Categories: Kerala

ഉഷ മോഹന്‍ദാസ് ഉന്നയിക്കുന്ന വിവാദങ്ങളില്‍ കഴമ്പില്ല; സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛന്‍ വില്‍പത്രം എഴുതിയതെന്ന് ഗണേഷിന്റെ ഇളയ സഹോദരി

വില്‍പത്രത്തില്‍ സഹോദരി ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ല. ഗണേഷ് കുമാറിന്റെ പേര് മാത്രം വില്‍പ്പത്രത്തില്‍ കണ്ടതാണ് ഉഷയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് സംശയത്തിന് കാരണം.

Published by

പത്തനാപുരം : ആര്‍. ബാലകൃഷ്ണപ്പിള്ള സ്വന്തം ഇഷ്ടപ്രകാരമെഴുതിയ വില്‍പ്പത്രമാണെന്ന് ഗണേഷ് കുമാറിന്റെ ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണന്‍. മരണശേഷം അച്ഛനെ വിവാദങ്ങളിലേക്ക് വിലിച്ചിഴച്ചതില്‍ വിഷമമുണ്ട്. സഹോദരി ഉഷ മോഹന്‍ദാസ് ഉന്നയിക്കുന്ന വിവാദങ്ങളില്‍ കഴമ്പില്ലെന്നും ബിന്ദു ബാലകൃഷ്ണന്‍ അറിയിച്ചു.  

ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് ഗണേഷ് കുമാറിന്റെ മൂത്ത സഹോദരി ഉഷ മോഹന്‍ ദാസാണ് പരാതി ഉന്നയിച്ചത്. വില്‍പ്പത്രത്തില്‍ സഹോദരി ഉഷയ്‌ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ല. ഗണേഷ് കുമാറിന്റെ പേര് മാത്രം വില്‍പത്രത്തില്‍ കണ്ടതാണ് ഉഷയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് സംശയത്തിന് കാരണം. അതിനാല്‍ ഇതില്‍ ഗണേഷ് കുമാറിന്റെ ഇടപെടലുണ്ടായെന്നാണ് അവരുടെ ആരോപണം. ഇത് സംബന്ധിച്ച് അവര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിരുന്നു. ഇതോടെ കേരള കോണ്‍ഗ്രസ് (ബി)യുടെ ഏക എംഎല്‍എ ആയ ഗണേഷ് കുമാറിന് ആദ്യ ടേമില്‍ തന്നെ മന്ത്രിസ്ഥാനത്തേയ്‌ക്ക് പരിഗണിച്ചെങ്കിലും വിവാദങ്ങളെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.  

എന്നാല്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് അച്ഛന് ഓര്‍മക്കുറവ് ഉണ്ടായിരുന്നത്. അതിന് മാസങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ തന്നെ സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പത്രം തയ്യാറാക്കിയത്. മരണശേഷവും അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയക്കുന്നതില്‍ വിഷമമുണ്ട്. വിഷയത്തില്‍ സഹോദരന്‍ ഗണേഷ് കുമാറിന് ഇതുമായി ബന്ധമില്ലെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by