Categories: Kerala

പോപ്പുലര്‍ ഫിനാന്‍സ്: ഉടമകളുടെ ആസ്തി കണ്ടുകെട്ടി ലേലം ചെയ്ത് നിക്ഷേപകരുടെ പണം നല്‍കും; സ്വത്തുക്കള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

പ്രതികളുടെ ആസ്തി വിവരങ്ങള്‍ കണ്ടെത്തുന്നത് സംബന്ധിച്ച് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞു.

Published by

തിരുവനന്തപുരം : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ പ്രതികളുടെ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ തീരുമാനം. പ്രതികളുടെ ആസ്്തി വിവരങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടി ക്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. സാമ്പത്തിക തട്ടിപ്പുകള്‍ തടയാനായി കൊണ്ടു വന്ന കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.  

പ്രതികളുടെ ആസ്തി വിവരങ്ങള്‍ കണ്ടെത്തുന്നത് സംബന്ധിച്ച് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞു. അഭ്യന്തര സെക്രട്ടറിയായ സജ്ഞയ് എം. കൗളിനെ ഇതിനുള്ള അതോറിട്ടിയായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. പ്രതികളുടേയും ഇവരുടെ ബിനാമികളുടേയും മുഴുവന്‍ ആസ്തികളും കണ്ടെത്തുക എന്നതാണ് അതോറിട്ടിയുടെ ആദ്യനടപടി.  

അതിനുശേഷം മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടും. തുടര്‍ന്ന് സ്വത്തുവകകള്‍ ലേലം ചെയ്‌തോ വില്‍പന നടത്തിയോ പണം കണ്ടെത്തുകയും അതു നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യും. പ്രതികള്‍ വില്‍പന നടത്തിയ സ്വത്തുകള്‍ കണ്ടുകെട്ടാനും വില്‍ക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാവും.  

അഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ റിപ്പോര്‍ട്ടിലാണ് ഈ സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെയുള്ള കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമായാണ് സംസ്ഥാനത്ത് ഒരു നടപടി കൈക്കൊള്ളുന്നത്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് പരിഗണി്ക്കുന്നതിനായി പ്രത്യേക കോടതിയും രൂപീകരിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക