Categories: Kannur

കൂത്തുപറമ്പില്‍ നില മെച്ചപ്പെടുത്തി ബിജെപി

ശക്തമായ മത്സരം നടന്ന എട്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സാധിച്ചത് തന്നെയാണ് ഏറ്റവും വലിയ നേട്ടം.

കൂത്തുപറമ്പ്: തദ്ദേശത്തെരഞ്ഞെടുപ്പില്‍ 26 വാര്‍ഡുകളില്‍ മത്സരിച്ച കൂത്തുപറമ്പ് നഗരസഭിയില്‍ ബിജെപിയുടെത് മികച്ച പ്രകടനം. 2015 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ കൂത്തുപറമ്പില്‍ നില മെച്ചപ്പെടുത്തിയ ഏക രാഷ്‌ട്രീയപ്പാര്‍ട്ടി ബിജെപിയാണ്. 26 വാര്‍ഡുകളില്‍ മത്സരിച്ച ബിജെപി ഒരു സീറ്റില്‍ വിജയിച്ചു. ഏഴിടത്തു രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേരിയ വോട്ടിനാണ് രണ്ടിടത്ത് പരാജയപ്പെട്ടത്.

ശക്തമായ മത്സരം നടന്ന എട്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സാധിച്ചത് തന്നെയാണ് ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ തവണ 43 വോട്ട് ലഭിച്ച കോണ്‍ഗ്രസ്സിന് ഇവിടെ ഇത്തവണ 19 വോട്ട് മാത്രമാണ് ലഭിച്ചത്. പല വാര്‍ഡുകളിലും കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎം ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.  

രണ്ടാം വാര്‍ഡില്‍ കഴിഞ്ഞതവണത്തെ വോട്ടിനെ അപേക്ഷിച്ച് വാര്‍ഡില്‍ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി രണ്ടരയിരട്ടിയിലധികം വോട്ടുകള്‍ നേടി ശക്തമായ മുന്നേറ്റം നടത്തി.2015 ല്‍ 200 ലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന എല്‍ഡിഎഫിനു ഇപ്പോള്‍ ലഭിച്ച ഭൂരിപക്ഷം കേവലം 12 വോട്ടുകളാണ്. മൂന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തി.  

നാലാം വാര്‍ഡിലും എല്‍ഡിഎഫ് യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് വ്യക്തമായിരുന്നു. ഇവിടെ ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടത് 38 വോട്ടുകള്‍ക്കാണ്. 56 വോട്ട് ഉണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത് 37 വോട്ടുകളാണ്. അഞ്ചാം വാര്‍ഡിലും ബിജെപി ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ഇരട്ടിയിലധികം വോട്ടുകള്‍ നേടി വാര്‍ഡില്‍ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി രണ്ടാം സ്ഥാനത്തെത്തി.  

കൂത്തുപറമ്പ് നഗരസഭയിലെ ഇരുപതാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനായി മത്സരിച്ച കെ.പി. ശ്രീധരന്‍ നേടിയ 177 വോട്ടും ശ്രദ്ധേയമാണ്. വന്‍ ഭൂരിപക്ഷത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജയിക്കുന്ന വാര്‍ഡില്‍ ഇപ്പോള്‍ ലഭിച്ച ഭൂരിപക്ഷം നൂറ് വോട്ട് മാത്രമാണ്. കഴിഞ്ഞ തവണ 21 വാര്‍ഡുകളിലായിലായിരുന്നു മത്സരിച്ചിത്.  

കൂത്തുപറമ്പില്‍ സിപിഎം ഇതര സ്ഥാനാര്‍ത്ഥികളെ ഓരോ വാര്‍ഡുകളിലും പിന്തുണക്കാന്‍ ആളുകളെ കിട്ടുക എന്നത് പ്രയാസമാണ്. സിപിഎം ഇതര സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നവരെ ഭീഷണിപ്പെടുത്തുക, അക്രമിക്കുക, അവരുടെ വസ്തുവകകള്‍ നശിപ്പിക്കുക ഇതൊക്കെ സ്ഥിരം ഏര്‍പ്പാടാണ്. 2015 ല്‍ പതിനെട്ടാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണച്ച ഓട്ടോെ്രെഡവറുടെ ഓട്ടോ അടിച്ചുതകര്‍ത്തു. ഇരുപത്തൊന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയേ പിന്തുണച്ച ഓട്ടോ ഡ്രൈവറുടെ ഓട്ടോ അഗ്‌നിക്കിരയാക്കി. എന്നിട്ടും 2015 നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കാന്‍ 21 വാര്‍ഡുകളിലാണ് ആളുകള്‍ തയ്യാറായിരുന്നു. ഇത്തവണ 26 വാര്‍ഡുകളില്‍ ധൈര്യപൂര്‍വ്വം ബിജെപിയെ പിന്തുണക്കാന്‍ വോട്ടര്‍മാര്‍ മുന്നോട്ട് വന്നത് തന്നെ കൂത്തുപറമ്പിലെ രാഷ്‌ട്രീയ ചിത്രം മാറുന്നുവെന്നതിന്റെ തെളിവാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക