സംസ്ഥാനത്താകമാനവും പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ വീണ്ടും അശാന്തിയിലേക്ക് നയിക്കാനുളള കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഗൂഢനീക്കം മറനീക്കി പുറത്തു വന്നിരിക്കുകയാണ്. തലശ്ശേരി പൊന്ന്യമെന്ന സിപിഎമ്മിന്റെ പാര്‍ട്ടിഗ്രാമത്തില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനവും അതില്‍ ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ഗുരുതരമായി പരിക്കേറ്റതും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പതിറ്റാണ്ടുകളായി തുടര്‍ച്ചയായ അക്രമങ്ങളിലൂടെയും കൊലപാതകങ്ങളിലൂടേയും ജില്ലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സിപിഎം, ആ ശൈലി അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു.
കോവിഡ് മഹാമാരിയിലമര്‍ന്ന് ലോക്ഡൗണും അടച്ചിടലുകളുമായി ജനം ദുരിത അനുഭവിക്കുമ്പോഴും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രത്തെ മുന്നില്‍ നിര്‍ത്തി കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടു പോവുകയാണ്. സംസ്ഥാന ഭരണം നിയന്ത്രിക്കുന്ന പാര്‍ട്ടിയും മുഖ്യമന്ത്രിയും ഒരു വശത്ത് ഒത്തൊരുമിച്ച് കോവിഡിനെ നേരിടാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നു. സമാധാനത്തിന്റെ വെളളരിപ്രാവുകളെന്ന് സ്വയം പ്രഖ്യാപനം നടത്തുന്നു. മറുവശത്തു രഹസ്യമായി ബോംബ് നിര്‍മ്മിക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്കുന്നു. ഇതാണ് സംസ്ഥാനത്തു നടന്നുകൊണ്ടിരിക്കുന്നത്. പൊന്ന്യം അതിന്റെ ഭാഗം മാത്രം.
കോവിഡ് കാലത്തും കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ സിപിഎമ്മുകാര്‍ തുടര്‍ അക്രമങ്ങള്‍ നടത്തി വരികയായിരുന്നു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട വധശ്രമം ഉള്‍പ്പെടെയുളള കേസുകളില്‍ പലതിലും പ്രതികളെ പിടികൂടാനോ തുടര്‍ നടപടികള്‍ക്കോ പോലീസ് തയ്യാറായിട്ടില്ല. ഭരണ തണലില്‍ പ്രതികളെ രക്ഷപ്പെടുത്തുകയാണ്. ജില്ലയിലെ നേതാക്കള്‍ ഒരുഭാഗത്ത് സമാധാനത്തിന് ആഹ്വാനം ചെയ്യുകയും മറുഭാഗത്ത് അക്രമവും ബോംബ് നിര്‍മ്മാണവും നടത്താന്‍ അണികളെ പറഞ്ഞു വിടുകയുമാണ്. ഒടുവില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന പതിവ് പല്ലവിയും.
പൊന്ന്യം ചുണ്ടങ്ങപ്പൊയില്‍ റോഡില്‍ തെക്കേ തയ്യിലില്‍ ബോംബ് നിര്‍മ്മാണത്തിനിടെ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റിയെന്നും ഒരാളുടെ ഇരുകൈകളും അറ്റുപോയിയെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇതിലേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും ഒരാള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായും ആരോപണങ്ങള്‍ ഉയര്‍ന്നു. മരണവിവരം പാര്‍ട്ടിഗ്രാമത്തിന് പുറത്തെത്തിക്കാതെ ആത്മഹത്യയായി ചിത്രീകരിച്ച്, പോസ്റ്റുമോര്‍ട്ടം പോലും നടത്താതെ തിരക്കിട്ടു മറവു ചെയ്തുവെന്ന ആരോപണവും നിലനില്ക്കുന്നു. പരിക്കേറ്റവരില്‍ പലരും മുന്‍കാലങ്ങളില്‍ നടന്ന പ്രമാദമായ കൊലക്കേസുകളിലെ പ്രതികളായ സഖാക്കളാണെന്നത് സംഭവത്തിന് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പാര്‍ട്ടിക്കു വേണ്ടി എന്തും ചെയ്യാന്‍ എല്ലാകാലത്തും ഒരുപറ്റം സഖാക്കളെ ചെല്ലും ചെലവും നല്കി പോറ്റുന്നുവെന്ന ആരോപണങ്ങള്‍ ഒരിക്കല്‍ക്കൂടി ശരിവെയ്ക്കുകയാണ് പൊന്ന്യം സംഭവം.
പൊന്ന്യം പുഴയ്ക്കും തെക്കേവയലിനും കുറുകെ ഏറുമാടത്തിന്റെ രൂപത്തില്‍ പന്തല്‍ കെട്ടിയ നിലയിലാണ് ബോംബ് നിര്‍മ്മാണം കേന്ദ്രം. പുറമേ നിന്ന് ആര്‍ക്കും എളുപ്പം എത്തിച്ചേരാനും കണ്ടെത്താനും ആവാത്ത ഇവിടം പാര്‍ട്ടി ഗ്രാമത്തിലുളളവര്‍ക്കല്ലാതെ പരിചിതമല്ല. വര്‍ഷങ്ങളായി പാര്‍ട്ടിയുടെ ജില്ലയിലെതന്നെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഇവിടെ ബോംബ് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചു വരികയാണെന്നതാണ് വിവരം. കതിരൂര്‍ പോലീസ് സ്റ്റേഷന് കേവലം ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം എന്തു കൊണ്ട് ഇത്രയും കാലം പോലീസ് കണ്ടെത്തിയില്ല എന്നതും സിപിഎമ്മും പോലീസും പാര്‍ട്ടി ഗ്രാമങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിന് വ്യക്തമായ ഉദാഹരണമാണ്. പോലീസ് പറയുന്നത് പ്രകാരമാണെങ്കില്‍ കണ്ണൂരിന്റെ സമീപ ജില്ലകളിലെ സിപിഎമ്മുകാര്‍ നിര്‍മ്മാണത്തിനായി തമ്പടിച്ചിരുന്നുവെന്നതാണ്, അതുകൊണ്ടു തന്നെ സംസ്ഥാനത്താകമാനം കലാപമുണ്ടാക്കാനുളള നീക്കത്തിന്റെ ഭാഗമാണ് ബോംബ് നിര്‍മ്മാണമെന്ന് വ്യക്തം. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളേയും സംസ്ഥാന ഭരണകൂടത്തിനെതിരെ സ്വര്‍ണ്ണക്കടത്തിന്റെയും അഴിമതികളുടേയും പേരില്‍ പൊതുസമൂഹത്തിലുയരുന്ന പ്രതിഷേധങ്ങളേയും വഴിതിരിച്ചുവിടാന്‍ സംസ്ഥാനത്താകമാനം കലാപമുണ്ടാക്കാനും അതിന് തുടക്കം കണ്ണൂരില്‍ സംഘപരിവാര്‍ നേതാക്കളെ ഇല്ലായ്മ ചെയ്തു കൊണ്ടാവാനുമുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണ് ബോംബ് നിര്‍മ്മാണം എന്നത് ശരിവെയ്ക്കുന്നതായിരുന്നു സ്ഫോടനത്തിന് തൊട്ട് മുമ്പുളള ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍. കതിരൂര്‍ മനോജ് ബലിദാന ദിനത്തിന്റെ തലേനാള്‍ തലശ്ശേരി മേഖലയിലെ പത്തോളം ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ വീടുകളില്‍ അപായ ചിഹ്നങ്ങള്‍ പതിച്ചത് ഇതിന്റെ സൂചനയാണ്. മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ മറ്റ് നേതാക്കളോ ഇതുവരെ സ്ഫോടനത്തെ തളളിപ്പറയാന്‍ തയ്യാറായിട്ടില്ല. സിപിഎം പ്രവര്‍ത്തകനായ പ്രതിയെ പോലീസ് പിടിച്ചതിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം എംഎല്‍എയായ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയതും അസഭ്യ വര്‍ഷങ്ങള്‍ നടത്തിയതുമായുളള വാര്‍ത്തകള്‍ ബോംബ് നിര്‍മ്മാണം സിപിഎമ്മിന്റെ സംസ്ഥാനത്തെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്ന് അടിവരയിടുന്നു.
ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടാകുന്ന സ്ഫോടനത്തില്‍ പാര്‍ട്ടി സഖാക്കള്‍ മരണപ്പെടുകയോ അവര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ പാര്‍ട്ടി നേതൃത്വം അവരെ തള്ളിപ്പറയില്ലെന്ന് മാത്രമല്ല അവര്‍ക്ക് വീരപരിവേഷം നല്കി അംഗീകരിക്കുകകൂടി ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്. സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നവരുടെ പേരില്‍ മറ്റ് രക്തസാക്ഷികള്‍ക്കെന്ന പോലെ സ്മാരകങ്ങള്‍ പണിയുന്നതോടൊപ്പം അവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്കിവരുന്നതും പാര്‍ട്ടി രീതിയാണ്. ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നല്കി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെത്തി ബോംബ് നിര്‍മ്മിച്ച് നല്‍കുകയാണ് സിപിഎം ശൈലി. അപകടം സംഭവിച്ചാല്‍ ബോബ് നിര്‍മ്മാണത്തിലേര്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനും പോലീസെത്തുന്നതിന് മുമ്പ് തെളിവ് നശിപ്പിക്കാനും എല്ലാ കാലത്തും പാര്‍ട്ടി ശ്രമിച്ചിട്ടുണ്ടെന്നതും വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. പൊന്ന്യത്തും ഇതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ബോംബ് നിര്‍മ്മാണത്തിനും പരിശീലനത്തിനും പൂര്‍ണ്ണ പിന്തുണ നല്കുന്ന പാര്‍ട്ടി നേതൃത്വത്തിനെതിരെ പോലീസും ഭരണകൂടവും നീതിപീഠങ്ങളും ശക്തമായ നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു.
കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിച്ചുവെന്ന ഒറ്റ കാരണംകൊണ്ട്, ദേശീയതയെ നെഞ്ചേറ്റിയ നിരവധി പേരാണ് കണ്ണൂരില്‍ മാത്രം സിപിഎമ്മിന്റെ കൊലപാതക-ബോംബ് രാഷ്ട്രീയത്തിന് ഇരകളായിട്ടുളളത്. എതിര്‍ക്കുന്നവരുടെ വായഅടപ്പിച്ചും അവരെ ഇല്ലായ്മ ചെയ്തും പാര്‍ട്ടി ഗ്രാമങ്ങള്‍ പടുത്തുയര്‍ത്തി, നിലനില്‍പ്പിനുളള അവസാന പോരാട്ടത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. 90 ഓളം സംഘ പ്രവര്‍ത്തകരേയാണ് കഴിഞ്ഞകാലങ്ങളില്‍ സിപിഎം അക്രമി സംഘം കണ്ണൂരില്‍ മാത്രം കൊലപ്പെടുത്തിയത്. അത്യന്തം ക്രൂരമായി ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകമടക്കമുളള ഓരോ സംഭവം നടക്കുമ്പോഴും പാര്‍ട്ടിക്ക് പങ്കില്ലെന്ന് വിളിച്ചു പറയുന്ന നേതൃത്വം പിന്നീട് പാര്‍ട്ടി നേതാക്കളടക്കം പ്രതിപട്ടികയില്‍ ഇടം പിടിക്കുന്നതോടെ സ്വയം പ്രതിരോധത്തിലാവുകയായിരുന്നു. മറ്റ് സംഘടനകളുടെ മേല്‍ കുറ്റംചാരി രക്ഷപ്പെടാന്‍ നടത്തിയ ശ്രമങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ച നിരവധി സംഭവങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുളളത്.
യഥാര്‍ത്ഥ പ്രതികളായ പാര്‍ട്ടിക്കാരെ മറച്ചു നിര്‍ത്തിയിട്ട്, പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നവരെ പ്രതിപട്ടികയില്‍ ചേര്‍ക്കുക, ശിക്ഷിക്കപ്പെടുന്ന ഇത്തരക്കാരെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അധികാരത്തിന്റെ പഴുതുപയോഗിച്ച് ജയിലറകള്‍ക്കുളളില്‍ നിന്ന് പുറത്തെത്തിക്കുക. ഈ രീതിയാണ് സിപിഎം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍പ്പെട്ടവരെ ഇല്ലാതാക്കാനും ആക്രമിക്കാനും കാലങ്ങളായി പാര്‍ട്ടിക്ക് അധീശത്വമുളള ഗ്രാമങ്ങളില്‍ സ്ഥിരം സംവിധാനം പോലെ ബോംബ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇത്തരമൊരു കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം സ്ഫോടനം നടന്നത്. പാര്‍ട്ടിയുടെ ഇത്തരം ബോംബ് നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിര്‍മ്മാണത്തിനിടയിലുണ്ടായ സ്ഫോടനത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് പത്തോളം പേരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: