Categories: Idukki

മറയൂരില്‍ ശക്തമായ മത്സരവുമായി എന്‍ഡിഎ; പിന്നോക്ക വിഭാഗത്തിന് പ്രാധാന്യം

ടൂറിസം ഭൂപടത്തിലെ പ്രമുഖ സ്ഥാനം ജീവിതത്തില്‍ ലഭിക്കാതെ ജനം, റോഡുകളെല്ലാം തകര്‍ന്ന നിലയില്‍. വീട്, വൈദ്യുതി, കുടിവെള്ളം, ചികിത്സാ സൗകര്യം എന്നിവയിലും പോരായ്മകള്‍ മാത്രം

മറയൂര്‍: ജില്ലയിലെ തികച്ചും ഗ്രാമീണ മേഖലകളില്‍ ഒന്നാണ് മഴ നിഴല്‍ പ്രദേശം കൂടിയായ മറയൂര്‍ ഗ്രാമപഞ്ചായത്ത്. അധികവും സാധാരണക്കാര്‍ താമസിക്കുന്ന തമിഴ്നാടുമായി വലിയ ബന്ധമുള്ള ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച ഗ്രാമം.  

മലയാളത്തിലും തമിഴിലും സ്ഥാനാര്‍ത്ഥികള്‍ പ്രചരണ ബോര്‍ഡുകള്‍ തയാറാക്കുന്ന പഞ്ചായത്ത് കൂടിയാണിവിടം. ചന്ദനവും ശര്‍ക്കരയും നാടിന്റെ പ്രശസ്തി ദേശീയ തലത്തില്‍ വരെ എത്തിച്ചിട്ടുണ്ടെങ്കിലും വികസന കാര്യത്തില്‍ ഏറെ പിന്നിലാണ് മറയൂര്‍.

പഞ്ചായത്തിലെ പാതിയിലധികം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മത്സര രംഗത്ത് സജീവമാണ്. ഇതിലധികവും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണെന്നതാണ് പ്രത്യേകത. മാറി മാറി ഭരിച്ചവരാരും ഏറെയും പിന്നാക്കകാരുള്ള നാടിനെ വികസന പാതയിലേക്ക് നയിച്ചില്ലെന്ന് ബിജെ

പി പഞ്ചായത്ത് പ്രസിഡന്റ് എ.എ. രാജ്കുമാര്‍ പറഞ്ഞു. ഈ അവസരത്തിലാണ് ബിജെപി സ്ഥലത്ത് നിര്‍ണ്ണായമാകുന്നത്. ആകെയുള്ള 13 വാര്‍ഡില്‍ അഞ്ചിടത്തോളം ബിജെപി വലിയ സ്വാധീനം ചെലുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് എഴും സിപിഎം അഞ്ചും എഐഡിഎംകെ ഒരു സീറ്റും നേടിയിരുന്നു.

ഒന്നാം വാര്‍ഡില്‍ ആര്‍. പാണ്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. രണ്ടാം വാര്‍ഡില്‍ വാസന്തി നീലമേഘന്‍, നാലില്‍ തേന്‍മൊഴി ശേഖര്‍, അഞ്ചില്‍ എന്‍ഡിഎ സ്വതന്ത്രനായി ശെല്‍വെന്‍ മാര്‍ക്കന്‍, ഏഴാം വാര്‍ഡില്‍ ഷിബി .ബി, എട്ടാം വാര്‍ഡില്‍ മഹാലക്ഷ്മി .എസ്, 13ല്‍ ജയമുരുകന്‍. 3, 9, 10, 11, 12 വാര്‍ഡുകളില്‍ എഐഡിഎംകെയുമായി ചര്‍ച്ച നടന്ന് വരികയാണ്. ആറില്‍ തീരുമാനമായിട്ടില്ല.  

28 കുടികളുള്ള മേഖലയാണ് മറയൂര്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ ഇല്ല. അടിയന്തര ആശുപത്രി കേസ് വന്നാല്‍ തമിഴ്നാടിനെയോ 45 കിലോ മീറ്റര്‍ ദൂരെയുള്ള മൂന്നാറിനെയോ ആശ്രയിക്കണം. കുടിവെള്ള പ്രശ്നം വളരെ ഗുരുതരമാണ്. ഇഷ്ടക്കാര്‍ക്ക് മാത്രം വലിയ തുക മുടക്കി റോഡ് പണിത് നല്‍കുമ്പോള്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട എല്ലാ റോഡുകളും വാഹനം പോലും പോകാന്‍ പറ്റാത്ത തരത്തില്‍ തകര്‍ന്ന് കിടക്കുകയാണ്. കൃഷിക്കാര്‍ക്ക് കൃത്യമായ സഹായങ്ങളും ലഭിക്കുന്നില്ല. പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി ഏറെ പേര്‍ക്ക് ഗുണം ചെയ്തപ്പോഴും കേന്ദ്ര പദ്ധതികളെ തഴയുന്ന നിലപാടാണ് പഞ്ചായത്ത് കാലങ്ങളായി സ്വീകരിക്കുന്നത്.

ബിജെപി വിജയിച്ചാല്‍ വാര്‍ഡുകളിലെ റോഡ് പ്രധാന്‍മന്ത്രി സഡക് യോജനയില്‍പ്പെടുത്തി നിര്‍മ്മിക്കാനും കുടിവെള്ളം, വൈദ്യുതി, വഴി വിളക്ക് തുടങ്ങിയവ എല്ലാം ഒരുക്കാനും പദ്ധതിയുള്ളതായി സ്ഥാനാര്‍ത്ഥികളും പറയുന്നു.  

പഞ്ചായത്തില്‍ അനവധി പേരാണ് വിടില്ലാതെ ദുരിതം അനുഭവിക്കുന്നത്. ഇപ്പോഴും വൈദ്യുതി എത്താത്ത സ്ഥലങ്ങളും നിരവധിയാണ്. ഇതിനൊപ്പം കേന്ദ്ര പദ്ധതികളുടെ ഗുണവും നാട്ടിലേക്ക് എത്തിക്കാനായി. ഇതും മാറ്റം വേണമെന്ന ജനത്തിന്റെ ആഗ്രവും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക