മുംബൈ: നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോലിയെയും രാജ്യദ്രോഹക്കേസില്‍ മുംബൈ പൊലീസ് ചോദ്യം ചെയ്തു. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പകവീട്ടലിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലെന്ന് ആരോപണമുണ്ട്.
ബിജെപിയെയും മോദിയെയും പരസ്യമായി പിന്തുണയ്ക്കുകയും ശിവസേന നേതാവും മഹാരാഷ്ട്രമുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയെ സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമിക്കുകയും ചെയ്തതിന് ശേഷമാണ് നടി കങ്കണാ റാവത്തിനെതിരെ കര്‍ശനമായ പ്രതികാരനടപടികള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കുംവിധം തുടര്‍ച്ചയായി ട്വീറ്റ് ചെയ്യുന്നുവെന്നാരോപിച്ച് ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ നല്കിയ പരാതിയിലാണ് ഗൗരവമേറിയ വകുപ്പുകള്‍ ചുമത്തി മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരിക്കുന്നത്.
സല്മാന്-ഷാരുഖ്-കരണ്‍ ജോഹാര്‍- ഊര്‍മ്മിള- ദീപിക പാദുകോണ്‍ എന്നിങ്ങനെ ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ക്കെതിരെ പരസ്യനിലപാടെടുത്താണ് ബിജെപിയെ പിന്തുണച്ച് കങ്കണ നിലകൊള്ളുന്നത്. ഇതിന്റെ ഭാഗമായി പ്ലാനിന് വിരുദ്ധമായി ഖാര് പ്രദേശത്തെ കങ്കണയുടെ ഫ്ളാറ്റുകള്‍ ഉള്‍പ്പെട്ട കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ ശിവസേന ഭരിയ്ക്കുന്ന മുംബൈ കോര്പറേഷന് ശ്രമിച്ചെങ്കിലും തല്ക്കാലം മുംബൈ ഹൈക്കോടതി ഈ നീക്കം തടഞ്ഞു. ദിവസേന കൂടുതല്‍ കൂടുതല്‍ കേസുകള്‍ കങ്കണയ്ക്കെതിരെ ചാര്‍ത്തുകയാണ് മുംബൈ കോര്‍പറേഷനും മഹാരാഷ്ട്ര സര്‍ക്കാരും.
പല വട്ടം സമന്‍സ് ലഭിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ബാന്ദ്ര പൊലീസ് സ്റ്റേഷന് സന്ദര്‍ശനം ഒഴിവാക്കിയ കങ്കണ റണാവത്ത് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വൈ പ്ലസ് സുരക്ഷാ സംവിധാനത്തിലാണ് ഒടുവില്‍ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെടും മുമ്പ് രാജ്യത്തിന്രെ ക്ഷേമത്തിനായി നടത്തുന്ന അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ തന്റെ നാവടപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് അവര്‍ ട്വീറ്റ് ചെയ്തിരുന്നു. കങ്കണയെയും സഹോദരിയെയും രണ്ട് മണിക്കൂര്‍ നേരം പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.
ബോളിവുഡിലും സമൂഹത്തിലും വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് കാസ്റ്റിംഗ് ഡയറക്ടര്‍ മുനാവര്‍ അലി നല്കിയ പരാതിയിലാണ് ബാന്ദ്ര മജിസ്ട്രേറ്റ് കോടതി ബാന്ദ്ര പൊലീസിന് ചോദ്യം ചെയ്യാന്‍ അധികാരം നല്‍കിയത്.
തനിക്കെതിരായി ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ നിലനില്‍ക്കുന്ന രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് കങ്കണ നല്കിയ ഹര്‍ജിയില്‍ ജനവരി 11ന് ബോംബെ ഹൈക്കോടതി വാദം കേള്‍ക്കും. നേരത്തെ ഹൈക്കോടതി ബാന്ദ്ര പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: