Categories: Kerala

വാടിക്കല്‍ രാമകൃഷ്ണന്‍ വധം പിണറായി മറന്നാലും കേരളം മറക്കില്ല, കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച്‌ വെട്ടിക്കൊന്നു, ഒന്നാം പ്രതി പിണറായിയെന്ന് കുറ്റപത്രം

കൂട്ടത്തില്‍ മഴുവുമായി നില്‍ക്കുന്ന ചെറുപ്പക്കാരനായ പിണറായി വിജയനെ നേരിട്ട് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ ഉമേഷ് വെളിപ്പെടുത്തിയിരുന്നു. മഴുവുമായി നില്‍ക്കുന്ന പിണറായി വിജയന്റെ മുഖം ഞാന്‍ ഇപ്പോഴും കൃത്യമായി ഓര്‍ക്കുന്നുവെന്നാണ് കേസിലെ സാക്ഷിയായ ബാലകൃഷ്ണന്‍ പറഞ്ഞത്.

Published by

കണ്ണൂര്‍: സംസ്ഥാനത്ത് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് തുടക്കമിട്ട് 1969 ഏപ്രില്‍ 28 ന് തലശ്ശേരിക്കടുത്ത വാടിക്കല്‍ രാമകൃഷ്ണനെന്ന ചെറുപ്പക്കാരനായ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത് പിണറായി വിജയന്‍ മറന്നാലും കേരള സമൂഹം മറക്കില്ല. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ രാഷ്‌ട്രീയ കൊലപാതകമായിരുന്നു വാടിക്കല്‍ രാമകൃഷ്ണന്റേത്. തുടര്‍ന്ന് ഇരുനൂറോളം സ്വയംസേവകരാണ് സിപിഎം കൊലക്കത്തിക്കിരയായത്.  

രാമകൃഷ്ണന്റെ കൊലപാതകത്തിന് ദൃക്‌സാക്ഷികളായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഉമേഷും ബാലകൃഷ്ണനും വെളിപ്പെടുത്തിയിട്ടുണ്ട്. ആ കൂട്ടത്തില്‍ മഴുവുമായി നില്‍ക്കുന്ന ചെറുപ്പക്കാരനായ പിണറായി വിജയനെ നേരിട്ട് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ ഉമേഷ് വെളിപ്പെടുത്തിയിരുന്നു. മഴുവുമായി നില്‍ക്കുന്ന പിണറായി വിജയന്റെ മുഖം ഞാന്‍ ഇപ്പോഴും കൃത്യമായി ഓര്‍ക്കുന്നുവെന്നാണ് കേസിലെ സാക്ഷിയായ ബാലകൃഷ്ണന്‍ പറഞ്ഞത്.  

വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം ബാലകൃഷ്ണന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്. സംഭവ ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ പിതാവ് എം.വി. രാജഗോപാലിന്റെ നേതൃത്വത്തില്‍ സിപിഎം ജാഥ വന്നിരുന്നു. ഇരുനൂറോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. പിന്നെ കണ്ടത് കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച് ഒരാള്‍ രാമകൃഷ്ണനെ വെട്ടുന്നതാണ്. വെട്ടുകൊണ്ട് രാമകൃഷ്ണന്‍ നിലത്തു വീണു. സമീപത്തു കണ്ടത് വിജയന്‍ എന്ന യുവാവിനെയാണ്. ബാലകൃഷ്ണന്‍ പോലീസിനും ഇതേ മൊഴി നല്‍കിയിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണന്‍ ആശുപത്രിയിലാണ് മരിച്ചത്. പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയും എം.വി രാജഗോപാലിനെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് എഫ്‌ഐആര്‍. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കി.

ഡിവൈഎഫ്‌ഐയുടെ പഴയ രൂപമായിരുന്ന കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ നേതാവായിരുന്നു അന്ന് പിണറായി വിജയന്‍. സംഭവം നടക്കുമ്പോള്‍ കേരളത്തില്‍ ഇടത് ഭരണമായിരുന്നു. കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി. രാഘവനായിരുന്നു. പൊതുവേദിയില്‍ സ്വന്തം പാര്‍ട്ടിക്കാരുടെ കൈയടി വാങ്ങാന്‍ കല്‍പ്പിത കഥകള്‍ പിണറായി പറയുമ്പോള്‍ വാടിക്കല്‍ രാമകൃഷ്ണന്റെ ധീര ബലിദാനം കേരളം മറക്കില്ല.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക