസ്ലീം പൗരോഹിത്വം മാത്രമല്ല മെഹ്ബൂബ മുഫ്തി അടക്കം ആ പെണ്‍കുട്ടികള്‍ അനിസ്ലാമിക പ്രവൃത്തികള്‍ ചെയ്യുന്നെന്നും പാട്ട് പാടുകയും ബാന്റ് വായിക്കുന്നതും ഇസ്ലാമിന് നിഷിദ്ധമാണെന്നും മുസ്ലീം സമൂഹത്തിന് ആകെ നാശം സംഭവിക്കുമെന്ന് ഭീഷണിപ്പെടുത്താനാണ് തയ്യാറായത്. എന്നാല്‍ ‘പ്രകാശ് റോക്ക ബാന്‍ഡിന് ലോകത്തില്‍ വലിയ പ്രചാരം കിട്ടുകയും അവതരണ കലയില്‍ ഒന്നാമതാവുകയും ചെയ്തു
ഭരണാധികാരികളും ഭീകരവാദികളും ഒരേ തൂവ്വല്‍ പക്ഷികളായിരിക്കെ, ഒരു സമൂഹം നേരിട്ട അവഗണനയും അവജ്ഞയും പീഢനവും മര്‍ദ്ദനവും മതതീവ്രവാദത്തിന്റെ കീഴില്‍ വീര്‍പ്പുമുട്ടുമ്പോള്‍, ആശ്വാസമായി അവശേഷിക്കുന്ന ജീവിതമെങ്കിലും സന്തുഷ്ടമാക്കുന്നതിനുള്ള പ്രത്യാശാകിരണങ്ങള്‍ക്കായി കാശ്മീരി ജനത തിരിച്ചു ചിന്തിക്കാന്‍ തുടങ്ങി.

വാര്‍ത്താമാധ്യമങ്ങളും സര്‍ക്കാരും കാശ്മീരി സ്ത്രീകളെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനായി പ്രചോദനമേകുന്നു. ഇസ്ലാമിക തീവ്രവാദികളാല്‍ തീര്‍ത്ത കാല്‍വിലങ്ങുകള്‍ കാശ്മീരി സ്ത്രീകള്‍ പൊട്ടിച്ചെറിയാന്‍ തുടങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തിനകം ഒട്ടനവധി യുവതീ യുവാക്കള്‍ സ്വയം ജോലി ചെയ്ത് സ്വയം പര്യാപ്തതക്ക് ശ്രമിച്ചു. കാശ്മീരി മുസ്ലീങ്ങള്‍ക്കും കാശ്മീരി പണ്ഡിറ്റുകള്‍ക്കും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് സാധിച്ചു. സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിയേണ്ടിവന്ന ലക്ഷക്കണക്കിന് കാശ്മീരി അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്ന പ്രക്രിയ കാര്യക്ഷമമായി നടപ്പാക്കുക വഴി സ്വന്തം നാട്ടുകാര്‍ തമ്മില്‍ സൗഹൃദങ്ങള്‍ ഊട്ടി ഉറപ്പിക്കപ്പെട്ടു. കാശ്മീരി കൈത്തറി ഉല്‍പ്പന്നങ്ങളും കളിക്കോപ്പുകള്‍ക്കും പ്രാധാന്യം കൂടുകയും ഗ്രാമീണ മേഖലയെ അത് സമ്പുഷ്ടമാക്കാന്‍ പ്രചോദനമാക്കുകയുമാണ് സര്‍ക്കാര്‍ അടിയന്തിരമായി ചെയ്തുവന്നത്. അതുപോലെ തന്നെ ഗ്രാമീണ വിദ്യാഭ്യാസം സാര്‍വ്വത്രികമായി പനരുജ്ജീവിപ്പിക്കുന്നതിനും ഭീകരവാദികളാല്‍ നിയന്ത്രിക്കപ്പെട്ട ഗ്രാമീണ ജീവിതത്തെ മോചിപ്പിക്കാനും അവര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളും വിദ്യാഭ്യാസം, ആരോഗ്യം, കച്ചവടം എന്നിവക്ക് ആവശ്യമായ അനിയന്ത്രിതമായ പ്രോത്സാഹനങ്ങളും സഹായങ്ങളും വിവിധ പദ്ധതികള്‍ പ്രകാരം പ്രാരംഭം കുറിക്കാന്‍ സര്‍ക്കാറിന് സാധിച്ചു എന്ന് വിമര്‍ശകര്‍ പോലും സമ്മതിക്കുന്ന വസ്തുതയാണ്. സ്ത്രീകളെ സംബന്ധിച്ച് ആര്‍ട്ടിക്കിള്‍ 370 ന്റെ എടുത്തുകളയല്‍ ഒരു നാഴികകല്ലാണ്. പുതുതായി രൂപീകൃതമായ ജമ്മുകാശ്മീര്‍ ലഡാക്ക് എന്നിവിടങ്ങളില്‍ കേന്ദ്രസര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നതില്‍ മറ്റു സംസ്ഥാനങ്ങളോടൊപ്പം മത്സരിച്ചു. സര്‍വ്വ ശിക്ഷാ അഭിയാന്‍, കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയ സ്‌കീം, സക്ഷത് ഭാരത് മിഷന്‍ പ്രോഗ്രാം, ബേടി ബെചാവോ ബേടി പഠാവോ, ഉച്ചഭക്ഷണം പദ്ധതി, പെണ്‍കുട്ടികളെ കൂടുതല്‍ ശ്രദ്ധയൂന്നിയും തുല്യ അവസരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും ലിംഗസമത്വം ഉറപ്പാക്കിയും സര്‍ക്കാര്‍ പ്രവൃത്തിച്ചു.

പൊതു സ്ഥാപനങ്ങളിലും ഓഫീസുകളിലും കാശ്മീരി സ്ത്രീകള്‍ക്ക് ജോലിയില്‍ പ്രാമുഖ്യം നല്‍കുകയും കേന്ദ്രസര്‍ക്കാറിന്റെ ഉജ്വല യോജന പദ്ധതിപ്രകാരം ഗ്യാസ് കണക്ഷനുകള്‍ എല്ലാ വീട്ടമ്മമാര്‍ക്കും എത്തിച്ചുനല്‍കി. സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിപ്രകാരം കെട്ടിക്കിടന്നിരുന്നതും നടപ്പാക്കാന്‍ വീഴ്ച വരുത്തിയിരുന്നതും കേന്ദ്ര പദ്ധതികള്‍ പുനരുജ്ജീവിപ്പിച്ചു. ശൗചാലയങ്ങളും ആരോഗ്യ ശുചീകരണ പ്രക്രിയകള്‍ പ്രാവര്‍ത്തികമാവുകയും ചെയ്തു. ഇതെല്ലാം ജമ്മുകാശ്മീരിലെയും ലഡാക്കിലെയും പുതിയ ഭരണസംവിധാനത്തിന്റെ നേട്ടമായി കണക്കാം. സ്ത്രീകളുടെ അഭിമാനം വര്‍ദ്ധിപ്പിച്ച് സമൂഹത്തില്‍ ചലനം സൃഷ്ടിക്കാനുള്ള പ്രത്യേക പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുത്തുവരുന്നത്. ഏറെ വിവാദങ്ങള്‍ക്കിടയിലും ഇക്കാലയളവില്‍ തന്നെ പെണ്‍കുട്ടികളുടെ മികച്ച വിദ്യാഭ്യാസം ഏറെ പ്രയാസപ്പെട്ടാണെങ്കിലും സര്‍ക്കാര്‍ നടപ്പാക്കാന്‍ ആരംഭിക്കുകയും തെരുവില്‍ സൈന്യവുമായും പോലീസുമായും ഏറ്റുമുട്ടുന്ന സ്വന്തം മക്കളെ പിന്തിരിപ്പിച്ച് വിദ്യാഭ്യാസം നല്‍കാനും രാജ്യത്തിനെതിരെ വളര്‍ത്തിവലുതാക്കിയ ശത്രുതാപരമായ മാനസികാവസ്ഥയില്‍ മാറ്റം വരുത്താനും സ്ത്രീകള്‍ക്ക് കഴിയുന്നുണ്ട് എന്നത് ഏറെ ആശാവഹമാണ്.
ആര്‍ട്ടിക്കിള്‍ 370 ഉം 35 എ യും എടുത്തുമാറ്റിയതില്‍ ഏറ്റവും അധികം സംരക്ഷിക്കപ്പെട്ടത് ജമ്മുവില്‍ വിഭജന കാലത്തും പില്‍കാലത്തും പാക്കിസ്ഥാനില്‍ നിന്നും സിന്ധ് പ്രവിശ്യയില്‍ നിന്നും ആട്ടിയോടിക്കപ്പെടുകയോ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയോ ചെയ്ത് ജമ്മുവില്‍ അഭയം തേടിയ സിഖ് – ഹിന്ദു വിഭാഗങ്ങളില്‍ പെട്ട അഭയാര്‍ത്ഥികളാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ സ്വന്തം രാജ്യത്തെ ഒരു സംസ്ഥാനത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും മാറ്റി നിര്‍ത്തപ്പെട്ടവരുമായ പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ തഴയപ്പെട്ട രണ്ടാംതരം പൗരന്മാരായിരുന്നു. അങ്ങനെ എല്ലാ കാലത്തും മാറി മാറി ഭരിച്ചിരുന്ന അബ്ദുള്ള, ഫാറൂഖ്, ഒമര്‍, മെഹ്ബൂബ മുഫ്ത്തി എന്നിവരെല്ലാം ന്യൂനപക്ഷ പ്രീണനം മൂലവും തീവ്രവാദികളുടെ സമ്മര്‍ദ്ദത്താലും പാവപ്പെട്ട ഒരു വിഭാഗം ജനങ്ങളെ എല്ലാ മേഖലകളില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. അവര്‍ക്ക് സര്‍ക്കാറിന്റെ എല്ലാ ആനുകൂല്യങ്ങളും സ്‌കോളര്‍ഷിപ്പുകളും, സംവരണങ്ങളും നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യമുണ്ടായിരുന്നു.

അങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അത്തരം ജനങ്ങളെ മദ്യത്തിനും മയക്കുമരുന്നിനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഇവിടുത്തെ ചില രാഷ്‌ട്രീയ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ ശത്രുരാജ്യങ്ങള്‍ ഉപയോഗിക്കുകയും ജമ്മുവിലെയും കാശ്മീരിലെയും പുതു യൗവ്വനങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഭൂമിയിലെ സ്വര്‍ഗ്ഗമായിരുന്ന സുന്ദരഭൂമി ഊഷരഭൂമിയാക്കപ്പെട്ടതിന് പ്രധാന കാരണം ആ പ്രദേശത്തെ ഇന്ത്യന്‍ ഭരണ വ്യവസ്ഥിതിയില്‍ നിന്നും അകറ്റിനിര്‍ത്തിയ പ്രത്യേക പദവിയാണെന്ന് ഇന്ന് അവിടുത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. ആ നാട് സ്വന്തം സുഖവും ദുഃഖവും ഉള്ളിലൊതുക്കി അടിമപ്പെട്ട് കഴിയുകയായിരുന്നു. ഒരു ഭാഗത്ത് സ്വന്തം സാമ്രാജ്യമായി ആ നാട്ടുപ്രദേശത്തെ ഉപയോഗിച്ച് രാജാവായി വാണ അബ്ദുള്ളമാരും മെഹ്ബൂബമാരും അവര്‍ക്ക് നല്‍കേണ്ടുന്ന സ്വാതന്ത്ര്യവും വികസനവും വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നിര്‍ദ്ദയം നിഷേധിക്കപ്പെടുകയായിരുന്നു. കേന്ദ്രപാക്കേജുകളും പദ്ധതികളും മുഴുവന്‍ അവര്‍ കട്ടുമുടിച്ചു. തീവ്രവാദം പ്രോത്സാഹിപ്പിച്ച് രാജ്യത്തിനെതിരെ തന്നെ ചിന്തിപ്പിക്കാന്‍ യുവാക്കളെ പ്രേരിപ്പിച്ചു. ഇന്ത്യ, കാശ്മീരികളുടെ ക്ഷേമം നോക്കാതെ അവഗണനയും വിവേചനവും നടത്തുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ യാതൊരുവിധ സഹായങ്ങളും കാശ്മീരികള്‍ക്കുവേണ്ടി ചെയ്തിട്ടില്ലെന്നുമുള്ള കുപ്രചരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഇന്ത്യാവിരുദ്ധതക്ക് ആക്കം കൂട്ടി.
ആര്‍ട്ടിക്കിള്‍ 370 ദുരുപയോഗം ചെയ്ത് അതാത് ഭരണാധികാരികള്‍ കാശ്മീരിന്റെ മനസ്സ് കൂടുതല്‍ കൂടുതല്‍ കുത്തി നോവിപ്പിക്കുകയാണ് ചെയ്തത്. എന്നും അപകര്‍ഷതാബോധത്തോടെയുള്ളവരാക്കാനാണ് അവിടുത്തെ പ്രാദേശിക രാഷ്‌ട്രീയ നേതൃത്വവും മുന്‍കാല ദേശീയ നേതൃത്വങ്ങളും താല്‍പ്പര്യം കാണിച്ചത്. ആ പ്രദേശത്തെ രക്തപങ്കിലമാക്കി അതില്‍ നിന്നും സ്വന്തം ജീവിതസുഖലോലുപതയില്‍ ആനന്ദം കണ്ടെത്തിയ കാട്ടാളഭരണമാണ് ആര്‍ട്ടിക്കിള്‍ 370 വെച്ച് അവര്‍ നടത്തിയത്. അതിന് ഇന്ത്യ ഒട്ടേറെ പാഠങ്ങള്‍ പഠിച്ചു. ഒരിക്കലും ഉണങ്ങാത്ത മുറിവായിരുന്ന കാശ്മീര്‍ ഒരു വ്രണമായി മാറുകയായിരുന്നു.

എന്നാല്‍ കാലങ്ങളായി വിവിധ രാഷ്‌ട്രീയ കോണുകളില്‍ നിന്നും മുറവിളി കൂട്ടി വിളിച്ചുപറഞ്ഞിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുക എന്ന മറുമരുന്നിനെ നിരുത്സാഹപ്പെടുത്തുകയും അതിനെ ഒരു വര്‍ഗ്ഗീയ വിഷയമാക്കിമാറ്റുകയുമാണ് മുന്‍കാല സര്‍ക്കാറുകളും മറ്റും ചെയ്തുപോന്നത്. കാശ്മീരിലെ സ്ത്രീകളുടെ സ്വത്തവകാശം സംരക്ഷിക്കാനും ഇന്ത്യയിലെ ഏതൊരു പൗരനും കാശ്മീരിലും ലഡാക്കിലും സ്ഥലം വാങ്ങുന്നതിനോ വ്യവസായങ്ങള്‍ തുടങ്ങുന്നതിനോ ജോലി ലഭിക്കുന്നതിനോ യാതൊരു തടസ്സങ്ങളും ഇല്ലാതായി എന്നതാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നേടിയത്. ആരാണ് ജമ്മുകാശ്മീരിലെ സ്ഥിരം താമസക്കാരന്‍ എന്ന് തീരുമാനിക്കാനുള്ള പ്രത്യേക പദവിയും ഇല്ലാതായി. ആര്‍ട്ടിക്കിള്‍ 35എ, 370 എന്നിവ ഇന്ത്യന്‍ ഭരണഘടനാവിരുദ്ധമാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നിരിക്കെ കേവലം രാഷ്‌ട്രീയ സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി അത് ദുരുപയോഗം ചെയ്തുവന്നു. ഒരു രാജ്യത്തെ പൗരന്മാരെ ആഭ്യന്തരമായി വേര്‍തിരിച്ച് ഭരണം നടത്തുന്ന ഒരു ദുരവസ്ഥയാണ് കാശ്മീരില്‍ നടന്നിരുന്നത്. അതുപോലെതന്നെ കാശ്മീരിന് പുറത്തേക്ക് വിവാഹം ചെയ്തയക്കുന്ന സ്ത്രീകള്‍ക്ക് സ്വത്തവകാശം പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന ഒരു സാഹചര്യവും അവിടെ അസന്തുലിതാവസ്ഥയും പൗരാവകാശ ധ്വംസനത്തിനും ഹേതുവായി.
അതുപോലെ ഇന്ത്യന്‍ ഭരണസംവിധാനത്തിനകത്തുനിന്ന് ഈ രാജ്യത്തെ പൗരന്മാര്‍ക്ക് ലഭ്യമായ പല നിയമ പരിരക്ഷകളും കാശ്മീരികള്‍ക്ക് നഷ്ടപ്പെട്ടു. മാത്രമല്ല അവര്‍ക്ക് മാതൃ രാജ്യത്തെ നിയമസംവിധാനത്തോട് പ്രതിബന്ധതയില്ലാതാക്കുകയും ചെയ്തു. കാശ്മീരില്‍ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബാധകമായ നിയമങ്ങള്‍ ബാധകമല്ലാതാവുകയും ‘Except State of Jammu and Kashmir’എന്നത് ഭരണഘടനാ തത്വങ്ങള്‍ക്കുതന്നെ വിരുദ്ധമായിരുന്നു. ആര്‍ട്ടിക്കിള്‍ 370 നെ അനുകൂലിക്കുന്നവര്‍ പലരും തന്നെ Prevention of Child Marriage Act നെ അനുകൂലിച്ചിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ നിയമം കാശ്മീരിന് ബാധകമല്ലാത്തതായിരുന്നു. അതുപോലെ ഏറെ ജനോപകാരപ്രദവും ജനക്ഷേമം ലക്ഷ്യമിട്ടുണ്ടാക്കിയ Right to Education, The Land Acquisition Act, The Multiple Disability Act, The Delimination Act, The Whistle Blower, Protection Act, Right to Information Act എന്നീ നിയമങ്ങള്‍ക്കുപോലും ജമ്മുകാശ്മീരിന് ബാധകമല്ലാതായതോടുകൂടി ആ പ്രദേശത്തെ ജനങ്ങള്‍ക്ക് മുഖ്യ ധാരയില്‍ നിന്നുമുള്ള ഒരു സ്വാഭാവികമായ വേറിടല്‍ ആണ് സംഭവിച്ചത്.

അത് ആ പ്രദേശത്തെ ജനങ്ങളുടെ മൗലികാവകാശങ്ങളുടെയും പൗരാവകാശങ്ങളുടെയും ലംഘനമാക്കി മാറ്റാന്‍ മാത്രമാണ് ഭരണഘടന പ്രത്യേക പദവികൊണ്ട് സാധിച്ചത്. രാജ്യത്തിനകത്തെ ഒരു സംസ്ഥാനത്തിന് വ്യത്യസ്ഥമായ ഒരു സ്വതന്ത്ര ഭരണഘടനയും ദേശീയ ഗാനവും ദേശീയ പതാകയും നല്‍കപ്പെട്ടതും കടുത്ത അന്യായമായിരുന്നു. പ്രത്യേക സംസ്ഥാന പദവി നീക്കം ചെയ്തതിലൂടെ ജമ്മുകാശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്ക് ഭാരതസര്‍ക്കാറിന്റെ കീഴിലുള്ള എല്ലാ വികസന പദ്ധതികളിലും നയങ്ങളിലും പൂര്‍ണ്ണമായ പങ്കാളിത്തവും ശ്രദ്ധയും ലഭിച്ചു എന്ന് മാത്രമല്ല, അതുവരെ കൂടുതല്‍ പരിരക്ഷ എന്ന നിലക്ക് നഷ്ടപ്പെട്ടുപോയ എല്ലാ നിയമപരിരക്ഷകളും മൗലികാവകാശങ്ങളും പുനസ്ഥാപിക്കപ്പെട്ടു എന്നത് ഏറെ ശ്രദ്ധേയമാണ്. ജമ്മുകാശ്മീരിലെ സ്ത്രീകള്‍ക്ക് സ്വത്തവകാശം തിരിച്ചുകിട്ടുകയും അവര്‍ക്ക് വസ്തു വാങ്ങുന്നതിനും കുട്ടികളുടെ പേരിലും മറ്റും വസ്തു കൈമാറ്റം ചെയ്യാനുമുള്ള അവകാശങ്ങള്‍ ലഭ്യമായി കാശ്മീരിന് പുറത്തുനിന്നുള്ള ഒരു Non – resident ആണ് അവരെ വിവാഹം കഴിച്ചിരിക്കുന്നത് എങ്കില്‍ പോലും അവരുടെ സ്വത്തവകാശം ഇതിനാല്‍ സംരക്ഷിക്കപ്പെട്ടു.
2021 ആഗസ്റ്റ് മാസം 5 തിയ്യതി 2 വര്‍ഷം തികഞ്ഞ ഈ സമയത്ത് കാശ്മീരിന്റെ വിജയഗാഥയാണ് അവിടുത്തെ ജനങ്ങള്‍ക്ക് പറയാനുള്ളത്. അനന്തമായ സാധ്യതകളും വിജയ പ്രതീക്ഷകളുമാണ് കാശ്മീരിനെ കാത്തിരിക്കുന്നത്. ആയതിന്റെ പൊന്‍കിരണങ്ങള്‍ കാശ്മീര്‍ താഴ്‌വരയില്‍ മിഴി തുറന്നു കഴിഞ്ഞു എന്ന് അഭിമാനത്തോടെ ഓര്‍ക്കാവുന്നതാണ്. കാശ്മീരിനെ സംബന്ധിച്ച് ഭാരതത്തിന്റെ തീരാകണ്ണീരായിരുന്ന ആ പ്രദേശത്ത് ശാന്തിയും സമാധാനവും ഉണര്‍ന്നുതുടങ്ങുകയും ദേശീയോദ്ഗ്രഥനം ഒരു മരീചികയായിരുന്ന കാലം മാറുകയും ഇന്ത്യന്‍ ഭരണസംവിധാനത്തിനകത്ത് നിന്നുകൊണ്ട് കാശ്മീര്‍ പുനര്‍ജ്ജനിക്കപ്പെടുകയും ചെയ്തു.
ഇവിടെ ഏറ്റവും കൂടുതല്‍ ആശ്വാസമാകുന്നത് ആര്‍ട്ടിക്കിള്‍ 35A യുടെ ഇരകള്‍ക്കാണ്. അവരില്‍ ആനന്ദാശ്രുക്കളാണ് നമുക്ക് കാണാനാവുന്നത്. സ്വന്തം നാട്ടില്‍ അവഗണനയോടെ കഴിയേണ്ടിവന്ന അഭ്യസ്ത വിദ്യരും തൊഴില്‍രഹിതരുമായ ജനങ്ങള്‍, കഴിഞ്ഞ 70 വര്‍ഷക്കാലമായി വഞ്ചിക്കപ്പെട്ടതിന്റെ നേര്‍ചിത്രങ്ങള്‍ ഇന്ന് കാശ്മീരി ജനത ഈറനോടെ ഓര്‍ക്കുന്നു. പാലായനം ചെയ്യപ്പെട്ട വാല്മീകി കമ്മ്യൂണിറ്റിയില്‍ ഒരാളുടെ അനുഭവം വിവരണാതീതമായിരുന്നു. എംഎസ്‌സി കെമിസ്ട്രിയും ഉന്നതപഠനം കഴിഞ്ഞ അയാള്‍ക്ക് കേവലം ഒരു തൂപ്പുകാരന്റെ ജോലി മാത്രം നല്‍കി അവഗണിച്ച കാശ്മീരിന്റെ മുന്‍കാല ഭരണകൂടം, പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നിന്നും പാലായനം ചെയ്യേണ്ടിവന്ന ഒരു കാശ്മീരി പൗരന്റെ സിവിലും രാഷ്‌ട്രീയവുമായ എല്ലാ അവകാശങ്ങളും ദശാബ്ദങ്ങളായി നിഷേധിച്ച് അതിര്‍ത്തി പ്രദേശത്തേക്കുതന്നെ തള്ളിവിട്ട ഫാറൂഖ് അബ്ദുള്ളയുടെ നീചപ്രവൃത്തികള്‍ ഇന്ന് ജനം വിളിച്ചുപറയുന്നു. ഒരു സെന്റ് ഭൂമി പോലും വാങ്ങാന്‍ അര്‍ഹതയില്ലാത്തവരായ അവര്‍ ഇന്ന് സ്വയം തിരിച്ചറിഞ്ഞിരിക്കുന്നു ഭാരതമാണ് അവരുടെ രാജ്യമെന്ന്.

മറ്റൊരു സംഭവം ഒരു സുന്ദരിയായ കാശ്മീരി പെണ്‍കുട്ടി ബാംഗ്ലൂരില്‍ എബിഎയ്‌ക്ക് പഠിക്കുന്ന സമയത്ത് ഒരാളുമായി പ്രണയത്തിലായി. തമിഴ് എഞ്ചിനീയറായ അയാളുമായുള്ള വിവാഹം നടന്നു. സമ്പന്നരായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവരോട് കാശ്മീരില്‍ സെറ്റില്‍ ചെയ്ത് മാതാപിതാക്കളെ സംരക്ഷിക്കാന്‍ ആവശ്യപ്പെടുകയും അവരുടെ സമ്പാദ്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റാരുമില്ലെന്നും പറഞ്ഞു. മറ്റൊരു പ്രദേശ വാസി എന്ന നിലയില്‍ ഭര്‍ത്താവിനും മക്കള്‍ക്കും യാതൊരു സിവില്‍ അവകാശങ്ങളും പൗരാവകാശങ്ങളും ലഭ്യമല്ലെന്ന തനിക്കുതന്നെ യാതൊരു സ്വത്തും ലഭിക്കില്ലെന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിഞ്ഞതോടെ ആ കുടുംബം ആകെ പ്രതിസന്ധിയിലായി.
മറ്റൊരു മിടുക്കനായ 17 വയസ്സുകാരന്‍ വിദ്യാഭ്യാസത്തിനായുള്ള പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പിന് എല്ലാ നിലക്കും യോഗ്യതയുണ്ടായിട്ടും സ്വന്തം പിതാവിന് കാശ്മീരിലെ ജലൃാമിലി േഞലശെറലിരല ഇലൃശേളശരമലേ ഇല്ലായിരുന്നു എന്ന കാരണത്താല്‍ എല്ലാ വിദ്യാഭ്യാസപരവും സംവരണപരവുമായ ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടു എന്നത് ഏറെ ദയനീയമായിരുന്നു. ഏറ്റവും ശക്തവും സുസജ്ജനുമായ ഒരു ജനാധിപത്യ രാജ്യത്ത് എന്തുകൊണ്ട് ഇത്തരം അനീതികള്‍ ദശാബ്ദങ്ങളായി നടന്നു എന്നത് ആശങ്കയുണ്ടാക്കുന്നതായിരുന്നു. എത്ര നിഷ്‌കരുണവും നിര്‍ദ്ദാക്ഷ്യണ്യവുമാണ് ആര്‍ട്ടിക്കിള്‍ 35അ ഒരു ജനതയില്‍ അടിച്ചേല്‍പ്പിച്ചതെന്നത് ലജ്ജാകരമാണ്.

ആര്‍ട്ടിക്കിള്‍ 370, 35എ യും എടുത്തുകളയുന്നതോടെ കാശ്മീരിന്റെ സ്വകാര്യത നഷ്ടപ്പെടുമെന്നും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോര്‍പ്പറേറ്റ് ഭീമന്മാരും റിയല്‍ എസ്റ്റേറ്റ് മാഫിയാസംഘങ്ങളും കാശ്മീരിലെയും ജമ്മുവിലെയും ലഡാക്കിലെയും ഭൂമികള്‍ വാങ്ങിക്കൂട്ടി കുത്തക സ്ഥാപിക്കുമെന്നും ആയതുമൂലം പ്രദേശവാസികള്‍ അവിടെ നിന്നും കുടിയൊഴിപ്പിക്കപ്പെടുമെന്നുമൊക്കെ നടത്തിയിരുന്ന പ്രചാരണങ്ങളെല്ലാം കേവലം രാഷ്‌ട്രീയ പുകമറകളായിരുന്നുവെന്നതാണ് കാശ്മീരിന്റെ പുതു ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. സാധാരണ ജനങ്ങളെ ഇങ്ങനെയെല്ലാം ഭയപ്പെടുത്തി രാജ്യത്തിനെതിരെ ചിന്തിപ്പിക്കാനുള്ള കുത്സിത ശ്രമങ്ങളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉണ്ടായത്. അത് യാഥാര്‍ത്ഥ്യമല്ലെന്ന തിരിച്ചറിയലിലാണ് കാശ്മീരി ജനത. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ കാശ്മീരില്‍ ജോലി ചെയ്യാന്‍ തയ്യാറായിവരുന്നത് കാതലായ ഒരു പരിവര്‍ത്തനമാണ്. അതിലേറെ ജനങ്ങള്‍ ഏറെ ശുഭാപ്തി വിശ്വാസത്തിലായിക്കഴിഞ്ഞു. അവര്‍ക്ക് ഭരണകൂടത്തോടും ഭരണകൂടത്തിന് ജനങ്ങളോടും പ്രതിബന്ധത ഉണ്ട് എന്ന തോന്നല്‍ ജനിപ്പിക്കാന്‍ സാധിച്ചു. അത് ഒരു പോസിറ്റീവ് സൂചനയായാണ് കാണാന്‍ കഴിയുന്നത്. അത്തരത്തിലുള്ള ഒരു സാമൂഹിക മനശാസ്ത്രം രൂപപ്പെടുത്തിവരുന്നുണ്ട്.
കാശ്മീര്‍ വീണ്ടും ഭൂമിയിലെ സ്വര്‍ഗ്ഗമാവുമെന്നും രാജ്യത്തെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി മാറുമെന്നും കാശ്മീരിന്റെ പുനര്‍ജനിക്കായി രാജ്യം കാത്തിരിക്കുന്നു. അതിനുള്ള ഉത്തേജനം ഭരണകൂടം നല്‍കുന്നു എന്നതാണ് ഏറെ സന്തോഷിപ്പിക്കുന്നത്. തീവ്രവാദത്തിന്റെ ചിറകൊടിച്ച്, കാശ്മീരി പണ്ഡിറ്റുകളടക്കമുള്ളവരുടെ സ്വത്തും ജീവനും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഏറെ പ്രാധാന്യം ഇപ്പോള്‍ നല്‍കുന്നത്. അതോടൊപ്പം തന്നെ പാക്കിസ്ഥാന്റെയും ചൈനയുടെയും അതിക്രൂരതകള്‍ക്ക് ഇരയാകുന്ന ഒരു പറ്റം ജനങ്ങള്‍ ഗില്‍ഗിത്ത്, ബലുചിസ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ ഏറെ പ്രത്യാശയോടെ ഇന്ത്യയെ നോക്കുന്നുണ്ട്. അവരും ഈ നടപടികളിലൂടെ പ്രതീക്ഷയിലാണ്.
ഏറെ യാതനകളും പീഡനങ്ങളും അവഗണനകളും പ്രത്യേക സംസ്ഥാനപദവിയിലൂടെയും മറ്റ് അനുബന്ധ നിയമങ്ങളിലൂടെയും അനുഭവിക്കേണ്ടിവന്ന ജമ്മുകാശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് പുതിയ ഭരണസംവിധാനത്തെ നോക്കികാണുന്നത്. പുത്തന്‍ പ്രതീക്ഷകളുടെ തങ്കത്തോണിയില്‍ നൃത്തമാടുകയാണ് ഇന്നത്തെ കാശ്മീരി ജനത………. ശുഭപ്രതീക്ഷയോടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: