തിരുവനന്തപുരം: കര്‍ഷകസമരത്തിലെ വിദേശ ഇടപെടലിനെ എതിര്‍ത്ത് ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി. ടുഗെദർ ഇന്ത്യ ക്യാമ്പെയിന്റെ ഭാഗമായി മലയാള സിനിമാ സംവിധായകൻ മേജർ രവിയും.
ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശേഷി ഇന്ത്യയ്‌ക്കുണ്ടെന്നും മേജര്‍ രവി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സംഘടിത പ്രചാരണങ്ങളും ബാഹ്യ ഇടപെടലുകളും ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കര്‍ഷകസമരത്തിന്റെ പേരില്‍ അഭിപ്രായഭിന്നതകള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്നതാണ് ഇന്ത്യ ടുഗെദര്‍ ക്യാംപയിന്റെ കാതല്‍. നേരത്തെ മലയാള താരം ഉണ്ണി മുകുന്ദനും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനനുകൂലമായി പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പോപ്പ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ട്യുന്‍ബർഗ് എന്നിവർ കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. തുടർന്നാണ് പ്രതികരണവുമായി ഇന്ത്യയിലെ ക്രിക്കറ്റ്, ചലച്ചിത്ര താരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി രംഗത്ത് വന്നത്.
ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറും ഈ വിഷയത്തില്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ബാഹ്യ ശക്തികൾ ഇടപെടേണ്ട ആവശ്യമില്ലെന്നാണ് സച്ചിൻ കുറിച്ചത്.
വിരാട് കോലി, അജിൻക്യ രഹാനെ, അനിൽ കുബ്ലെ, യുവരാജ് എന്നിവരും അക്ഷയ് കുമാർ, സുനിൽ ഷെട്ടി, കരൺ ജോഹർ, കങ്കണ റണാവത്ത് എന്നീ ചലച്ചിത്രതാരങ്ങളും ട്വിറ്ററില്‍ അനുകൂലമായി പ്രതികരിച്ചിരുന്നു.
















