Categories: Kerala

‘മിസ്റ്റര്‍ ഗാന്ധി’ എന്നു വിളിച്ച തെറ്റു തിരുത്തി മനോരമ: ഗാന്ധിജിയെ വാരിയംകുന്നത്ത്‌ ഹാജിയോട് കൂട്ടികെട്ടി തെറ്റ് ചെയ്ത് മാതൃഭൂമി

ഗാന്ധിജിയുടെ വരവിന്റെ ശതാബ്ദിയെ കൂട്ടു പിടിച്ച് മാപ്പിള ലഹളയുടെ സൂത്രധാരകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ദേശിയ സമരത്തിന്റെ ഐക്യനിരയിലേയ്‌ക്ക്‌ കൊണ്ടുവരാനുള്ള ലീലാ വിലാസമാണ് മാതൃഭൂമി കാട്ടിയത്

തിരുവനന്തപുരം: മഹാത്മാഗാന്ധി കേരളത്തിലെത്തിയതിന്റെ 100  ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തോട് പണ്ട് ചെയ്ത തെറ്റിന് മലയാള മനോരമ പ്രായശ്ചിത്തം ചെയ്തു.

‘മിസ്റ്റര്‍ ഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനം’ എന്നായിരുന്നു അന്ന് മനോരമ സന്ദര്‍ശന വാര്‍ത്തയ്‌ക്ക്‌ നല്‍കിയ തലക്കെട്ട്. 100 -ാം വാര്‍ഷിക ദിനത്തില്‍ ഇന്ന് മനോരമ അന്നത്തെ വാര്‍ത്ത പുന: പ്രസിദ്ധീകരിച്ചു. വാര്‍ത്ത വള്ളി പുള്ളി വിടാതെ. പക്ഷേ തലക്കെട്ടു മാറ്റി. ‘മഹാത്മാ ഗാന്ധിയുടെ മലബാര്‍ സന്ദര്‍ശനം‘ എന്നാക്കി പുതിയ തലക്കെട്ട്. ഗാന്ധിജിയെ മിസ്റ്റര്‍ ഗാന്ധി എന്നു വിളിച്ചവരല്ലേ എന്ന ആക്ഷേപത്തില്‍ നിന്നു കരകയറാനുളള ‘കോട്ടയം’  കുരുട്ടു ബുദ്ധി.

എന്നാല്‍ ഗാന്ധിജിയുടെ വരവിന്റെ ശതാബ്ദിയെ കൂട്ടു പിടിച്ച് മാപ്പിള ലഹളയുടെ സൂത്രധാരകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ദേശിയ സമരത്തിന്റെ ഐക്യനിരയിലേയ്‌ക്ക്‌ കൊണ്ടുവരാനുള്ള ലീലാ വിലാസമാണ് മാതൃഭൂമി കാട്ടിയത്. ആലംങ്കോട് ലീലാ കൃഷ്ണന്‍ എന്നൊരാളെക്കൊണ്ട് ഭാവന ലേഖനം എഴുതിച്ചാണിത്.

‘ഖാന്‍ ബഹാദുര്‍ മുത്തുക്കോയ തങ്ങള്‍ മഹാത്മജിക്ക് ഹാരാര്‍പ്പണം ചെയ്തു. കെ. മാധവന്‍ നായര്‍, കെ. കേളപ്പന്‍, രാമുണ്ണി മേനോന്‍, ചെമ്പ്രശ്ശേരി തങ്ങള്‍, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി – തോളോടുതോള്‍ ചേര്‍ത്തുപിടിച്ച് മതങ്ങളതിരിടാത്ത ഒരു പുതിയ ദേശീയ ഐക്യനിര. ആധുനികഭാരതം പിറവികൊള്ളുകയാണ്. ദേശീയപ്രസ്ഥാനം ഖിലാഫത്ത് പ്രസ്ഥാനത്തോട് ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തിന്റെ പോര്‍മുഖത്ത് ഒരു നെടുങ്കോട്ട കെട്ടിയിരിക്കുകയാണ്. രാമുണ്ണി മേനോന്‍ അവിടെവെച്ച് 2500 രൂപ ഖിലാഫത്ത് ഫണ്ടിലേക്ക് കൈമാറി. മഹാത്മജി എഴുന്നേറ്റു നിന്നു’ എന്നാണ് ലേഖനത്തില്‍ പറയുന്നത്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ നേതൃത്വത്തില്‍ നടന്ന മാപ്പിള ലഹളയുടെ ക്രൂരത വിവരിച്ച്‌ പുസ്തകമെഴുതിയ ആളാണ് മാതൃഭൂമി  ആദ്യ മാനേജിംഗ് ഡയറക്ടര്‍ കൂടിയായിരുന്ന കെ.മാധവന്‍ നായര്‍. വാരിയം കുന്നന്റെ പേര് കെ മാധവന്‍ നായര്‍ ആദ്യമായി കേള്‍ക്കുന്നതു തന്നെ ഗാന്ധിയുടെ സന്ദര്‍ശനം കഴിഞ്ഞ് അഞ്ചു മാസത്തോളം കഴിഞ്ഞാണ് (1921 ഫെബ്രുവരി). അയാളെ നേരില്‍ കാണുന്നത് ലഹള തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞിട്ടും (1921 ആഗസ്ത് 24). അതായത് ഗാന്ധിയുടെ സന്ദര്‍ശനം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ്. ഇക്കാര്യം മാധവന്‍ നായര്‍ പുസ്തകത്തില്‍ വ്യക്തമായി പറയുന്നുണ്ട് (പേജ് 160)

കെ മാധവന്‍ നായരുടെ മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ വാരിക്കുന്നം ഹാജിയെകുറിച്ചുള്ള അധ്യായം

അദ്ദേഹത്തേയും കെ. കേളപ്പനേയും ഒക്കെ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് ചേര്‍ത്ത് വെച്ച് ദേശീയ ഐക്യനിര എന്ന് മാതൃഭൂമി പറയുമ്പോള്‍ അതൊരു ‘കോഴിക്കോടന്‍’ കുടില ബുദ്ധിയാണ്

1920 ആഗസ്റ്റ് 18 നായിരുന്നു ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനം. കോഴിക്കോട് എത്തിയ അദ്ദേഹത്തെ ഖിലാഫത്ത് കമ്മറ്റി പ്രസിഡന്റ് പി കെ മുത്തുക്കോയയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. കടപ്പുറത്തെ പ്രസംഗവേദിയിലേയ്‌ക്ക് ഗാന്ധിജി പോകുമ്പോള്‍ അകമ്പടി സേവിച്ചിരുന്നത്’ പച്ചത്തൊപ്പിയും അരയില്‍ ബെല്‍റ്റും അണിഞ്ഞ വോളന്ററീയര്‍മാരായിരുന്നു’ എന്നാണ് അന്നത്തെ ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ട്.

ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടര്‍ച്ചയായി തുര്‍ക്കിയിലെ മുസ്ളീംങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ ക്രൂരതകളെക്കുറിച്ചാണ് ഗാന്ധിജി പ്രധാനമായി സംസാരിച്ചത്. മുസ്ലിങ്ങളുടെ ആഗോള നേതൃത്വമായ തുര്‍ക്കി ഖിലാഫത്തിനെതിരായ ബ്രിട്ടന്റെ നീക്കത്തിനെതിരെ പ്രതിഷേധം എന്ന നിലയില്‍ ഉണ്ടായ ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗം എന്ന വിശാല ലക്ഷ്യലേക്ക് പരിവര്‍ത്തനം ചെയ്യുകയായിരുന്നു ഉദ്ദേശ്യം. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന മൗലാനാ മുഹമ്മദ് അലിയും ഗാന്ധിജിക്ക് ഒപ്പം ഉണ്ടായിരുന്നു.

ഗാന്ധിജി വന്നു പോയതിന്റെ കൃത്യം ഒരു വര്‍ഷം തികഞ്ഞപ്പോളാണ് മാപ്പിള കലാപത്തിനു തുടക്കം. 1921 ആഗസ്റ്റ് 19 ന് തിരൂരങ്ങാടി മമ്പുറം പള്ളിയില്‍ നിന്നും പോലീസ് മൂന്നുപേരെ അറസ്റ്റു ചെയ്തു. ഇതോടെ പോലീസ്, പള്ളിയുടെ പവിത്രത നഷ്ടപ്പെടുത്തിയെന്നും മമ്പുറം മഖാം തകര്‍ത്തുവെന്നുമുള്ള വ്യാജ വാര്‍ത്ത കാട്ടു തീപോലെ പടരുകയും നിമിഷ നേരം കൊണ്ട് കലാപം പൊട്ടിപ്പുറപ്പെടുകയുംചെയ്തു. സര്‍ക്കാരിനെതിരെ നടത്തിയിരുന്ന കലാപം ഹിന്ദുക്കള്‍ക്ക് എതിരെയായി. ഓഗസ്റ്റ് 21ന് നിലംബൂര്‍ കോവിലകം കയ്യേറി ലഹളക്കാര്‍ കൊള്ളയടിച്ചു. അവിടെ നിന്നു മടങ്ങും വഴി മഞ്ചേരിയിലെ ഖജനാവും നമ്പൂതിരി ബാങ്കും കൊള്ളയടിച്ചു.

ഏറനാട് താലൂക്ക് കേന്ദ്രീകരിച്ചു നടന്ന പ്രക്ഷോഭം പിന്നീട് മലബാര്‍ ജില്ലയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. നിരവധി ഹൈന്ദവര്‍ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് വിധേയമാക്കപ്പെടുകയോ, വധിക്കപ്പെടുകയോ പാലായനം ചെയ്യപ്പെടുകയോ ഉണ്ടായി. കാല്‍ ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു. 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക