കൊറോണക്കാലത്തെ കടുത്ത പ്രതിസന്ധിയിലും പുതിയ ഇന്ത്യ എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോകുന്ന മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും കരുത്ത് പകരുന്നതാണ് നിര്‍മ്മലാ സീതാരാമന് അവതരിപ്പിച്ച കേന്ദ്രബജറ്റ്. കടലാസ് രഹിതമായി, ടാബിലൂടെ അവതരിപ്പിച്ച ബജറ്റ് ഏറെ കൗതുകമുളവാക്കി. ആഗോളവും ആഭ്യന്തരവുമായ നിരവധി പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയില്‍ അപ്രതീക്ഷിതമായി കടന്നുവന്ന മഹാമാരിയുടെ ആഘാതം വളരെ വലുതായിരുന്നു. ‘അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍…’ എന്ന മഹാഭാരതത്തിലെ വാക്കുകള്‍ ലോകരാഷ്ട്രങ്ങളില്‍ കൊറോണയുടെ ആഘാതം അനുസ്മരിപ്പിക്കുന്നതായിരുന്നു. ഈ പശ്ചാത്തലത്തിലും പ്രതീക്ഷയ്ക്ക് ഏറെ വക നല്‍കുന്നതാണ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം.
ഈ കൊറോണക്കാലത്ത് ഏറ്റവും ശ്രദ്ധയോടെയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക ക്ഷേമം കൈകാര്യം ചെയ്തത്. കാര്‍ഷിക ക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2020 ല്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ 75,000 കോടി രൂപ കര്‍ഷകര്‍ക്കായി ചെലവിട്ടു. കാര്‍ഷിക രംഗത്തും പശുപരിപാലന രംഗത്തും മത്സ്യ മേഖലയിലും മുന്തിയ പരിഗണനയാണ് ബജറ്റ് നല്‍കുന്നത്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനൊപ്പം, ദേശീയ കാര്‍ഷിക വിപണിയുടെ ഭാഗമായി, ആയിരം മണ്ഡികള്‍ കൂടി അധികമായി ഉണ്ടാക്കാന്‍ ഈ ബജറ്റില്‍ നിര്‍ദേശിക്കുന്നു. ഫിഷറീസിലും കടല്‍പ്പായല്‍ കൃഷിയിലും കൂടുതല്‍ നിക്ഷേപം സമാഹരിക്കാനുംസര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ലോക ഫാര്‍മസി എന്നറിയപ്പെടുന്ന ഭാരതത്തിന്റെ വാക്സിന് നിര്മ്മാണത്തിനുകൂടി സഹായകരമായ രീതിയില്‍ കൂടുതലായി 2.23 ലക്ഷം കോടി രൂപ ആരോഗ്യരംഗത്തിന് നീക്കിവെച്ചു. പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ പശ്ചാത്തലത്തില്‍ സ്കൂള്‍ കെട്ടിടം മുതല്‍ കുട്ടികള്‍ക്കായുള്ള കമ്പ്യൂട്ടര്‍ വരെയുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വിദ്യാഭ്യാസ രംഗത്തും അധിക തുക വകയിരുത്തി. പാലങ്ങളും പാതകളും റെയില്‍പാതകളും ഹൈവേകളും വിമാനത്താവളങ്ങളും സീപോര്‍ട്ടുകളും ഉള്‍പ്പെടുന്ന പശ്ചാത്തല വികസനത്തിനും അതത് രംഗത്ത് അധിക തുക നീക്കിവെച്ചു.
ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കിയ കേന്ദ്രസര്‍ക്കാര്‍, ദേശീയ പാതാവികസനത്തിന് കേരളത്തിന് കൈയഴിച്ച സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 1100 കിലോമീറ്റര്‍ ദേശീയ പാതാ വികസനത്തിനായി കേരളത്തിന് നല്‍കിയിരിക്കുന്നത് 65,000 കോടി രൂപയാണ്. കൊച്ചി മെട്രോ റെയിലിന്റെ രണ്ടാം പാദ വികസനത്തിനായി 1957 കോടി രൂപ വകയിരുത്തി. ‘സബ് കാ സാത്, സബ കാ വികാസ്, സബ് കാ വിശ്വാസ്’ എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ വികസന നയം. ആരോടും പ്രീതിയോ പ്രീണനമോ ഇല്ലാത്ത Minimum Government and Maximum Governance എന്ന കാര്യം ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തില്‍ ഊന്നി പറയുന്നു. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്റ്റാര്‍ട്ടപ്പുകളിലൂടെയും സ്വയം പര്യാപ്തമായ സംരംഭങ്ങളിലൂടെയും ആത്മ നിര്‍ഭര ഭാരതത്തിന്റെ ഭാഗമാകാന്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ യുവാക്കളെ പ്രാപ്തരാക്കും.
‘ഒരു രാജ്യം ഒറ്റ നികുതി’ എന്ന സങ്കല്‍പ്പത്തില്‍ നടപ്പിലാക്കിയ ചരക്ക് സേവനനികുതി വിമര്‍ശനങ്ങള്‍ക്കിടയിലും വന്‍ വിജയമാക്കി തീര്‍ക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചു. ഈ കൊറോണക്കാലത്തും നികുതി പിരിവ് കാര്യക്ഷമമാക്കാനും ചരക്കു സേവന നികുതിയടക്കം എല്ലാ നികുതി പിരിവിലും വര്‍ദ്ധനവുണ്ടാക്കാനും
സാധിച്ചു. നികുതി പിരിവ് കാര്യക്ഷമമാക്കാനും input tax credit തിരിമറികളും തട്ടിപ്പുകളും അവസാനിപ്പിച്ച് പ്രതിമാസം ഒന്നര ലക്ഷം കോടിരൂപ പിരിച്ചെടുക്കാനുമുള്ള കൂടുതല്‍ നടപടികള്‍ ഈ പ്രാവശ്യവും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓഹരി വിപണിയിലും കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ചലനങ്ങളുണ്ടാക്കി. ജനുവരി ഇരുപത്തിയൊന്നാം തീയതി സെന്‍സക്സ് അമ്പതിനായിരം കടന്നു എക്കാലവും ഓര്‍മ്മിക്കുന്ന ഒരു ദിവസമായി മാറി.
സാധാരണക്കാര്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളും, തൊഴിലവസരങ്ങളും വരുമാന മാര്‍ഗങ്ങളും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും നല്കാന് കാര്‍ഷിക-വ്യാവസായിക-നികുതി വരുമാന വര്‍ധനവിലൂടെ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന വേളയിലായിരുന്നു കോവിഡ് മഹാമാരിയുടെ കടന്നു വരവ്. ഈ സാഹചര്യത്തില്‍ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുകയും താഴെത്തട്ടിലെ ജനവിഭാഗങ്ങളുടേയും യുവാക്കളുടെയും കര്‍ഷകരുടെയും വരുമാനത്തിലും ജീവിത സാഹചര്യത്തിലും മാറ്റം വരുത്താനുമുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ കൂടുതലായി ഉള്‍പ്പെടുത്തിയത്. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മിനിമം കൂലി ഉറപ്പാക്കുന്ന ബജറ്റ്, അന്യസംസ്ഥാന തൊഴിലാളികളും നവയുഗ തൊഴിലാളി വിഭാഗമായ ജിഗാ തൊഴിലാളികളുടെ ക്ഷേമവും നിര്‍മ്മലാ സീതാരാമന് ഈ ബജറ്റില്‍ പരിഗണിക്കുന്നു.
പ്രവര്‍ത്തിക്കുന്ന (Perform) സര്‍ക്കാരിന്റെ പരിവര്‍ത്തനാത്മകമായ (Reform) പരിപാടികളായിരിക്കും ധനമന്ത്രി ഈ പ്രതിസന്ധിസമയത്തും നടപ്പിലാക്കാന്‍ ശ്രമിച്ചിരിക്കുന്നത്. കുറഞ്ഞ സര്‍ക്കാര്‍ ഇടപെടലുകള്‍, കൂടുതല്‍ വികസന നടപടികള്‍ എന്നതാണ് സര്‍ക്കാര്‍ നയം. മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങളുറങ്ങുന്ന ഗ്രാമങ്ങളുടെ വികസനത്തിനും ഗ്രാമീണരുടെ ഉന്നമനത്തിനുമായുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്ത്യോദയത്തിന്റെ കേന്ദ്രബിന്ദുവായ ഗ്രാമങ്ങള്‍ക്കും ഗ്രാമീണ വീടുകള്‍ക്കും ശുചിമുറിയും വൈദ്യുതിയും ഗ്യാസ് കണക്ഷനും കുടിവെള്ളവും മാലിന്യ സംസ്കരണ സൗകര്യങ്ങളും മറ്റു മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും തുടര്‍ന്നും നല്‍കാനുള്ള പരിപാടികള്‍ ബജറ്റില്‍ ഇടം പി
ടിച്ചിട്ടുണ്ട്. കൊറോണ കാരണം കഷ്ടതയനുഭവിക്കുന്ന ജനത്തിന് ആശ്വാസം പകരുന്നതാണ് ബജറ്റ് നിര്‍ദേശങ്ങള്‍. രാജ്യസുരക്ഷയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ഊന്നല്‍ നല്കുന്ന ബജറ്റ് കാര്‍ഷിക വ്യവസായ വളര്‍ച്ചയിലൂടെ സുസ്ഥിരവും സര്‍വാശ്ലേഷിയുമായ വികസനമാണ് ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാളിന്റെ പശ്ചാത്തലത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇതിഹാസമായി മാറുന്ന മോദിസര്‍ക്കാരിന്റെ നവഭാരത നിര്‍മ്മിതിയിലേക്കുള്ളതാണ് ഈ കേന്ദ്ര ബജറ്റ്, ഈ പ്രതിസന്ധി ഘട്ടത്തിലും ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അത്, സാധാരണക്കാര്‍ക്ക് നിരാശക്ക് ഇടം നല്‍കാതെ അവതരിച്ചു എന്നതില്‍ നമുക്ക് അഭിമാനിക്കാം.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്മെന്റ് വകുപ്പിലെ മുന്‍ പ്രൊഫസറും തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ഡെവലപ്പ്മെന്റ് ആന്‍ഡ് റിസര്‍ച്ച് (IMDR) എന്ന സ്ഥാപനത്തിന്റെ വൈസ് ചെയര്‍മാനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: