കൊല്‍ക്കത്ത: രബീന്ദ്ര നാഥ് ടാഗോര്‍ സ്ഥാപിച്ച വിശ്വപ്രസിദ്ധമായ ശാന്തി നികേതനിലും പരിസരങ്ങളിലും അരങ്ങേറിയ അക്രമ സംഭവങ്ങള്‍ നാണക്കേടായി. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച ആക്രമണങ്ങള്‍ ടാഗോറിന്റെ നാടിന് തന്നെ അപമാനമായി മാറി. ശാന്തി നികേതനിലെ ബിജെപി പ്രവര്‍ത്തകരുടെ നിരവധി വീടുകള്‍ അക്രമികള്‍ തകര്‍ത്തു. നിരവധി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശാന്തിനികേതനിലെ ശകുന്തള വില്ലജ് റിസോര്‍ട്ട് അടക്കം അക്രമികള്‍ തല്ലിത്തകര്‍ത്തു. ബിജെപി അനുഭാവി ആയ ഗണേഷ് ഘോഷിന്റെയാണിത്.
കൊല്‍ക്കത്തയിലെ അക്രമങ്ങളില്‍ പ്രാദേശിക ഭാഷ വാദവും ഉയര്‍ന്നത് നഗരവാസികളെ അങ്ങേയറ്റം ഭീതിയിലാക്കി. ബഹുഭാഷാ സമൂഹങ്ങള്‍ നില നില്‍ക്കുന്ന കൊല്‍ക്കത്ത മഹാനഗരത്തില്‍ ഇതാദ്യമായാണ് ഇത്തരം അക്രമങ്ങള്‍ അരങ്ങേറുന്നത്. കൊല്‍ക്കത്തയിലെ ഹിന്ദി ഭാഷ സമൂഹത്തിനു നേരെ അക്രമങ്ങള്‍ രൂക്ഷമാകുന്നുണ്ട്. കൊല്‍ക്കത്തയിലെ ഹിന്ദി ഭാഷ സമൂഹങ്ങള്‍ കൂടുതല്‍ താമസിക്കുന്ന ഭവാനിപൂര്‍, സെന്‍ട്രല്‍ കൊല്‍ക്കത്ത പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ ഉള്ള അക്രമങ്ങള്‍ അരങ്ങേറുന്നത്.
തലസ്ഥാനമായ കൊല്‍ക്കത്തയിലും ഗ്രാമ പ്രദേശങ്ങളിലും സമാനതകളില്ലാത്ത അക്രമ സംഭവങ്ങള്‍ ആണ് അരങ്ങേറുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് വീടുകളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന ഹിന്ദു കുടുംബങ്ങള്‍ക്കും ബിജെ പി പ്രവര്‍ത്തകര്‍ക്കും ഇതുവരെ തിരിച്ച് തങ്ങളുടെ സ്ഥലങ്ങളിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. സംഘര്‍ഷങ്ങള്‍ മിക്കയിടത്തും മതപരമായ അക്രമങ്ങളായി മാറിയിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അതിക്രൂരമായ സംഭവങ്ങളാണ് അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: